ലോക മുലയൂട്ടല് വാരത്തിന് തുടക്കം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉൗട്ടി ഉറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണു മുലയൂട്ടൽ. കുട്ടിയുടെ ആരോഗ്യവും കഴിവുകളും പരിപോഷിപ്പിക്കുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും മുലയൂട്ടൽ സഹായിക്കുന്നു.
ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ കൊടു ക്കുക, ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളം പോലും) നൽകാതിരിക്കുക, രണ്ടുവയസു വരെ കുഞ്ഞിനു മറ്റു ഭക്ഷണത്തിനൊപ്പം മുലപ്പാൽ നൽകുക എന്നിവ കുഞ്ഞി ന്റെ ആരോഗ്യത്തിൽ നിർണായകമാണ്.
മുലയൂട്ടലിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ഐക്യ രാഷ്ട്രസംഘടനയുടെ കുട്ടികൾക്കുവേണ്ടിയുള്ള വിഭാഗമായ യുനിസെഫ് ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുകയാണ്. മുലയൂട്ടൽ സുസ്ഥിരമാക്കുന്നതിനായി ഒരുമിക്കാം (breastfeeding together) എന്നതാണു വാരാചരണത്തിന്റെ ഇത്തവണത്തെ വിഷയം.
മുലയൂട്ടലിന്റെ ഗുണങ്ങൾ:അമ്മമാർക്ക്
* പ്രസവത്തോടനുബന്ധിച്ച് അമ്മമാരിൽ ശരീരഭാരം കൂടാറുണ്ട്. കുഞ്ഞിനു മുലപ്പാൽ നൽകിയാൽ ഈ ശരീരഭാരം പെട്ടെന്നു കുറയ്ക്കാനാകും.
* സ്തനാർബുദം, അണ്ഡാശയ അർബുദം, പ്രമേഹം, അസ്ഥിതേയൽ എന്നിവയുടെ സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു
* മുലയൂട്ടുന്ന അമ്മമാരിൽ പ്രസവത്തിനുശേഷമുള്ള രക്തസ്രാവം പെട്ടെന്നു നിലയ്ക്കുന്നു
* മുലയൂട്ടൽ ഒരു ഗർഭനിരോധന മാർഗമാണ്. അടുത്ത ഗർഭധാരണം വൈകിക്കുന്നതിനു മുലയൂട്ടൽ സഹായിക്കുന്നു.
* അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം മുലയൂട്ടൽ ശക്തിപ്പെടുത്തും.
മുലയൂട്ടലിലൂടെ കുഞ്ഞുങ്ങൾക്കുള്ള ഗുണങ്ങൾ
* ശിശുമരണം, രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരേയുള്ള മികച്ച പ്രതിരോധമാണു മുലയൂട്ടൽ. അഞ്ചു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകും.
* ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, ദന്തരോഗം എന്നിവ ചെറുക്കുന്നു
* ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾ ക്കു പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവാണ്
* അലർജികളിൽ നിന്നും രോഗാണുക്കളിൽ നിന്നും സംര ക്ഷണം നൽകുന്നു
* പോഷകസന്പുഷ്ടമായ മുലപ്പാൽ പെട്ടെന്നു ദഹിക്കുന്നു
* മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ ഐക്യു കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികളേക്കാൾ അഞ്ചുമുതൽ എട്ടുവരെ പോയിന്റു കൾ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ മൽസര പരീക്ഷകളിൽ മികച്ച വിജയം നേടുന്നതായും പഠനങ്ങളുണ്ട്.
* കുട്ടിയുടെ വൈകാരിക - ശാരീരിക വളർച്ചക്കും മുലപ്പാൽ നിർണായകമാണ്
അമ്മമാരിൽ മുലയൂട്ടൽ ഉണ്ടാക്കുന്ന മരുന്ന്
മുലയൂട്ടിയാൽ, കുഞ്ഞുങ്ങളിലെ രോഗാണുക്കളെ പ്രതി രോധിക്കുന്ന മുലപ്പാൽ അമ്മമാരിൽ ഉണ്ടാകുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. “backwash മുലയൂട്ടൽ” എന്നാണ് ഇത് അറിയപ്പെടുന്നത്.
കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാകുന്പോൾ അവയ്ക്ക് കാരണമായ രോഗാണുക്കളെ മുലയൂട്ടുന്നതുവഴി ഉമിനീരിലൂടെ അമ്മയുടെ ശരീരം തിരിച്ചറിയുന്നു. ഇവയെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡികൾ ഇതേ തുടർന്ന് അമ്മയിൽ ഉത്പാദി പ്പിക്കപ്പെടുകയും മുലപ്പാലിലൂടെ കുഞ്ഞിന് നൽകുകയും ചെയ്യു ന്നു.
മുലപ്പാലിലൂടെ സ്വന്തം രോഗപ്രതിരോധ ശേഷി അമ്മമാർ കുഞ്ഞുങ്ങളുമായി പങ്കിടുകയാണ്. രോഗങ്ങളെ ചെറുക്കാൻ മാത്രമല്ല ഭക്ഷണം ദഹിക്കാനും കുഞ്ഞിന്റെ പ്രതിരോധ ശേഷി വർധിക്കാനും ഇത് സഹായിക്കുന്നു.
