മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം. നാളെ നടക്കുന്ന സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ നേരിടും. ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറയെ അട്ടിമറിച്ച ആത്മവിശ്വാസവുമായെത്തിയ മിഷ സ്വരെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് ഫെഡറര്‍ സെമി ഫൈനലിനു യോഗ്യത നേടിയത്. 17 വട്ടം ഗ്രാന്സ്ലാം വിജയിയായിട്ടുള്ള ഫെഡറര്‍ കേവലം 92 മിനിറ്റില്‍ സ്വരെവിന്റെ കഥ കഴിച്ചു. സ്കോര്‍: 6-1, 7-5, 6-2.
നാലു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡറര്‍ 13-ാം തവണയാണ് സെമിയില്‍ കടക്കുന്നത്. ഫെഡറര്‍ക്ക് ഇത് 41-ാം ഗ്രാന്സ്ലാം സെമിയാണിത്.
വളരെ സന്തോഷമുണ്ട്, ഈ ടൂര്‍ണമെന്റില്‍ വളരെ നന്നായി കളിക്കാന്‍ സാധിക്കുന്നതില്‍ - ഫെഡറര്‍ പറഞ്ഞു. ഫോം താത്കാലികവും പ്രതിഭ എല്ലായ്പോഴും എന്ന തത്വം അടിവരയിടുകയായിരുന്നു ഫെഡറര്‍. മിന്നും ഫോമില്‍ കളിച്ച ഫെഡറര്‍ 65 വിന്നറുകള്‍ പായിച്ചപ്പോള്‍ 13 അണ്ഫോഴ്സ്ഡ് പിഴവുകളേ വരുത്തിയുള്ളൂ.
ലോകറാങ്കിംഗില്‍ 50-ാം സ്ഥാനത്തുള്ള സ്വരെവ് മുറെയ്ക്കെതിരായ പോരാട്ടത്തിന്റെ ഏഴയലത്തുപോലുമെത്തിയില്ല. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തറപറ്റിച്ചാണ് സ്റ്റാന്‍ വാവ്റിങ്ക അവസാന നാലില്‍ എത്തിയത്. സ്കോര്‍ 7-6, 6-4, 6-3.
ആദ്യ സെറ്റില്‍ മാത്രമാണ് സോംഗ അല്പമെങ്കിലും പൊരുതിയത്. മത്സരത്തില്‍ വാവ്റിങ്ക 41 വിന്നറുകള്‍ പായിച്ചപ്പോള്‍ സോംഗയുടെ റാക്കറ്റില്‍നിന്നു പിറന്നത് 27 വിന്നറുകള്‍ മാത്രമാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന വാവ്റിങ്കയ്ക്കു പക്ഷേ ഫെഡററുമായുള്ള നേര്‍ക്കു നേര് പോരാട്ടങ്ങള്‍ അത്ര മധുരതരമല്ല. ഇരുവരും 21 തവണ കൊമ്പുകോര്‍ത്തപ്പോള്‍ 18 തവണയും വാവ്റിങ്ക തോറ്റു.
വീനസ് - വെന്ഡെവെഗെ സെമി
വനിതാ വിഭാഗത്തില്‍ വമ്പന്‍ അട്ടിമറിയുമായി അമേരിക്കയുടെ കോകോ വെന്ഡെവെഗെ വീണ്ടും. ലോക ഒന്നാം നമ്പര്‍ താരം ആംഗലിക് കെര്‍ബറെ അട്ടിമറിച്ച വെന്ഡെവെഗെ, ഏഴാം സീഡ് സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരുസയെ അട്ടിമറിച്ചു. സീഡ് ചെയ്യപ്പെടാത്ത വെന്ഡെവെഗെ 6-4, 6-0നാണ് മുഗുരുസയെ കെട്ടുകെട്ടിച്ചത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസാണ് വെന്ഡെവെഗെയുടെ എതിരാളി. റഷ്യയുടെ അനസ്താസ്യ പാവ്ലിയുചെങ്കോയെ 6-4, 7-6നു കീഴടക്കിയാണ് പഴയ പടക്കുതിര വീനസ് സെമിയിലെത്തിയത്.
2016ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ മുഗുരുസയ്ക്കെതിരേ ആധികാരിക പ്രകടനമാണ് വെന്ഡെവെഗെ പുറത്തെടുത്തത്. വനിതാ വിഭാഗത്തില്‍ പ്ലീഷ്കോവ - ലൂസിച് ബറോണി, ജോഹന്ന കോന്റ - സെറീന വില്യംസ് ക്വാര്ട്ടറുകള് ഇന്നു നടക്കും.
പുരുഷ വിഭാഗത്തില്‍ ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ മിലോസ് റാവോണിച്ചിനെയും ഡേവിഡ് ഗോഫിന് ഗ്രഗര്‍ ദിമിത്രോവിനെയും നേരിടും.
ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പോരാട്ടം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാനിയ സഖ്യവും ബൊപ്പണ്ണ സഖ്യവും ഏറ്റുമുട്ടും. ബൊപ്പണ്ണയും കനേഡിയന്‍ പങ്കാളിയുമായ ഗബ്രിയേല ഡാബ്റോവസ്കിയും അഞ്ചാം സീഡ് യുംഗ് ജാന്‍ ചാനിനെയും കൂട്ടാളി ലൂക്കാസ് കുബുട്ടിനെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 6-4, 5-7, 10-3.
രണ്ടാം സീഡായ സാനിയയും ക്രൊയേഷ്യന്‍ താരം ഇവാന് ഡോഡിഗും സായ് സായ് സെംഗ് അലക്സാണ്ടര്‍ പെയ എന്നിവരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് മറികടന്നത്. സ്കോര്‍ 2-6, 6-3, 10-6. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ പെയ്സ് - ഹിംഗിസും നേരത്തേ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.
ഇതോടെ പെയ്സ് സഖ്യം ജയിച്ചാല്‍ സെമിയില്‍ ഇന്ത്യന്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. അതേസമയം, ജൂണിയര്‍ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സിദ്ധന്ദ് ബന്ദിയയും തുർക്കിഷ് കൂട്ടാളി കായാ ഗോറും ക്വാര്‍ട്ടറര്‍ ഫൈനലിലെത്തി.
ആറാം സീഡ് സിസോ ബെര്‍ജസ് - ഷായ് ഒലീല് എന്നിവരെയാണ് സിദ്ധാന്ത് സഖ്യം പരാജയപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ മിഹിക യാദവ് പത്താം സീഡ് ജപ്പാന്റെ മായ് ഹോന്റാമയോട് നേരിട്ടുള്ള സെറ്റുകളില്‍ 2-6, 1-6 എന്ന സ്കോറിന് കീഴടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.