മലയാളികളിൽ മദ്യപാനാസക്തിയും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈതൃകത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ നിരക്കിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. മദ്യശാലകളും ബാറുകളും തുറക്കുന്നതിനെതിരെ സമരങ്ങൾ നടന്ന നമ്മുടെ നാട്ടിൽ തന്നെയാണ് പൂട്ടിക്കിടന്ന ബാറുകൾ തുറക്കുമ്പോൾ ചെണ്ടമേളത്തോടെയുള്ള ആഹ്ലാദ പ്രകടനങ്ങൾ അരങ്ങേറുന്നത്. പുകയിലയുത്പന്നങ്ങളുടേയും കഞ്ചാവിന്റെയും ചില്ലറവിൽപ്പനയും റെയ്ഡും അറസ്റ്റും വാർത്തയായിരുന്നിടത്ത് ഇവയുടെ മൊത്തക്കച്ചവടങ്ങളും ക്വിന്റൽ കണക്കിനുള്ള ഉത്പന്നങ്ങളുടെ റെയ്ഡുമൊക്കെ പതിവു വാർത്തകളായി.
നമ്മുടെ സുഖദുഃഖങ്ങളിൽ മദ്യസൽക്കാരം ഒഴിവാക്കാനാകാത്ത ഒരു ബാധ്യതയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മദ്യവും പുകയിലയുൽപ്പന്നങ്ങളും ഒരു ശരാശരി മലയാളിയുടെ ഉപയോഗവസ്തുക്കളുടെ ഭാഗമായി കഴിഞ്ഞെന്നു വാസ്തവം. റോഡപകടങ്ങളിൽ കേരളം മുമ്പിലാണെന്നതും അപകടം വരുത്തിവച്ച വാഹനങ്ങളോടിച്ചിരുന്നവരിൽ വലിയൊരു ശതമാനം ലഹരിയുപയോഗിച്ചവരാണെന്നുള്ളതും ഈ വസ്തുതയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
വിദ്യാർഥികൾക്കിടയിലെ ലഹരിയുടെ വിൽപ്പന അതിന്റെ ഉറവിടത്തിൽത്തന്നെ തടയുക എന്നതിനൊപ്പം കുട്ടികളേയും യുവാക്കളേയും വൈകാരികമായി അറിയാനും അവരെ നേർവഴിയിലേക്കു കൈപിടിച്ചു നടത്താനും അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടുന്ന പൊതുസമൂഹത്തിനായില്ലെങ്കിൽ വരുംതലമുറയുടെ ഭാവി അപകടത്തിലാവും.
ലഹരി ഉപയോഗത്തിലേക്കു നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങൾ തന്നെയാണ്. ഉപയോഗിക്കുന്നവരുടേയും ഉപയോഗിച്ചവരുടേയും വീരവാദങ്ങളും ആകാംക്ഷയും കൂട്ടുകാരുടെ സമ്മർദവും പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോടലുമൊക്കെ നല്ല വളക്കൂറുള്ള സാഹചര്യങ്ങൾ തന്നെ. വീടുകളിലെ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദ്യസൽക്കാരങ്ങളും കുട്ടികൾക്കിടയിൽ അതിന്റെ ഉപയോഗത്തെ സംബന്ധിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നുണ്ട്. ലഹരി രുചിച്ചു തുടങ്ങുന്നവരിൽ 20% പേര് കാലാന്തരത്തിൽ മദ്യാസക്തരായി മാറുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിവാക്കുന്നത്.
