ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി പശ്ചിമബംഗാൾ ഡിജിപിയെയും ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കംചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മിസോറമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്നു വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നു കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും ഇന്നലെ യോഗം ചേർന്നാണു ബംഗാൾ ഡിജിപിയെയും ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും ഉടൻ സ്ഥലം മാറ്റാൻ ഉത്തരവ് നൽകിയത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമാക്കുന്നതിനാണു നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചു.
മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചാഹൽ, അഡീഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരെയും ഇന്നലെ വൈകുന്നേരത്തിനു മുന്പു മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
മഹാരാഷ്ട്രയിലെ മറ്റു കോർപറേഷനുകളിലെയും എല്ലാ മുനിസിപ്പൽ കമ്മീഷണർമാരെയും അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർമാരെയും സ്ഥലം മാറ്റാനും ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.ഇതിനിടെ, രാജീവ്കുമാറിനെ നീക്കി വിവേക് സഹായിയെ പുതിയ ഡിജിപിയായി പശ്ചിമബംഗാൾ സർക്കാർ നിയമിച്ചു.
പെരുമാറ്റച്ചട്ടം കർശനമാക്കി
ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ, നിരീക്ഷകർ തുടങ്ങിയവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. വോട്ടെടുപ്പ് കഴിയുന്നതുവരെ നയപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽനിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിലക്കിയിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടങ്ങൾക്കു പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലെങ്കിലും ലംഘനങ്ങൾക്കെതിരേ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയും. സമുദായസംഘർഷം സൃഷ്ടിക്കുക, വോട്ട് നേടുന്നതിനായി ജാതി, മത, വർഗീയ വികാരങ്ങൾ ഉയർത്തുക, വോട്ടർമാർക്ക് കൈക്കൂലി നൽകുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നിങ്ങനെ പെരുമാറ്റച്ചട്ടം നിരോധിക്കുന്ന മിക്ക നടപടികളും ഇന്ത്യൻ ശിക്ഷാ നിയമമായ ഭാരതീയ ന്യായ് സംഹിതയിലെ നിലവിലുള്ള ചട്ടപ്രകാരം കുറ്റകൃത്യങ്ങളും അഴിമതികളുമാണ്. ഇതിനു പുറമെ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ശിക്ഷാനടപടികൾ സ്വീകരിക്കാനാകും.
ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. വോട്ടർമാരെ ആകർഷിക്കാൻ ജാതി, മത വർഗീയ വികാരങ്ങൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.
ആൾമാറാട്ടം നടത്തുന്നതിനെതിരേ കർശന നടപടികളുണ്ടാകും. സ്ഥാനാർഥികളെയോ രാഷ്ട്രീയപാർട്ടികളെയോ അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിമർശിക്കാൻ പാടുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.