ഗൂഡല്ലൂർ കൃഷിക്കാരുടെ ദുഃഖങ്ങൾ ഏറ്റെടുത്തു വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ തയാറായ ദീപികയെ അനുമോദിക്കുന്നു. ഗൂഡല്ലൂർ മേഖലയിലെ കൃഷിക്കാർക്കെതിരെയുള്ള തമിഴ്നാട് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ഭീഷണിയെപ്പറ്റി എല്ലാരേക്കാളുമേറെ ദുഃഖിക്കുന്നു. 197172ലെ കുടിയിറക്കിനെ ചെറുത്തുതോല്പിച്ച കുടിയിറക്കുവിരുദ്ധ കമ്മിറ്റിയുടെ കണ്‍വീനറെന്ന നിലയിലും അന്നത്തെ ആ പ്രദേശത്തെ ഒരു വൈദികശുശ്രൂഷി എന്ന നിലയിലുമാണ് ഈ കത്തെഴുതുന്നത്.
1970 അവസാനം ഗൂഡല്ലൂർ താലൂക്ക്, പന്തല്ലൂർ ഫർക്കായിൽ ഉപ്പട്ടിയടുത്ത് ഒലിമിടാവിൽ ആദ്യ കർഷക കുടുംബത്തെ ഇറക്കിവിട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഭക്ഷ്യക്കമ്മി ഉണ്ടായപ്പോൾ തിരുവിതാംകൂറിൽനിന്നു കൃഷിയിടങ്ങൾ തേടിപ്പോയവരാണു പഴയ ബ്രിട്ടീഷ് മലബാറിലെ കുടിയേറ്റക്കാർ. ഗൂഡല്ലൂർ താലൂക്ക് വയനാടിനോടു ചേർന്ന് ബ്രിട്ടീഷ് മലബാറിന്റെ ഭാഗമാണ്. സംസ്ഥാന പുനഃസംഘടന നടന്നപ്പോഴാണ് ഗൂഡല്ലൂരും കന്യാകുമാരി ജില്ലയും തമിഴ്നാട്ടിലേക്കു പോയത്. കുടിയേറ്റക്കാർ ഭൂരിപക്ഷവും എറണാകുളം ജില്ലയ്ക്കു തെക്കുള്ള മേഖലയിൽനിന്നുള്ളവരുമായിരുന്നു.
ഗൂഡല്ലൂരെ ഭൂമി നിലന്പൂർ കോവിലകത്തിന്റെയും പന്തല്ലൂർ ഫർക്കായിലെ ഭൂമി നെല്ലിയാളം റാണിയുടേതുമായിരുന്നു. ഈ പ്രദേശത്ത് അൻപതിലേറെ വർഷങ്ങളായി വീടുവച്ചും സ്ഥിരംകൃഷി ചെയ്തും വന്നിരുന്നവരായ സാധാരണ കൃഷിക്കാരെയാണ് 1970ൽ കരുണാനിധി സർക്കാർ വെറുംകൈയോടെ ഇറക്കിവിടാൻ തീരുമാനിച്ചത്. നാട്ടിലവർക്ക് ഒന്നുമില്ല. കിടപ്പാടം നഷ്ടപ്പെട്ടാൽ പട്ടിണി കിടന്നു മരിക്കുകയേയുള്ളു. അതായിരുന്നു സ്ഥിതി.
1970 അവസാനം മുഴുവൻ മലയാളി കൃഷിക്കാരെയും ഇറക്കിവിടുന്നതിന്റെ ഭാഗമായി ഉപ്പട്ടിക്കടുത്ത് ഓലിമിടാവിൽ ഒരു കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കി. അനേകർക്കു നോട്ടീസും നൽകപ്പെട്ടു. ഈ നടപടിയോട്, തികച്ചും ഗാന്ധിയൻ മാർഗത്തിൽ ഞാനും എന്റെ പ്രാദേശിക സഹപ്രവർത്തകരും പ്രതികരിച്ചു. കൂടുതൽ സംഘടിതശക്തിക്കുവേണ്ടി ഗൂഡല്ലൂർ താലൂക്കിലെ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, എഡിഎംകെ, മാർക്സിറ്റ് പാർട്ടികളുടെ നേതാക്കന്മാരുമായി ബന്ധപ്പെട്ടു. ഒരു കുടിയിറക്കുവിരുദ്ധ കമ്മിറ്റി രൂപീകരിച്ചു. 20 ദിവസത്തോളം ഗൂഡല്ലൂർ താലൂക്ക് ഓഫീസ് പിക്കറ്റു ചെയ്യുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഞങ്ങളുടെ ക്ഷണപ്രകാരം എ.കെ.ജി.യും എം.പി. വീരേന്ദ്രകുമാറും മറ്റു നേതാക്കളും പങ്കെടുത്തെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.
ഉൗട്ടി ജില്ലാ കളക്ടർ ഞങ്ങളെ ഏഴുപേരെ കളക്ടറേറ്റിലേക്കു വിളിപ്പിച്ചു. ഞങ്ങളെ ഭീഷണിപ്പെടുത്തി സമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നെ വ്യക്തിപരമായി ഭീഷണിപ്പെടുത്തി. അറസ്റ്റു ചെയ്യുമെന്നുവരെ പറഞ്ഞു. ഞാൻ വിദേശത്തുനിന്നു പണം കൊണ്ടുവന്ന് ജില്ലയിൽ പ്രക്ഷോഭങ്ങൾ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചു. ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോർ ബൈക്ക് വിറ്റുകൂടിയാണ് സമരച്ചെലവുകൾ വഹിക്കുന്നതെന്ന് നാട്ടുകാർക്കറിയാമായിരുന്നു.
