നിങ്ങളുടെ അക്കൗണ്ടുകളിലെ പണം സർക്കാർ കൊണ്ടുപോയെങ്കിൽ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കൂ, ‘ഒരു വോട്ടും ഒരു രൂപയും’ തരുമോയെന്ന്. അതിസന്പന്നരും അവരുടെ പണച്ചാക്കുകളുമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വിജയിപ്പിച്ചത്; ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരാണ്. ആദ്യം നിങ്ങളിലും പിന്നെ ജനങ്ങളിലും വിശ്വാസമർപ്പിക്കൂ.
ഈ രാജ്യവും ഇവിടത്തെ ഭരണഘടനയും സർക്കാരുമൊക്കെ എത്ര പ്രാധാന്യമുള്ളതാണോ അത്ര പ്രാധാന്യമുള്ളതാണ് ഇവിടത്തെ പ്രതിപക്ഷവും. നമുക്ക് ഇടത്തും വലത്തും മധ്യത്തിലും ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ അവരും വേണം. കാരണം; ജനാധിപത്യ, മതേതര, സ്ഥിതിസമത്വ റിപ്പബ്ലിക്കായി ഇന്ത്യ തുടരണം.
പ്രതിപക്ഷമുക്ത ഭാരതമെന്നാൽ ജനാധിപത്യമുക്ത ഭാരതമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരേ കേസെടുക്കുകയും ജയിലിലിടുകയും പാർട്ടിഫണ്ടുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നത് അത്ര നിഷ്കളങ്കമല്ല. അഴിമതിയെ മുന്നിൽനിർത്തി ജനാധിപത്യത്തിനുനേരേ നിറയൊഴിക്കരുത്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ജയിലിലിട്ടു. റെയ്ഡുകൾക്കു പിന്നാലെ പണം കൊടുത്തവരും ബിജെപിയിൽ ചേർന്നവരുമൊഴികെ പലർക്കുമെതിരേ കേസുണ്ട്. അവരൊക്കെ അഴിമതിക്കാരാണെന്നോ അല്ലെന്നോ കോടതി പറഞ്ഞുകൊള്ളും.
പ്രശ്നമതല്ല, ഭരിക്കുന്നവർക്കെതിരേയുള്ള ആരോപണങ്ങളിലും ഇതുപോലെ റെയ്ഡും അറസ്റ്റും നടത്തിയാൽ ആരെങ്കിലും പുറത്തുണ്ടാകുമോ? പൊതുതെരഞ്ഞെടുപ്പ് നടക്കുമോ? ആദായനികുതി വകുപ്പ് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ വിവിധ അക്കൗണ്ടുകളിൽനിന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങേണ്ട സമയത്ത് പിടിച്ചെടുത്തത് 135 കോടി രൂപയാണ്. 3568 കോടി രൂപകൂടി അടയ്ക്കണമെന്ന് നോട്ടീസ് നൽകിയെങ്കിലും കോടതി ഇടപെട്ടതോടെ പിൻവലിഞ്ഞിട്ടുണ്ട്.
ഇതേ മാനദണ്ഡങ്ങൾ പ്രയോഗിച്ചാൽ ബിജെപിയുടേതുൾപ്പെടെ ഭരണമുന്നണിയിലെ എത്ര പാർട്ടികൾക്ക് അക്കൗണ്ട് ബാക്കിയുണ്ടാകും? അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ; ജനാധിപത്യം വരച്ച വരയിൽ മത്സരിക്കാൻ നിൽക്കുന്നവരെയെല്ലാം തല്ലിയോടിച്ച് ഒറ്റയ്ക്ക് ഓടി ജയിക്കാമെന്നു കരുതുന്ന മത്സരാർഥിയെ തടയാൻ റഫറിയും സംഘാടകരുമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാകരുത്.
ഇന്ത്യ ലോകത്തിനു മുന്നിൽ അപഹാസ്യമാകുകയാണോ? രാജ്യത്തിനുവേണ്ടി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനങ്ങളും നിയമങ്ങളും അന്വേഷണ ഏജൻസികളുമൊക്കെ ഭരിക്കുന്നവർക്കുവേണ്ടിയായി മാറരുത്. പുതിയൊരു സർക്കാർ അധികാരത്തിലേറുകയും അവരും ഇതേ പാത പിന്തുടരുകയും ചെയ്താൽ രാഷ്ട്രീയം ശത്രുസംഹാര വിക്രിയകളായി അധഃപതിക്കും.
വ്യക്തിപൂജ, പട്ടാളം, മതം തുടങ്ങിയവ വിലകെടുത്തിയ പാക്കിസ്ഥാന്റെ സ്ഥിതിയുണ്ടാകുന്നത് ഓർക്കാൻപോലും ഇന്ത്യക്കാകില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വിളിച്ചുകൂവുന്നത് തങ്ങൾക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും ട്രെയിൻ ടിക്കറ്റിനുപോലും കാശില്ലെന്നുമൊക്കെയാണ്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമാണ്.
കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനകീയ വിഷയങ്ങളിൽ ഒന്നുപോലും ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയാതെപോയ അലസതയുടെയും ഒളിച്ചോട്ടങ്ങളുടെയും നേതൃത്വമില്ലായ്മയുടെയും പാരമ്യത. സത്യത്തിൽ, ആ നിഷ്ക്രിയതയ്ക്കു മാപ്പു പറഞ്ഞ്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയല്ലേ വേണ്ടത്? നിങ്ങളുടെ അക്കൗണ്ടുകളിലെ പണം സർക്കാർ കൊണ്ടുപോയെങ്കിൽ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കൂ, ‘ഒരു വോട്ടും ഒരു രൂപയും’ തരുമോയെന്ന്.
അതിസന്പന്നരും അവരുടെ പണച്ചാക്കുകളുമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ വിജയിപ്പിച്ചത്; ഈ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരാണ്. ആദ്യം നിങ്ങളിലും പിന്നെ ജനങ്ങളിലും വിശ്വാസമർപ്പിക്കൂ. ജനഹൃദയങ്ങളിൽ റെയ്ഡ് നടത്താനോ അതുപറഞ്ഞു പേടിപ്പിക്കാനോ ആർക്കുമാവില്ല. പക്ഷേ, അതിനുമുന്പ് ഇന്ത്യാ മുന്നണിയെന്ന പേരിൽ കൈകോർക്കുന്നവർക്ക് മനസുകൊണ്ടുകൂടി ചേർന്നുനിൽക്കാനാകണം.
അന്വേഷണ ഏജൻസികളെ വിമർശിക്കുന്നതിനിടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയവരെ ചേർത്തുപിടിക്കരുത്. പ്രധാനമന്ത്രി പദ മോഹികളുടെ കൂടാരമല്ല നിങ്ങളുടെ മുന്നണിയെന്നു ജനങ്ങളെ ബോധിപ്പിക്കണം.
ഭരിക്കുന്നവരും ഭരിച്ചിട്ടുള്ളവരും മറന്നെങ്കിൽ ഓർമിപ്പിക്കാം, ജനാധിപത്യവും അഹിംസയും വൈവിധ്യങ്ങളിലെ ഏകത്വവുംകൊണ്ട് ലോകത്തെ അന്പരപ്പിച്ചൊരു നാടാണു കേട്ടോ, ഇന്ത്യ. രാജാക്കന്മാരല്ല, രാജ്യമാണു വലുത്.