ശ്രീനഗർ: ഭക്ഷ്യധാന്യങ്ങൾക്കും സോപ്പ്, ടൂത്ത്പേസ്റ്റ്, ഹെയർഓയിൽ എന്നിവയ്ക്കും വില കുറയും. ചരക്കുസേവനനികുതി (ജിഎസ്ടി) നിരക്കുകൾ സംബന്ധിച്ച് ഇന്നലെയുണ്ടായ ധാരണപ്രകാരമാണിത്. കൽക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതിക്കും നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാരടങ്ങിയ ജിഎസ്ടി കൗൺസിൽ ചേർന്നാണ് ഇതു തീരുമാനിച്ചത്.
സ്വർണം, ബീഡി, ടെക്സ്റ്റൈൽസ്, ചെരിപ്പുകൾ, ബ്രാൻഡ് ചെയ്ത ധാന്യങ്ങളടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, കാർഷികോപകരണങ്ങൾ, ബയോഡീസൽ, സേവനങ്ങൾ എന്നിവയുടെ നിരക്ക് ഇന്നു തീരുമാനിക്കും.
ഇന്നു തീരുമാനമാകാത്ത വിഷയങ്ങളുണ്ടെങ്കിൽ അടുത്ത മാസം ഒരിക്കൽകൂടി കൗൺസിൽ ചേരും. ജൂലൈ ഒന്നിനാണ് ജിഎസ്ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
അരിയും ഗോതന്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ, പാൽ, തൈര്, ശർക്കര എന്നിവയെ നികുതിയിൽനിന്ന് ഒഴിവാക്കി. പല സംസ്ഥാനങ്ങളിലും അരിക്ക് വാറ്റ് ഉണ്ട്. ജിഎസ്ടി വരുന്പോൾ അത് ഒഴിവാകുന്നത് വില കുറയാൻ സഹായിക്കും. എന്നാൽ, പായ്ക്ക് ചെയ്തതോ ബ്രാൻഡ് ചെയ്തതോ ആയ ധാന്യങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല.
പഞ്ചസാര, തേയില, കാപ്പി (ഇൻസ്റ്റന്റ് ഒഴികെ), ഭക്ഷ്യ എണ്ണ എന്നിവയെ അഞ്ചുശതമാനം നികുതിവിഭാഗത്തിലാക്കി. ഇപ്പോൾ നാലുമുതൽ ആറുവരെ ശതമാനം നികുതിയുണ്ട് ഇവയ്ക്ക്. ഇപ്പോൾ 11.7 ശതമാനം നികുതിയുള്ള കൽക്കരിക്ക് ഇനി അഞ്ചുശതമാനം മതി. ഇതു താപനിലയങ്ങളുടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കും.
ഇപ്പോൾ 27 ശതമാനം നികുതിയുള്ള സോപ്പ്, ഹെയർഓയിൽ, ടൂത്ത്പേസ്റ്റ് എന്നിവ 18 ശതമാനം നികുതി വിഭാഗത്തിൽ വന്നു. ഇവയുടെ വില കുറയും. യന്ത്രങ്ങൾ അടക്കമുള്ള മൂലധന സാമഗ്രികളും 18 ശതമാനത്തിലാക്കിയത് വ്യവസായമേഖലയെ സന്തോഷിപ്പിച്ചു.
കാറുകൾ എല്ലാ വിഭാഗവും 28 ശതമാനം സ്ലാബിലാണ്. അവയ്ക്ക് വ്യത്യസ്ത നിരക്കിൽ സെസും ചുമത്തി. ചെറുകാറുകൾക്ക് ഒരുശതമാനമാണ് സെസ്. ഇടത്തരത്തിനു മൂന്നു ശതമാനം. ആഡംബര കാറുകൾക്ക് 15 ശതമാനംവരെ സെസ് ചുമത്താൻ തീരുമാനിച്ചു. എന്നാൽ തത്കാലം 12 ശതമാനമേ ചുമത്തൂ.
ഏഴു ശതമാനം ഉത്പന്നങ്ങൾക്കു നികുതി ഒഴിവാക്കി. ഉത്പന്നങ്ങളിൽ 14 ശതമാനം അഞ്ചു ശതമാനം നികുതി നൽകേണ്ട വിഭാഗത്തിലാണ്. 17 ശതമാനം ഉത്പന്നങ്ങൾ 12 ശതമാനം വിഭാഗത്തിലും 43 ശതമാനം 18 ശതമാനം നികുതി നൽകേണ്ട വിഭാഗത്തിലും പെടുന്നു. 19 ശതമാനമേ 28 ശതമാനം നികുതി വിഭാഗത്തിൽ വരൂ.
12 ശതമാനം ജിഎസ്ടി വരുന്പോൾ കേന്ദ്രത്തിന് ആറും സംസ്ഥാനത്തിന് ആറും ശതമാനം വീതം നൽകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.