എംജിയിൽ സിവിൽ സർവീസസ് പരിശീലനത്തിന് ഇൻസ്റ്റിറ്റ്യൂട്ട്
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ സിവിൽ സർവീസസ് പരിശീലനത്തിനു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് ജനുവരിയിൽ ആരംഭിക്കുന്നതിന് സിൻഡിക്കറ്റ് തീരുമാനിച്ചു.
നടപ്പുസാന്പത്തിക വർഷത്തിലെ സർവകലാശാലാ ബജറ്റ് നിർശങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം. പ്രമുഖരായ സിവിൽ സർവീസ് പരിശീലകരെയും റാങ്കുജേതാക്കളെയും പരിശീലനത്തിനായി നിയോഗിക്കും. അഫിലിയേറ്റഡ് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും പൂർവവിദ്യാർഥികൾക്കും പരിശീലനത്തിന് അവസരമുണ്ടായിരിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിദ്യാർഥികൾക്ക് ഫീസിളവും ലഭ്യമാകും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സർവകലാശാലാ അധികാരികളുടെ ഉന്നതതല കമ്മിറ്റിയെ ചുമതലപ്പെടുത്തി.
യൂണിവേഴ്സിറ്റി കാന്പസിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് സിൻഡിക്കേറ്റ് ധാരണ. തുടർനടപടികൾക്കായി ഡോ. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ സിൻഡിക്കേറ്റംഗങ്ങളായ പി.കെ. ഹരികുമാർ, ഡോ. കെ. ഷെറഫുദ്ദീൻ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മതിയായ യോഗ്യതകൾ ഉണ്ടായിരുന്ന വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്ന മാല്യങ്കര എസ്എൻഎം കോളജ് പ്രിൻസിപ്പലിന് 50000 രൂപ പിഴ ചുമത്താനും അച്ചടക്കനടപടികൾ സ്വീകരിക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.