ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രവർത്തകസമിതി, കേരളത്തിലെ പിസിസി പ്രസിഡന്റ് പദവി അടക്കമുള്ളവ സംബന്ധിച്ച പ്രഖ്യാപനം ഇനി വൈകിയേക്കില്ല. വ്യാഴാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പായി വർക്കിംഗ് കമ്മിറ്റിയെ പ്രഖ്യാപിക്കാനാണു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ശ്രമം.
കേരളത്തിലെ നേതൃത്വം സംബന്ധിച്ച തീരുമാനവും ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നാണു സൂചന. പ്രവർത്തകസമിതി അംഗങ്ങളുടെ കാര്യത്തിലെ കൂടിയാലോചന വൈകിയതാണ് കേരളകാര്യത്തിൽ പ്രഖ്യാപനം നീളാൻ ഇടയാക്കിയതെന്ന് ഉന്നതനേതാക്കൾ സൂചിപ്പിച്ചു. കോണ്‍ഗ്രസിൽ തീരുമാനങ്ങളെടുക്കാനുള്ള ഏറ്റവും ഉന്നത സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ മുതിർന്നവരെയും ചെറുപ്പക്കാരെയും ഒരുപോലെ ഉൾക്കൊള്ളിക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റവും നിർണായകമായ സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇനിയും വൈകിക്കരുതെന്ന് മുതിർന്ന നേതാക്കൾ രാഹുലിനോട് അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വർക്കിംഗ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. താത്കാലിക സംവിധാനമായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് എഐസിസി സമ്മേളനത്തിനു ചുക്കാൻ പിടിച്ചത്. പ്രധാന തീരുമാനങ്ങളെടുക്കാൻ വർക്കിംഗ് കമ്മിറ്റിയില്ലാതെ നാലു മാസത്തോളമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിക്ക് എങ്ങിനെ മുന്നോട്ടു പോകാനാകുന്നു എന്നു കോണ്‍ഗ്രസ് നേതാക്കൾ പോലും ചോദിക്കുന്നുണ്ട്.
എഐസിസി നേതൃത്വത്തിലെ പുനഃസംഘടന പൂർത്തിയായിട്ടില്ലെങ്കിലും ഉമ്മൻ ചാണ്ടി, മല്ലികാർജുൻ ഖാർഗെ, അശോക് ഗെലോട്ട് എന്നിവരെ ജനറൽ സെക്രട്ടറിമാരായി അടുത്തിടെ രാഹുൽ നിയമിച്ചിരുന്നു. ഇതിൽ ഖാർഗെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നേതാവും പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായി തുടരുന്നതിനിടെയാണു മുഴുസമയ പാർട്ടി ചുമതലകൂടി നൽകിയത്.
മധ്യപ്രദേശ് പിസിസി പ്രസിഡന്റായി നിയമിതനായ ശേഷവും കമൽ നാഥ് ജനറൽ സെക്രട്ടറിയായി തുടരുകയാണ്. ഇതോടൊപ്പം കെ.സി. വേണുഗോപാൽ, അംബികാ സോണി, ഗുലാം നബി ആസാദ്, മുകുൾ വാസ്നിക്, സി.പി. ജോഷി, ദീപക് ബാബറിയ, അവിനാശ് പാണ്ഡെ എന്നിവരും ജനറൽ സെക്രട്ടറിമാരാണ്. പി.സി. ചാക്കോയ്ക്ക് ഡൽഹിയുടെ ചുമതലയുമുണ്ട്.
കേരളത്തിൽനിന്ന് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർക്കു പുറമേ ഒരാളെക്കൂടി പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയേക്കും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലെ അന്തിമ തീരുമാനവും സാമുദായിക പ്രാതിനിധ്യവും കണക്കിലെടുത്താകും ഈ നിയമനം. പുതിയ സമിതിയിൽ കേരളത്തിനു പുറത്തുനിന്നുള്ള ജനറൽ സെക്രട്ടറിമാരിൽ ഒന്നോ രണ്ടോ പേർക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രഫ. കെ.വി. തോമസ്, കെ. സുധാകരൻ എന്നിവരിൽ ഒരാളെ കെപിസിസി പ്രസിഡന്റ് ആക്കുകയോ നിലവിലുള്ള പ്രസിഡന്റ് എം.എം ഹസൻ തുടരുകയോ ചെയ്യുന്നതിനെക്കുറിച്ചാണ് രാഹുലിന്റെ തീരുമാനം വരാനുള്ളത്. ഇവരിൽ ഒരാളെ വർക്കിംഗ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനർ തുടങ്ങിയ പദവികളിലേക്കും പരിഗണിക്കുന്നു. പിസിസി പ്രസിഡന്റ്സ്ഥാനം ആഗ്രഹിക്കുന്ന കൊടിക്കുന്നിൽ സുരേഷിനും സാധ്യതകളുണ്ട്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.