ആദ്യ ആറുമാസം മുലപ്പാൽ നൽകുന്നവർ കുറവ്
കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുന്ന അമ്മമാരുടെ എണ്ണം കേരളത്തിൽ കുറഞ്ഞതായാണ് കണക്ക്. 2003 ൽ 56% ആയിരുന്ന ഈ നിരക്ക് 2016 ൽ 53% ആയി താഴ്ന്നു. അമ്മമാരിൽ വലിയൊരു പങ്കും കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം വെള്ളം, പാലുത്പന്നങ്ങൾ, മറ്റു ദ്രവരൂപത്തിലുള്ള ഭക്ഷണം എന്നിവ നൽകുന്നതായി സർവേയിൽ കണ്ടെണ്ടത്തി. കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാകുന്നതിലേക്കുവരെ നയിക്കാവുന്ന അങ്ങേയറ്റം അനാരോഗ്യകരമായ പ്രവണതയാണിതെന്ന് ശിശുരോഗവിദഗ്ധർ പറയുന്നു.
ശിശുമരണം, രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവ കുറയ്ക്കാൻ നവജാതശിശുവിന് ഒരുമണിക്കൂറിനകം മുലപ്പാൽ നൽകുക, നവജാതശിശുക്കൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക എന്നിവ ആഗോളതലത്തിൽ തെളിയിക്കപ്പെട്ട രണ്ടു മാർഗങ്ങളാണ്. ലാൻസെറ്റ് മെഡിക്കൽ ജേർണൽ അനുസ രിച്ച് അഞ്ചു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തി ന്റെ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകും. ഈ കണക്കനുസരിച്ച്, കേരളത്തിലെ എല്ലാ അമ്മമാരും ആരോഗ്യപരമായ മുലയൂട്ടൽ ശീലമാക്കിയാൽ സംസ്ഥാനത്ത് പ്രതിവർഷം 800 കുട്ടികളുടെ മരണം തടയാനാകും.
എന്നാൽ, കുട്ടി ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകുന്നവർ സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നിൽ രണ്ട് അമ്മമാരും (64%) പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകുന്നതായി അടുത്തയിടെ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സർവേ ഫലം ((NFHS-4) ) വ്യക്തമാക്കുന്നു. 1993ൽ 14% ((NFHS-1), 1999ൽ 43% (NFHS-2) , 2006ൽ 55% ( NFHS-3) എന്നിങ്ങനെയായിരുന്നു ഈ നിരക്ക്.
തൊഴിലിടങ്ങൾ മാതൃ - ശിശു സൗഹൃദപരമാവണം
സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ മാതൃ- ശിശു സൗഹൃദപരമാവണം.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 14 ആഴ്ച എങ്കിലും ശന്പളത്തോടുകൂടിയ അവധി നൽകണമെന്നും മുലയൂ ട്ടുന്ന അമ്മമാർക്ക് ജോലി സമയം കുറച്ചുനൽകണമെന്നും ഇവർക്കു കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനായി "നഴ്സിങ് ബ്രേക്ക്’ അനുവദിക്കണമെന്നും മാതൃത്വ സംരക്ഷണത്തിനായുള്ള ഐഎൽഒ ഉടന്പടി 183 അനുശാസിക്കുന്നു.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജീവനക്കാർക്ക് ഒന്പതു മാസം പ്രസവാവധി ലഭിക്കുന്നത് കുഞ്ഞിന് മുലപ്പാൽ കിട്ടാൻ സഹായകമാണ്. എന്നാൽ, രാജ്യത്ത് 90 ശതമാനം ആളുകളും ജോലി ചെയ്യുന്ന അസംഘടിത മേഖലയിൽ പലപ്പോഴും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 14 ആഴ്ച അവധി ലഭിക്കാറില്ല. ഇതുമൂലം ആറു മാസക്കാലം കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന ചില അമ്മമാർക്ക് കഴിയാറില്ല. ഇത് പരിഹരിക്കാൻ മൂന്നുമാർഗങ്ങളാണുള്ളത്.
1. മുലയൂട്ടുന്ന അമ്മമാർക്കു ജോലി സമയത്ത് കുട്ടിക്ക് മുലയൂട്ടാൻ നഴ്സിങ് ബ്രേക്ക് നൽകുക.
2. കുഞ്ഞുങ്ങളെ നോക്കുന്നതിന് തൊഴിൽ സ്ഥലങ്ങളിൽ ക്രഷ് ഏർപ്പെടുത്തുക.
3. മുലപ്പാൽ കുപ്പിപോലുള്ള പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഫ്രിഡ്ജിൽ ശീതീകരിച്ച് സൂക്ഷിക്കാം. അമ്മ ജോലിക്കു പോകുന്പോൾ കുഞ്ഞിന് മുലപ്പാൽ നൽകാനാവും. മെഡിക്കൽ സ്റ്റോറുകളിലടക്കം ലഭിക്കുന്ന ഇത്തരം പ്രത്യേക കുപ്പികൾ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സ്വകാര്യവും ശുചിത്വവുമുള്ള മുറിയും ഫ്രിഡ്ജും ഇതിനായി ക്രമീകരിക്കണം.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മുലപ്പാൽ നൽകാനുള്ള മുറികൾ സ്വകാര്യത ഉറപ്പുവരുത്തി വ്യാപകമാക്കണം.
വിവരങ്ങൾക്ക് കടപ്പാട് : ജോബ് സഖറിയ
യുനിസെഫ് കേരള- തമിഴ്നാട് മേധാവി
തയാറാക്കിയത്- സീമ മോഹൻലാൽ