ജെഎൻയുവിൽ എബിവിപിക്കാരുടെ മർദനമേറ്റ വിദ്യാർഥിയെ കാണാതായി
ജെഎൻയുവിൽ എബിവിപിക്കാരുടെ മർദനമേറ്റ വിദ്യാർഥിയെ കാണാതായി
Monday, October 17, 2016 12:43 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപിക്കാരുടെ മർദനമേറ്റശേഷം കാണാതായ വിദ്യാർഥിയെ കണ്ടെത്താനായില്ല. സർവകലാശാലയിലെ എം.എസി ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി നജീബ് അഹമ്മദിനെയാണു കാണാതായത്. ഉത്തർപ്രദേശിലെ ബദായൂൻ സ്വദേശിയായ നജീബ് ജെഎൻയുവിലെ മാഹി ഹോസ്റ്റൽ അന്തേവാസിയാണ്.

ഈ മാസം 14നു ഹോസ്റ്റൽ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു മുറിയിൽ വന്ന മൂന്നു വിദ്യാർഥികളും നജീബും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഒരു സംഘം എബിവിപി പ്രവർത്തകരെത്തി നജീബിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സഹപാഠികൾ എത്തിയാണ് ഇവരിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് സീനിയർ വാർഡന്റെ അടുക്കലേക്ക് എത്തിച്ചപ്പോൾ അവിടെയും മർദനമേറ്റു. തടയാൻ ശ്രമിച്ച വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കു നേരേയും മർദനമുണ്ടായി. വാർഡൻമാരായ ഡോ. സുശീൽ കുമാർ, സൗമ്യജിത് റായ്, അരുൺ ശ്രീവാസ്തവ എന്നിവർക്കു മുന്നിൽ വച്ച് അക്രമികൾ കൊലവിളി മുഴക്കുകയും നടപടികൾ സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർഥി യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.


ഈ സംഭവത്തിനു പിറ്റേന്നാണ് നജീബിനെ കാണാതായത്. വിദ്യാർഥികളും ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. തുടർന്ന് മകനെ കാണാനില്ലെന്നു മാതാവ് പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രി സർവകലാശാല ഓഫീസിനു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് വസന്ത്കുഞ്ച്് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരങ്ങൾ ലഭ്യമായില്ല. അതിനിടെ കാമ്പസിൽ വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. മെസ് ഹാളിൽ പ്രകോപനപരമായ ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മർദനമേറ്റ വിദ്യാർഥിയെ കുറ്റാരോപിതനായി ചിത്രീകരിച്ച് സ്റ്റുഡന്റസ്് ഡീൻ നോട്ടീസ് ഇറക്കിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നജീബിെൻറ തിരോധാനത്തിന് വൈസ് ചാൻസലറും എബിവിപിയും മറുപടി പറയണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കാമ്പസിൽ നിന്ന് വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനിലേക്ക് വിദ്യാർഥികൾ മാർച്ചും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.