ദൈവത്തിന്റെ സ്വന്തം നാടെന്നു നാം വിശേഷിപ്പിക്കുന്ന കേരളത്തിലെ കായലുകളെയും തടാകങ്ങളെയും ശ്വാസംമുട്ടിച്ചു പരന്നുകിടക്കുന്ന കുളവാഴയും കാൻസറിന്റെ പിടിയിലമർന്നപോലെ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ജലാശയങ്ങളുടെ ദയനീയാവസ്ഥയും കണ്ടാൽ ആരാണ് വിഷമിക്കാത്തത്? നീർത്തടങ്ങൾ നശിക്കുന്നതു മാത്രമല്ല, കോടാനുകോടി രൂപ വിലമതിക്കുന്ന ജൈവസന്പത്തു വെള്ളത്തിൽ പൊങ്ങിക്കിടന്നിട്ടും നാമത് തിരിച്ചറിയാതെ നഷ്ടമാക്കുന്നതും വലിയ മണ്ടത്തരമാണല്ലോ.
കുളവാഴ അല്ലെങ്കിൽ പോള യഥാർഥത്തിൽ വടക്കേ അമേരിക്കയിൽനിന്നു കുടിയേറിയതാണ്. കായലുകളിലും തടാകങ്ങളിലും കണ്ണെത്താ ദൂരത്തോളം മനോഹരമായ ഇളം വയലറ്റ് പൂക്കൾ വിടർത്തി പരന്നുകിടക്കുന്ന ഇതു പുറമേ കാണുന്നതുപോലെ പഞ്ചപാവമാണെന്നു ധരിക്കരുത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഇവ ആഴം കുറഞ്ഞ ഭാഗങ്ങളിലെത്തിയാൽ മണ്ണിലേക്കു വേരുറപ്പിക്കുന്നു. പിന്നീട് ഇവയുടെ വളർച്ച വളരെ വേഗത്തിലായിരിക്കും. ശരാശരി പതിനാലു ദിവസത്തെ സമയംകൊണ്ട് ഏതാണ്ട് ഇരട്ടിയോളം വ്യാപ്തിയിലേക്കു വളരുവാൻ സാധിക്കുന്ന ഇവയ്ക്ക് ഒരു പ്രദേശംതന്നെ കീഴടക്കുവാൻ അധികം നാളുകൾ ആവശ്യമില്ല.
വിത്തുകൾ 1520 വർഷത്തോളം മണ്ണിൽ നശിക്കാതെ കിടക്കുന്നതിനാൽ, ഇവ പറിച്ചുമാറ്റിയാലും വീണ്ടും ശക്തിയോടെ വളർന്നുവരുന്നു. പോള നിറഞ്ഞു വായുസഞ്ചാരമോ സൂര്യപ്രകാശമോ ലഭിക്കാതാകുന്ന ഭാഗത്ത് മത്സ്യസന്പത്തു പൂർണമായും നശിക്കുന്നതോടൊപ്പം കൊതുകുകളും വിരകളും മറ്റു രോഗാണുക്കളും പെറ്റുപെരുകുകയും മലേറിയ, കോളറ, മന്ത്, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരക്കുവാനുള്ള സാഹചര്യം സംജാതമാകുകയും ചെയ്യുന്നു.
ഇവയെ നശിപ്പിക്കാൻ ലോക വ്യാപകമായി രാസ, ജൈവ, ഭൗതീക മാർഗങ്ങൾ പലതും പരീക്ഷിക്കപ്പെട്ടെങ്കിലും ഒന്നുംതന്നെ പൂർണവിജയത്തിലെത്തിയിട്ടില്ല. എന്നാൽ നശിപ്പിക്കുവാൻ മിനക്കെടുന്നതിനു പകരമായി ഈ ചെടിയിൽ ഒളിഞ്ഞുകിടക്കുന്ന വാണിജ്യപരമായ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ തുടങ്ങിയാലോ. ഒരു ഹെക്ടറിൽനിന്നും ഏതാണ്ട് 300 ടൺ മുതൽ 440 ടൺ വച്ച് ഒരു വർഷംകൊണ്ട് ഏതാണ്ട് 2900 ടൺ തൂക്കം പോള വരെ ലഭ്യമാണെന്നു വിവിധ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. 17 ശതമാനം ഫൈബർ, 36 ശതമാനം കാർബോഹൈട്രേറ്റ്, 18 ശതമാനം പ്രോട്ടീൻ, വിറ്റാമിൻ എ, ബി1, ബി2 എന്നിവ അടങ്ങിയ ഇവയുടെ ഇലയും തണ്ടും ചില രാജ്യങ്ങളിൽ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതു കൂടാതെ വളം, ബയോഗ്യാസ്, സ്പിരിറ്റ്, ഫൈബർ, പേപ്പർ, കാലിത്തീറ്റ തുടങ്ങിയവയുടെ നിർമാണത്തിനും ഇവ വിജയകരമായി ഉപയോഗിക്കാവുന്നതാണ്.
