കേസൊതുക്കാന്‍ വ്യവസായില്‍നിന്ന് പണം തട്ടാന്‍ ശ്രമം; ഇഡി ഉദ്യോഗസ്ഥന് ഒന്നാം പ്രതി
Saturday, May 17, 2025 12:32 PM IST
കൊച്ചി: ഇഡി കേസൊതുക്കാന്‍ വ്യവസായില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇഡി ഉദ്യോഗസ്ഥന് ഒന്നാം പ്രതി. ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തു.
കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഉദ്യോഗസ്ഥനാണ് ഒന്നാം പ്രതിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നത്. ശേഖര്‍ കുമാറുമായി ഗൂഢാലോചന നടത്തിയെന്ന് നേരത്തേ അറസ്റ്റിലായ വില്‍സണ്‍ മൊഴി നല്‍കിയത്. വ്യവസായിക്കെതിരേ കേസെടുത്ത വിവരം വില്‍സനെ അറിയിച്ചതും ശേഖര്‍ കുമാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥനായ ശേഖർ കുമാറും രണ്ടാം പ്രതി വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി ഇഡി കേസിൽപ്പെട്ടതോടെ തമ്മനം സ്വദേശിയായ വിൽസൺ ഇയാളെ സമീപിക്കുകയായിരുന്നു.
രണ്ട് കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം.
രണ്ട് ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇത്തരത്തില്പല കേസുകളിലും ഇവർ പ്രതികളെ സമീപിച്ച് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.