ടെക്കി സ്വാതിയുടെ ഘാതകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു
Saturday, October 1, 2016 11:58 AM IST
ചെന്നൈ: ടെക്കിയായിരുന്ന സ്വാതിയെന്ന (24) പെൺകുട്ടിയെ പട്ടാപ്പകൽ നുങ്കപാക്കം റെയിൽവേ സ്റ്റേഷനിൽ കൊലപ്പെടുത്തിയ കേസിൽ ജുഡീഷൽ കസ്റ്റഡിയിലിരിക്കെ, പുഴൽ സെൻട്രൽ ജയിലിൽ ജീവനൊടുക്കിയ പ്രതി പി.ആർ. രാംകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. സെപ്റ്റംബർ 18ന് ജീവനൊടുക്കിയ രാംകുമാറിന്റെ മൃതദേഹം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്തത്. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ തങ്ങളുടെ പ്രതിനിധിയായി ഒരു ഡോക്ടറെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു രാംകുമാറിന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചതാണു പോസ്റ്റ്മോർട്ടം വൈകാൻ കാരണം. എന്നാൽ, ഇവരുടെ ആവശ്യം കോടതി തള്ളി. തുടർന്ന് മജിസ്ട്രേറ്റിനെ സമീപിച്ച ഇവർ പോസ്റ്റ്മോർട്ടം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും തങ്ങൾക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.


മദ്രാസ് ഹൈക്കോർട്ടിൽനിന്നുള്ള വിധി പ്രകാരം തിരുവള്ളുവർ ജുഡീഷൽ മജിസ്ട്രേറ്റ് തമിഴ്സെൽവിയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടം മൂന്നു മണിക്കൂർ നീണ്ടു.എന്നാൽ, തങ്ങൾ ആവശ്യപ്പെട്ടപ്രകാരം പോസ്റ്റ്മോർട്ടം രേഖകൾ കൈമാറിയില്ലെന്ന് ആരോപിച്ച് അന്ത്യകർമങ്ങൾക്കായി രാംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.