ഏതാണ്ട് 70,000 ഘനമീറ്റർ ബയോഗ്യാസ് വരെ ഒരു ഹെക്ടർ പോളയിൽനിന്ന് ഉത്പാദിപ്പിക്കുവാൻ സാധ്യമാണെന്നു നാസയുടെ പഠനങ്ങൾ തെളിയിച്ചു. അതായത്, ഒരു കിലോ ഉണങ്ങിയ ചെടിയിൽനിന്നും ഏതാണ്ട് 370 ലിറ്ററോളം വാതകം ലഭ്യമാണ്. ബയോഗ്യാസിനുള്ള ഇന്ധനമായി ഇവയെ ഉണക്കി പൊടിച്ചു സൂക്ഷിച്ചാൽ പെട്രോളിയം വാതകത്തിനു പകരം ആവശ്യാനുസരണം അത് ഉപയോഗിക്കാനും സാധിച്ചേക്കും. പട്ടണങ്ങളിൽ പല വീട്ടുകാർ ചേർന്നു പൊതുവായി വലിയ ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കുകയും പൈപ്പ് വഴി വീടുകളിലേക്ക് എത്തിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുകയാണെങ്കിൽ പാചക വാതകത്തിനായുള്ള ചെലവു വളരെയധികം കുറയ്ക്കുവാൻ സാധിച്ചേക്കും. ഈ വാതകം ഉപയോഗിച്ചു ടർബയിൻ പ്രവർത്തിപ്പിച്ചാൽ വൈദ്യുതി പ്രതിസന്ധിക്കും വലിയൊരളവിൽ പരിഹാരമായേക്കും.
ഉണങ്ങിയ പോളയിൽ ഏതാണ്ട് 70 ശതമാനം ജൈവ വസ്തുവും 1.50 ശതമാനം നൈട്രജൻ, 0.60 ശതമാനം ഫോസ്ഫറസ്, 5.50 ശതമാനം പൊട്ടാഷ് എന്നിവയും അടങ്ങിയിരിക്കുന്നു. അതിനാൽ ജൈവവളമായി പോളയുടെ ഉപയോഗത്തിനുള്ള സാധ്യത നമുക്കൂഹിക്കാമല്ലോ. ബയോഗ്യാസ് ഉത്പാദനത്തിനു ശേഷമുള്ള സ്ലറി ചെടികൾക്കു വളമായി ഉപയോഗിക്കുന്നതു കൂടാതെ നേരിട്ടു മണ്ണിൽ ചവറായി ഉഴുതു ചേർക്കുവാനും സാധിക്കുന്നതാണ്. ഏകദേശ കണക്കുകൾ നോക്കിയാൽത്തന്നെ ഹെക്ടറിന് 300 ടൺവച്ച് ആയിരം ഹെക്ടറിൽനിന്നു കുറഞ്ഞത് 3000000 ടൺ പോള ലഭ്യമാണ്. അതായത് 10 ടൺ വച്ച് ഏതാണ്ട് 30,000 ലോഡ് വളം. ലോഡിന് വെറും 750 രൂപ വച്ച് കൂട്ടിയാൽത്തന്നെ ഏകദേശം രണ്ടേകാൽ കോടി രൂപ. അതുപോലെ എത്രയോ ആയിരം ഹെക്ടറുകളിൽ ഇവ പടർന്നുകിടക്കുന്നു എന്നു ചിന്തിച്ചുനോക്കൂ. ലക്ഷക്കണക്കിനു ലോഡ് വളം ഇങ്ങനെ ഉപയോഗിക്കപ്പെടാതെ നശിച്ചുപോകുന്പോഴല്ലെ രാസവളത്തിന്റെ പിന്നാലെ നാം പായുന്നതും.
ചൈനയിൽ കന്നുകാലി, ആട്, പന്നി തുടങ്ങിയവയ്ക്കുള്ള തീറ്റയായി ഇതു വ്യാപകമായി കൃഷിചെയ്യുന്നു. ഏതാവശ്യത്തിനും അനുയോജ്യമായ വിവിധയിനം യന്ത്രങ്ങൾ ലഭ്യമായ ഇക്കാലത്ത് ഇവയുടെ ശേഖരണവും കൈകാര്യവുമെല്ലാം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതു മാത്രമല്ല, സാധാരണ ബോട്ടുകളിൽത്തന്നെ ചെറിയ മാറ്റങ്ങൾ വരുത്തി അവശ്യ സമയത്ത് സംയോജിപ്പിക്കാൻ തക്കവണ്ണം നമുക്കുതന്നെ ഇതിനാവശ്യമുള്ള യന്ത്രങ്ങൾ നിർമിച്ചെടുക്കാനും സാധിക്കും.
അജിഷ് ജോർജ് പുതുക്കുന്നത്ത്