കല്ലറ മുദ്രവച്ച് ഉയിർത്തെഴന്നേൽപ്പിനെ തടയാമെന്നു കരുതിയവരുടെ പിന്മുറക്കാർ പീഡനം തുടരുകയാണ്. യൂദാസിന്റെ ആത്മാവ് ഗ്രസിച്ചവർ, പീഡകരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു, ഒപ്പമുണ്ടെന്നു വിശ്വസിപ്പിച്ചു ചുംബിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളെയെല്ലാം ഉരുട്ടിമാറ്റി സത്യം ഉയിർത്തെഴുന്നേൽക്കുകയാണ്.
വെറും മൂന്നു ദിവസം! പീഡനങ്ങളുടെ ചോരപുരണ്ട കച്ചകളഴിച്ചെറിഞ്ഞു കല്ലറവിട്ട മനുഷ്യപുത്രൻ നിന്ദിതരുടെയും പീഡിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കാതുകളിൽ മന്ത്രിക്കുന്നു, ഇല കൊഴിഞ്ഞതത്രയും വസന്തത്തിനുവേണ്ടിയായിരുന്നു; ഉയിർപ്പുണ്ട്. സകല മനുഷ്യർക്കുമുള്ള പ്രത്യാശയുടെ ഉത്ഥാനത്തിരുനാളാണിന്ന്.
പ്രകാശത്തെ എന്നെന്നേക്കുമായി വിഴുങ്ങാൻ അന്ധകാരത്തിനാകില്ലെന്ന സുവിശേഷം ലോകമറിഞ്ഞ ദിനം. ഹിംസയുടെ സിംഹാസനങ്ങൾക്കും അതിന്റെ കൊലവെറികളെ വെള്ളയടിക്കുന്ന കുഴിമാടങ്ങൾക്കും മുന്നറിയിപ്പാകുന്ന മഹാസുദിനവും ഇന്നാണ്.
അധികാരികൾ പൂട്ടി മുദ്രവയ്ക്കുകയും കാവലേർപ്പെടുത്തുകയും ചെയ്ത മറ്റൊരു കല്ലറയും ക്രിസ്തുവിന്റേതുപോലെ ചരിത്രത്തിലില്ല. ജീവിച്ചിരുന്ന ക്രിസ്തുവിനേക്കാൾ അപകടകാരിയായിരിക്കും മരണത്തെ അതിജീവിക്കുന്ന ക്രിസ്തു എന്ന് അധികാരികൾ ഭയന്നിരുന്നു. അവനെ കുരിശിലേറ്റിയ രാത്രിയിൽ പ്രധാന പുരോഹിതന്മാർക്കും ഫരിസേയർക്കും ഉറങ്ങാനായില്ല.
ശനിയാഴ്ച രാവിലെതന്നെ അവർ ഗവർണറായ പീലാത്തോസിന്റെ ആസ്ഥാനമന്ദിരത്തിലെത്തി. നീതിമാന്റെ രക്തംവീണ കൊട്ടാരത്തിന്റെ അങ്കണത്തിലായിരുന്നു യോഗം. യഹൂദപ്രമാണിമാർ പീലാത്തോസിനെ ഉണർത്തിച്ചു: “യജമാനനേ, മൂന്നുദിവസം കഴിഞ്ഞ് താൻ ഉയിർത്തെഴുന്നേൽക്കുമെന്ന് ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞങ്ങളിപ്പോൾ ഓർക്കുന്നു. അതുകൊണ്ട് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനു കാവലേർപ്പെടുത്താൻ ആജ്ഞാപിക്കുക.
അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിക്കുകയും അവൻ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തെന്നു ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും.’’ ക്രിസ്തുവിൽ ഒരു കുറ്റവുമില്ലെന്ന് ഉറപ്പായിട്ടും ഭൂരിപക്ഷത്തിന്റെ നേതാക്കൾക്കു വഴങ്ങി അരുതാത്തതു ചെയ്തതിന്റെ കുറ്റബോധം പീലാത്തോസിന് ഉണ്ടായിരുന്നിരിക്കാം.
തനിക്കുവേണ്ടി നാട്ടിൽ ഭരണം നടത്തുന്ന പ്രധാന പുരോഹിതന്മാരോട് പീലാത്തോസ് പറഞ്ഞത്, “നിങ്ങൾക്ക് ഒരു കാവൽസേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളൂ’’ എന്നാണ്. ക്രിസ്തുവിന്റെ നെഞ്ചിൽ കുത്തി മരണം ഉറപ്പാക്കിയവർ, കല്ലിനു മുദ്രവച്ചും കാവലേർപ്പെടുത്തിയും കല്ലറ ഭദ്രമാക്കി.
