ജയലളിത വാഗ്ദാനങ്ങൾ നടപ്പാക്കുന്നു
ജയലളിത വാഗ്ദാനങ്ങൾ നടപ്പാക്കുന്നു
Monday, May 23, 2016 1:01 PM IST
ചെന്നൈ: 500 മദ്യവില്പനശാലകൾ അടച്ചും മദ്യവില്പനസമയം കുറച്ചും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തുടർച്ചയായ രണ്ടാം ഭരണത്തിനു തുടക്കമിട്ടു. കർഷകരുടെ വായ്പകൾ എഴുതിത്തള്ളുകയും ചെയ്തു. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി കിട്ടും.

ഇന്നലെ ഉച്ചയ്ക്കു ഗവർണർ കെ. റോസയ്യ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്ത് ജയലളിതയും 28 മന്ത്രിമാരും സ്‌ഥാനമേറ്റു. 28 മന്ത്രിമാരെ 14 വീതം രണ്ടു ഗ്രൂപ്പാക്കി കൂട്ടസത്യപ്രതിജ്‌ഞ നടത്തുകയാ യിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിൽ എത്തിയ ജയലളിത ആദ്യം ചെയ്തതു തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്ന അഞ്ചു തീരുമാനങ്ങൾക്ക് ഉത്തരവിറക്കുകയായിരുന്നു.

അഞ്ഞൂറു മദ്യഷാപ്പുകൾ പൂട്ടുമ്പോൾ സംസ്‌ഥാനത്ത് മദ്യവില്പനശാലകളുടെ എണ്ണം 6220 ആയി കുറയും. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കി. രാവിലെ പത്തിനാണ് ഇതുവരെ തുറന്നിരുന്നത്.

ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളി. ഇതിന് 5780 കോടി രൂപ ചെലവാകും.


നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതിന് 1607 കോടി രൂപ ചെലവാകും. ഇപ്പോൾ ഗാർഹിക ഉപയോക്‌താക്കൾക്കു നൽകുന്ന 3000 കോടി രൂപയുടെ സബ്സിഡിക്കു പുറമെയാണിത്. കർഷകർക്കും പവർലൂം നെയ്ത്തുകാർക്കും നൽകുന്ന സബ്സിഡി കൂടി ചേരുമ്പോൾ മൊത്തം വൈദ്യുതി സബ്സിഡി 6500 കോടിക്കു മുകളിലാകും.

ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ നാലുഗ്രാം സ്വർണം നൽകുന്നത് എട്ടു ഗ്രാമായി വർധിപ്പിച്ചു.സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാനും ഉത്തരവിറക്കി.

ജയലളിതയുടെ നേതൃത്വത്തിൽ 29 അംഗ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കകം നാലുപേരെകൂടി മന്ത്രിസഭയിലെടുത്തു. ഇതിലൊരാൾ സ്ത്രീയാണ്. ഇതോടെ 33 അംഗ മന്ത്രിസഭയിൽ സ്ത്രീകൾ അഞ്ചായി. പുതിയ നാലുപേർ ബുധനാഴ്ച വൈകുന്നേരം രാജ്ഭവനിൽ സത്യപ്രതിജ്‌ഞ ചെയ്യും.മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം പുതിയ മന്ത്രിസഭയിലും ധനമന്ത്രിയാണ്. ആഭ്യന്തരം ജയലളിത തന്നെ വഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.