ന്യൂഡൽഹി: മറ്റു പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് പരിശോധിക്കാൻ കമ്മീഷനെ നിയമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഒബിസിയിൽ ഉൾപ്പെട്ടവരെ ഉപ വിഭാഗങ്ങളായി തരംതിരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഭരണഘടനയുടെ 340 -ാം വകുപ്പിനു കീഴിൽ ഒരു കമ്മീഷനെ നിയമിക്കുന്നതിനാണ് അംഗീകാരം നൽകിയത്.
അധ്യക്ഷനെ നിയമിച്ച് 12 ആഴ്ചയ്ക്കകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. മറ്റു പിന്നോക്ക വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി മാറ്റുന്നത് പരിശോധിക്കുന്നതിനുള്ള കമ്മീഷൻ എന്നായിരിക്കും കമ്മീഷൻ അറിയപ്പെടുക. കേന്ദ്ര പട്ടിക ഉൾപ്പെട്ടിട്ടുള്ള ഒബിസി വിഭാഗക്കാരെ അടിസ്ഥാനമാക്കി മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്ന വിശാലമായ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ജാതികൾ, സമുദായങ്ങൾ എന്നിവർക്കിടയിൽ സംവരണത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാവുന്നതിലെ അസന്തുലിതാവസ്ഥ പരിശോധിക്കുക.
ഇത്തരത്തിലുള്ള മറ്റു പിന്നോക്ക വിഭാഗക്കാരെ ഉപ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള സംവിധാനം, മാനദണ്ഡങ്ങൾ, ശാസ്ത്രീയമായ സമീപനം എന്നിവ നിർദേശിക്കുക. മറ്റു പിന്നോക്ക വിഭാഗക്കാരുടെ കേന്ദ്ര പട്ടികയിൽ ഉൾപ്പെടുന്ന ജാതികൾ,സമുദായങ്ങൾ, ഉപ ജാതികൾ, സമാനപേരിലുള്ളവ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഉപ വിഭാഗങ്ങളായി തരംതിരിക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. ഇന്ദ്ര സാഹ്നി ആൻഡ് അദേർസ് വെർസസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ 1992 നവംബർ 16നു വിധി പ്രസ്താവിക്കുന്പോൾ പിന്നോക്ക വിഭാഗക്കാരെ പിന്നോക്ക വിഭാഗക്കാരെന്നും കൂടുതൽ പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരെന്നും തരം തിരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായോ നിയമപരമായോ തടസങ്ങളൊന്നുമില്ലെന്ന്് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ആന്ധ്രാപ്രദേശ്, തെലുങ്കാന, പുതുച്ചേരി, കർണാടക, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ ഒന്പതു സംസ്ഥാനങ്ങൾ മറ്റു പിന്നോക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി ഇതിനകം തരംതിരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.