പക്ഷേ, ദൈവം കല്ലറയിലൊതുങ്ങിയില്ല. അധികാരത്തിന്റെ സർവസന്നാഹങ്ങളെയും തകർത്തെറിയുന്ന ദിവസം സമാഗതമായി. ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ബിഷപ് എൻ.ടി. റൈറ്റിന്റെ വാക്കുകളിൽ, “ഭൂമിയിൽ ദൈവരാജ്യത്തിന്റെ ഉദ്ഘാടനം പൂർത്തിയായിരിക്കുന്നു.’’
ഞായറാഴ്ച പുലർച്ചെ, സുഗന്ധദ്രവ്യങ്ങളുമായി ക്രിസ്തുവിന്റെ കല്ലറയ്ക്കടുത്തെത്തിയ സ്ത്രീകളാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റ വിവരം ആദ്യമായറിഞ്ഞത്. അതിലൊരാൾ ഗലീലിയത്തടാകത്തിന്റെ മറുകരയിലെ മുക്കുവപട്ടണമായ മഗ്ദലനയിൽ വീടുള്ള മറിയമായിരുന്നു. ക്രിസ്തുവിന്റെ ശരീരം കുരിശിൽനിന്നിറക്കി കല്ലറയിൽ വയ്ക്കുവോളം ഒപ്പമുണ്ടായിരുന്നവൾ.
ക്രിസ്തുവിനെ സ്നേഹിച്ചിരുന്ന നിരവധി മനുഷ്യർക്ക് ആഹ്ലാദത്തിന്റെ പ്രഭാതമായിരുന്നു അത്. “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്, അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു” എന്നു പറഞ്ഞ് ക്രിസ്തുവിന്റെ വധശിക്ഷ തടയാൻ ശ്രമിച്ച, പീലാത്തോസിന്റെ ഭാര്യ ക്ലൗഡിയ, ഗാഗുൽത്തായിലേക്കുള്ള യാത്രയ്ക്കിടെ മരണാസന്നനായ ക്രിസ്തുവിന്റെ മുഖം തുടച്ചുകൊടുത്ത വേറോനിക്ക, ആൾക്കൂട്ടത്തിൽനിന്നിറങ്ങിവന്ന് ക്രിസ്തുവിന്റെ കുരിശൊന്നു താങ്ങാൻ തയാറായ കെവുറീൻകാരൻ ശിമയോൻ, കൊല്ലാൻ വിധിച്ച സർക്കാരിനെ എതിർക്കാൻ ശേഷിയില്ലെങ്കിലും കാൽവരിയോളം ക്രിസ്തുവിനെ പിന്തുടർന്നവർ, സ്വന്തം കല്ലറ ക്രിസ്തുവിനുവേണ്ടി കൊടുത്ത അരിമത്യാക്കാരൻ ജോസഫ്... എല്ലാവർക്കും, നഷ്ടപ്പെട്ടെന്നു കരുതിയ ആഹ്ലാദത്തെ ഈസ്റ്റർ തിരിച്ചുകൊടുത്തിരിക്കുന്നു.
രണ്ടു സഹസ്രാബ്ദങ്ങൾ പിന്നിട്ടു. കല്ലറ മുദ്രവച്ച് ഉയിർത്തെഴുന്നേൽപ്പിനെ തടയാമെന്നു കരുതിയവരുടെ പിന്മുറക്കാർ പീഡനം തുടരുകയാണ്. യൂദാസിന്റെ ആത്മാവ് ഗ്രസിച്ചവർ പീഡകരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു, ഒപ്പമുണ്ടെന്നു വിശ്വസിപ്പിച്ചു ചുംബിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, കല്ലുകളെല്ലാം ഉരുട്ടിമാറ്റി സത്യം ഉയിർത്തെഴുന്നേൽക്കുകയാണ്. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കാൻ മനുഷ്യരെ ഒരുക്കിയ വിശുദ്ധവാരം ഉയിർപ്പുതിരുനാളിന്റെ കൊടിയുയർത്തിയിരിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ പറയുന്നു: “ദൈവത്തിന്റെ സ്നേഹം അവ്യക്തമോ പൊതുവായതോ അല്ല, അതിനൊരു പേരും മുഖവുമുണ്ട്; യേശുക്രിസ്തു.” ഇനിമേലിൽ, നമുക്ക് ആ മുഖം മരിച്ചവർക്കിടയിൽ തിരയേണ്ടതില്ല. എല്ലാ മനസുകളിലും ഉയിർപ്പുതിരുനാളിന്റെ ദീപിക തെളിയട്ടെയെന്ന് ആശംസിക്കുന്നു..!