യുജിസി നെറ്റ് പരീക്ഷ പരിഷ്കരിച്ചു
ന്യൂഡൽഹി: ഗവേഷണത്തിനും കോളജ് അധ്യാപനത്തിനുമുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എജിലിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തിപ്പ് യുജിസി പരിഷ്കരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തവണ പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്നിൽ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസർച്ച് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരം നല്കണം. ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാവും പേപ്പർ രണ്ടിലുണ്ടാവുക. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ രണ്ട് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാവും.
രണ്ടു പരീക്ഷകളും ഒബ്ജക്ടീവ് രീതിയിലായിരിക്കും. ജൂണിയർ റിസർച്ച് ഫെലോഷിപ്പിനുള്ള (ജെആർഎഫ്) ഉയർന്ന പ്രായപരിധി 28ൽ നിന്ന് 30 ആയി ഉയർത്തിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ യോഗ്യതയ്ക്കു നിലവിൽ പ്രായപരിധിയില്ല.
2018 ലെ നെറ്റ് പരീക്ഷ ജൂലൈ എട്ടിനു നടത്തും. ഇത്തവണയും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനാണ് (സിബിഎസ്ഇ) പരീക്ഷാ ചുമതല. മാർച്ച് ആറു മുതൽ ww w.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം ഫെബ്രുവരി ഒന്നിന് ww w.cbsenet.nic.inൽ പ്രസിദ്ധീകരിക്കും.