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന അക്കര ബാപു നമുക്കുപോകാം എന്നു പറഞ്ഞു. ഞങ്ങൾ എഴുന്നേറ്റുപോകാൻ ഭാവിച്ചപ്പോൾ കളക്ടർ തണുത്തു. ചർച്ച തുടരാൻ നിർബന്ധിച്ചു. എങ്കിലും, ഒരു തീരുമാനമില്ലാതെ പിരിഞ്ഞു. കുടിയിറക്ക് പിൻവലിക്കാത്തിടത്തോളം കാലം ഞങ്ങൾക്കു സമരം തുടരേണ്ടിയിരിക്കുന്നു.
അന്നു കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാർ അന്പളി അമ്മാവനെ വേണമെന്നു പറഞ്ഞാൽ ഇന്ദിരാഗാന്ധി അവർക്ക് എത്തിക്കുമായിരുന്നു, കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ. ഞങ്ങൾ, യൂത്ത് കോണ്‍ഗ്രസുകാരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ എന്നിവരുമായി ബന്ധപ്പെട്ടു. അവർ കുടിയിറക്കുസ്ഥലങ്ങൾ സന്ദർശിച്ചു. അന്ന് കേന്ദ്രത്തിൽ സഹമന്ത്രിയായി എ.സി. ജോർജ് ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാർ എ.സി. ജോർജുമായി ബന്ധപ്പെട്ടു. എ.സി. ജോർജ് പ്രശ്നം അടിയന്തരമായി ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്ദിരാഗാന്ധി മുഖ്യമന്ത്രി കരുണാനിധിയെ നേരിൽ വിളിച്ച്, കുടിയേറ്റക്കാരോടുള്ള സമീപനം ഉദാരമാക്കണമെന്നും കുടിയിറക്ക് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതിൻപ്രകാരം കുടിയിറക്ക് നിർത്തിവയ്ക്കുകയും ചെയ്തു. ഏകദേശം 5000 പേർക്ക് പട്ടയം കൊടുക്കാൻ നിർദേശമുണ്ടായെങ്കിലും പട്ടയം കിട്ടാത്തവരുണ്ടായിരുന്നു. കുടിയേറ്റ പ്രദേശങ്ങൾ വനവത്കരിക്കാൻ വൃക്ഷത്തൈകൾ വച്ചു. 1972ൽ ഞാൻ ഗൂഡല്ലൂർനിന്നു സ്ഥലം മാറി.
സർക്കാർ വച്ച മരത്തൈകൾ വെട്ടിനീക്കിയാണ് അടുത്തഘട്ടം സമരം ആരംഭിക്കുന്നത്. പ്രശ്നം രൂക്ഷമായി. വീണ്ടുമൊരു കുടിയിറക്കു ഭീഷണിയുണ്ടായി. വൃക്ഷത്തൈ വെട്ടിയതിന്റെ പേരിൽ അറസ്റ്റും ശിക്ഷാനടപടികളുമുണ്ടായി. ഒരുപക്ഷേ, രാഷ്ട്രീയമായിക്കൂടി നീങ്ങിയിരുന്നെങ്കിൽ കുറെ സംഘർഷം ഒഴിവാക്കാമായിരുന്നു എന്നു സ്മരിക്കാൻ വേണ്ടിയാണ് ഈ കുറിപ്പഴുതിയത്.
ഇന്നും സർക്കാരുകൾക്കും പരിസ്ഥിതിക്കാർക്കും മനുഷ്യൻ എങ്ങനെ ജീവിക്കും എന്നതിനേക്കാൾ ശ്രദ്ധ വന്യജീവികളെ എങ്ങനെ വളർത്താമെന്നുള്ളതാണ്. ആദ്യം മനുഷ്യന്റെ പച്ചയായ ജീവിതപ്രശ്നം എങ്ങനെ പരിഹരിക്കാമെന്നു നോക്കുക, അതു മലയാളിയാണെങ്കിലും തമിഴനാണെങ്കിലും കർണാടകക്കാരനെങ്കിലും. ഭർണകർത്താക്കളും സാഹിത്യകാരന്മാരും പട്ടണങ്ങളിൽ സുഖമായി താമസിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണം നിർവഹിക്കുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ അവർക്കു വിഷയമല്ല.
പരിസ്ഥിതി നന്നാക്കിയാൽ എല്ലാമായി. ആർക്കുവേണ്ടിയെന്നു ചോദിച്ചാൽ, പട്ടണവാസികൾക്കുവേണ്ടി. അവർക്കു വെള്ളവും ചുറ്റിനടക്കാൻ കാടും വേണം. കൃഷി മാത്രംകൊണ്ട് ഉപജീവനം നടത്തുന്നവർ കൃഷിയും കൃഷിയിടങ്ങളും ഉപേക്ഷിച്ചാൽ എന്തു ചെയ്യും?
കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെക്കൂടി ഈ വിഷയത്തിൽ ഇടപെടുത്തിയാൽ പുതിയ കുടിയിറക്കു നീക്കങ്ങൾക്ക് തടയിടാമെന്നു വിചാരിക്കുന്നു. പ്രാദേശിക നേതാക്കളും കേരള നേതാക്കളും അടിയന്തരമായി ഇടപെടണം. ഈ മനുഷ്യർക്ക് പോക്കിടമില്ല.
ഫാ. ചെറിയാൻ രാമനാലിൽ കോർഎപ്പിസ്കോപ്പ, തിരുവല്ല അതിരൂപത