അന്തർവാഹിനി മിസൈൽ വരുണാസ്ത്ര സേനയ്ക്ക്
Wednesday, June 29, 2016 12:38 PM IST
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക അന്തർവാഹിനി മിസൈൽ വരുണാസ്ത്ര നാവികസേനയ്ക്കു ലഭിച്ചു. ഇതോടെ മുങ്ങിക്കപ്പലുകളിൽനിന്നു വിക്ഷേപിക്കാവുന്ന മിസൈൽ നിർമിക്കുന്ന എട്ടാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. പ്രതിരോധ ഗവേഷണ സ്‌ഥാപനമായ ഡിആർഡിഒയുടെ ലാബോറട്ടിയായ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലാബോറട്ടറിയിലാണു വരുണാസ്ത്ര നിർമിച്ചത്. ഇന്നലെയാണു നാവികസേനയ്ക്ക് വരുണാസ്ത്ര കൈമാറിയത്. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രതിരോധ ഉപകരണങ്ങൾ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുള്ള സാധ്യതകളാണു തുറന്നിടുന്നതെന്നു പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു.


മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽദൂരമാണു വരുണാസ്ത്രയുടെ വേഗം. 250 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാനുള്ളശേഷിയുൾപ്പെടെ 1.25 ടണ്ണാണ് വരുണാസ്ത്രയുടെ ഭാരം. 12 കോടി രൂപയാണ് നിർമാണച്ചെലവ്. വരുണാസ്ത്രയുടെ 95 ശതമാനവും ഇന്ത്യയിലാണു നിർമിച്ചത്. വരുണാസ്ത്രയുടെ നിർമാണം പൂർത്തിയാക്കാൻ 11 വർഷമെടുത്തെന്നു ഡിആർഡിഒ അധ്യക്ഷൻ എസ്. ക്രിസ്റ്റഫർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.