ന്യൂഡൽഹി: ഹിന്ദുക്കൾ ന്യൂനപക്ഷമായ എട്ട് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആവശ്യം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യങ്ങൾ ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നു പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ദേശീയ തലത്തിലുള്ള വിഷയങ്ങൾ മാത്രമേ പരിഗണിക്കൂയെന്നും സംസ്ഥാനങ്ങളിലെ കാര്യങ്ങൾ പ്രത്യേകമായതിനാൽ സുപ്രീംകോടതി പരിഗണിക്കണമെന്നും ഹർജിക്കാരനായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കാഷ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമാക്കി വിജ്ഞാപനമിറക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ലക്ഷദ്വീപിൽ 96.20 ശതമാനവും ജമ്മു കാഷ്മീരിൽ 68.30 ശതമാനവും മുസ്ലീംകളാണ്.
ആസാം (34.20), ബംഗാൾ (27.5), കേരളം (26.6), യുപി (19.30), ബിഹാർ (18) എന്നിവിടങ്ങളിലും മുസ്ലിംകൾ കുറവല്ലെങ്കിലും അവർ ന്യൂനപക്ഷ പദവി അനുഭവിക്കുന്നുണ്ടെന്നു ഹർജിയിൽ പറയുന്നു. മിസോറാം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ക്രൈസ്തവരാണ് ഭൂരിപക്ഷം. അരുണാചൽ, ഗോവ, കേരളം, മണിപ്പൂർ, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലും ക്രൈസ്തവർ കുറവല്ല. എങ്കിലും അവർക്ക് ന്യൂനപക്ഷ പദവിയുണ്ട്.
പഞ്ചാബിൽ സിക്ക് വിഭാഗക്കാർക്കാണ് ഭൂരിപക്ഷം. ഡൽഹി, ചണ്ഡീഗഢ്, ഹരിയാണ എന്നിവിടങ്ങളിലും ഇവർ ധാരാളമുണ്ടെങ്കിലും ന്യൂനപക്ഷ പദവി അനുഭവിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.