ചെന്നൈ: തമിഴ്നാട്ടിലെ കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഇന്നലെ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിച്ചു. തിരുവാരൂരിലെ കാവേരി നദീതടത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുച്ചിറപ്പള്ളി, കോയന്പത്തൂർ, മധുര, കാഞ്ചീപുരം എന്നിവിടങ്ങളിൽ ട്രെയിൻ തടയൽ സമരവും നടന്നു. വാണിജ്യ, വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞുകിടന്നു. ഓട്ടോറിക്ഷകളും സ്വകാര്യ ടാക്സി യൂണിയനുകളിലെ ഒരു വിഭാഗവും നിരത്തിലിറങ്ങിയില്ല. സർക്കാർ വാഹനങ്ങൾ പതിവുപോലെ സർവീസ് നടത്തി.
ഡിഎംകെ, സിപിഎം, സിപിഐ, വിസികെ, ഐയുഎംഎൽ പാർട്ടികളും ട്രേഡ് യൂണിയനുകളും, കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഭരണകക്ഷിയായ എഡിഎംകെയുടെ വിഭാഗങ്ങളോ ബിജെപി, എംഡിഎംകെ, ടിഎംസി കക്ഷികളോ പങ്കെടുത്തില്ല. ഏപ്രിൽ 16ന് സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇന്നലെ ബന്ദ് ആചരിക്കാനുള്ള തീരുമാനമെടുത്തത്.
ന്യൂഡൽഹിയിൽ 41 ദിവസം പ്രതിഷേധ ധർണ നടത്തിയ കർഷകനേതാവ് പി. അയ്യക്കണ്ണ് ചെന്നൈയിലും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. തിരുനാവക്കരുശു എഗ്മൂറിലും പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാവ് എച്ച്. വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. സൈദാപേട്ടയിൽ നടന്ന പ്രതിഷേധ ധർണയിൽ സിപിഎം, സിപിഐ നേതാക്കളായ ജി. രാമകൃഷ്ണൻ, ആർ. മുത്തരശൻ, വിസികെ അധ്യക്ഷൻ തിരുമാവലൻ, കോൺഗ്രസ് നേതാവ് കെ.വി. തങ്കബാലു എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.