ബീഫ് വിഷയം ലോക്സഭയിൽ; ക്രമസമാധാന പ്രശ്നമെന്നു സർക്കാർ
ബീഫ് വിഷയം ലോക്സഭയിൽ; ക്രമസമാധാന പ്രശ്നമെന്നു സർക്കാർ
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചുവെന്നാരോപിച്ചു രണ്ടു സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ലോക്സഭയിൽ പ്രതിപക്ഷം ബിജെപിക്കും സർക്കാരിനുമെതിരേ ആഞ്ഞടിച്ചു. ശൂന്യവേളയിൽ ഇന്നലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണു വിഷയം ഉന്നയിച്ചത്. ഗുജറാത്തിലും മധ്യപ്രദേശിലും ഉൾപ്പെടെ ദളിതർക്കെതിരേ നടന്ന അക്രമങ്ങൾ കോൺഗ്രസ് സഭയിൽ എണ്ണിയെണ്ണി പറഞ്ഞു. ഗോ രക്ഷാ സമിതികൾ ഉൾപ്പെടെയുള്ള പശു സംരക്ഷണ സംഘങ്ങളെ രാജ്യത്തു നിരോധിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതു ബിജെപി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി, സംഘപരിവാർ സംഘടനകളിൽ അംഗങ്ങളായവരാണ് അക്രമങ്ങൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


ഇത്തരം സംഭവങ്ങൾ സർക്കാരിന്റെ അറിവില്ലാതെ നടക്കില്ലെന്നു കഴിഞ്ഞ ദിവസം യുപിയിൽ ദളിത് ദമ്പതികളെ വെട്ടിക്കൊന്ന സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഓരോ 80 മിനിട്ടിലും ദളിത് ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

ഇതൊരു ക്രമസമാധാന പ്രശ്നമാണെന്നാണു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മറുപടി പറഞ്ഞത്. സംസ്‌ഥാനവിഷയവുമാണ്. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. നീതി നടപ്പാക്കുമെന്ന് സഭയ്ക്ക് ഉറപ്പു നൽകുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.