ജാപ്പനീസ് ടീ സെറിമണി വിസ്മയമായി
കോഴിക്കോട്: നൂറ്റാണ്ടുകളായി ജപ്പാനിൽ അനുഷ്ഠിക്കുന്ന ടീ സെറിമണി എന്ന വിശിഷ്‌ടമായ ചടങ്ങ് കാന്പസ് സമൂഹത്തിന് വേണ്ടി കാലിക്കട്ട് സർവകലാശാലയിൽ നടത്തി. തൊബിറ എന്ന ജപ്പാനിസ് ക്ലബിന്‍റെ സഹകരണത്തോടെ സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ യൂകൊ നമൂറ, തെരുയോ യോഷിദ, തൊമൊഹൊകൊ അകിയാമ, ഹരൂഹിസ യോഷിദ എന്നിവരുൾപ്പെട്ട ജപ്പാനിസ് സംഘമാണ് ചടങ്ങ് നടത്തിയത്.
ചിത്രപ്പണികളുള്ള സവിശേഷമായ പിഞ്ഞാണപാത്രങ്ങൾ, മുളകൊണ്ടുള്ള പ്രത്യേക ബ്രഷ്, സ്പൂൺ, പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്ന തേയിലപൊടി എന്നിവയെല്ലാം ജപ്പാൻ സംഘം എത്തിച്ചിരുന്നു. ഓരോ വ്യക്തിക്കും വേണ്ടി പാലോ പഞ്ചസാരയോ ചേർക്കാത്ത ഔഷധ ചായ തയ്യാറാക്കുകയും ജാപ്പനീസ് രീതിയിൽ ഓരോരുത്തരെയും വണങ്ങിക്കൊണ്ട് ചായ നൽകുകയുമാണ് ചെയ്തത്. പരന്പരാഗത ജാപ്പനീസ് ചിത്രപണികളുള്ള ചായ കോപ്പ, ഇരുകൈകളിലും വെച്ചുകൊണ്ട് നിശ്ചിത വശത്തുകൂടിയാണ് അതിഥികൾ ചായ കുടിക്കുന്നത്.
.വിദ്യാർഥികൾ, അധ്യാപകർ, സർവകലാശാലാ ജീവനക്കാർ എന്നിവരാണ് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ നടന്ന പരിപാടിയിൽ പങ്കെടുത്തത്. തൊബിറ എന്ന ജപ്പാനിസ് ക്ലബിന്‍റെ യുമികൊ യാസ്മിൻ മല്ല പരിപാടി ഏകോപിപ്പിച്ചു.