കാവേരി പ്രശ്നം: കർണാടകയിൽ ഇന്നു പ്രത്യേക നിയമസഭാ യോഗം
കാവേരി പ്രശ്നം: കർണാടകയിൽ ഇന്നു പ്രത്യേക നിയമസഭാ യോഗം
Thursday, September 22, 2016 1:10 PM IST
ബംഗളൂരു: കാവേരി നദീജല തർക്കക്കേസിൽ തമിഴ്നാടിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ കർണാടക നിയമസഭ ഇന്നു പ്രത്യേക യോഗം ചേരും. തമിഴ്നാടിന് 6000 ക്യുസെക്സ് ജലം നല്കണമെന്ന വ്യാഴാഴ്ച സുപ്രീംകോടതി വിധിക്കെതിരേ സംസ്‌ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇന്നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപി പങ്കെടുക്കില്ല.

തമിഴ്നാട്ടിലെ കൃഷിനാശം തടയാൻ 15,000 ക്യുസെക്സ് ജലം പത്തു ദിവസത്തേക്കു നൽകാൻ സെപ്റ്റംബർ രണ്ടിനു സുപ്രീംകോടതി വിധിച്ചതിനെത്തുടർന്നാണ് കാവേരി വിഷയം ചൂടുപിടിക്കുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്ന് കാവേരി തർക്ക പരിഹാര കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തമിഴ്നാടിന് പത്തു ദിവസത്തേക്ക് 12,000 ക്യുസെക്സ് ജലം നല്കി. പിന്നീട്, ഒരാഴ്ചത്തേക്ക് 3000 ക്യുസെക്സ് ജലംകൂടി വിട്ടു നല്കാൻ കമ്മിറ്റി നിർദേശിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാട്6,000 ക്യുസെക്സ് ജലം ഒരാഴ്ചത്തേക്കു ലഭിക്കാനുള്ള ഉത്തരവ് വ്യാഴാഴ്ച നേടി. ഈ വിധി കർണാടക അംഗീകരിച്ചില്ല. കേസ് ബുധനാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. തമിഴ്നാടിന് ഇത്രയും ജലം വിട്ടുനല്കിയാൽ ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലെ കുടിവെള്ളവിതരണം മുടങ്ങുമെന്നാണ് കർണാടകത്തിന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.