ശാരീരിക ക്ഷീണം, നിരാശാബോധം, കൃത്യനിഷ്ഠയില്ലാതെ പെരുമാറൽ, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതെ മുറിയിൽ കതകടച്ചിരിക്കൽ, വ്യത്യസ്ത ആവശ്യങ്ങളുടെ പേരിൽ വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങൽ, പണത്തിനു വേണ്ടി പുതിയ സാധ്യതകൾ കണ്ടെത്തൽ, പതിവു സുഹൃത്തുക്കളിൽനിന്നും മാറി പുതിയ സൗഹൃദങ്ങൾ തേടൽ, മണം പുറത്തറിയാതിരിക്കാനുള്ള ചൂയിംഗത്തിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടേയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക തുടങ്ങിയവയൊക്കെ പ്രത്യക്ഷത്തിൽ കാണാവുന്ന ശാരീരിക സൂചനകളാണ്. ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുക, എന്തിനെയും എതിർക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം, വീട്ടുകാരോടും കുടുംബാംഗങ്ങളോടും അധ്യാപകരോടും മുൻ വൈരാഗ്യമുള്ളതുപോലെയുള്ള സംസാരം ഇവയൊക്കെ സൂചകങ്ങളാണ്.
പ്രായത്തിനൊത്ത കുട്ടിത്തവും കളിതമാശകളും ഇല്ലാതാകുന്നു. സ്വന്തം വിഷമങ്ങള് അമ്മയോടുപോലും പറയാനുള്ള സ്വാതന്ത്ര്യമവർക്കു നഷ്ടപ്പെടുന്നു. ചിലര് ആരോടും കൂട്ടുകൂടാത്തവരായി മാറുന്നു. പഠനം, കളികള്, ചങ്ങാത്തം, വിനോദം എന്നിവയിലൊന്നും താത്പര്യമില്ലാത്തവരായി മാറുന്നു.
കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം സ്നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ സ്നേഹിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയെന്നതാണ് ആദ്യ മുൻകരുതൽ. അതിനു മക്കളുമായി സംസാരിക്കാൻ കുടുംബങ്ങളിൽ സാഹചര്യമൊരുക്കേണ്ടതുണ്ട്. സമ്മർദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ, അവരെ പ്രോൽസാഹിപ്പിക്കുകയും വീഴ്ചകളിൽ കൈ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്യുന്ന, നല്ല മാതൃകകൾ നൽകുന്ന മാതാപിതാക്കളാകുക. മക്കളെ സഹഗമിക്കുന്ന, അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന, അവരിലെ ആത്മവിശ്വാസം വളർത്തുന്ന, മക്കളോട് വൈകാരികമായി അടുപ്പം പുലർത്തുന്ന രക്ഷിതാക്കളാവുക. മക്കളാൽ നിയന്ത്രിക്കപ്പെടുന്ന മാതാപിതാക്കളാകാതെ, മാതാപിതാക്കളാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മക്കളാക്കി ശിക്ഷണത്തിൽ അവരെ വളർത്തുകയെന്നതൊക്കെയാണ് ഇതിനെടുക്കാവുന്ന ജാഗ്രതാ നടപടികൾ
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് സംസാരിക്കുമ്പോൾ ബഹുഭൂരിപക്ഷവും പറയുക; എന്റെ മകൻ / മകൾ അതു ചെയ്യില്ലെന്നാണ്. അവരുടെ കൈയിലൊന്നും അതിനുള്ള പണമില്ലെന്നുകൂടി അവർ കൂട്ടിച്ചേർക്കും. മക്കളെ സുഹൃത്തുക്കളായി കാണുന്ന മാതാപിതാക്കളുടെയെണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ പറ്റിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
കുടുംബങ്ങളിലെ ആശയവിനിമയത്തിന്റെ അപര്യാപ്തത ഇന്ന് നമ്മുടെ സമൂഹമഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്മാർട്ട് ഫോണുകളുടെ വരവോടെ കൂടിയിരുന്നു സംസാരിക്കാനോ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സമയമില്ലാതെയായി. കുട്ടികൾ, അവരുടെ പ്രശ്നങ്ങൾ പിമാതാപിതാക്കളോടു പറഞ്ഞിരുന്ന സ്വാഭാവിക വേദിയായിരുന്ന വൈകുന്നേരങ്ങളിലെ ഭക്ഷണസമയം മാധ്യമങ്ങൾ അപഹരിച്ചു. കുട്ടികൾ ക്കൊപ്പം മുതിർന്നവരും സാമൂഹ മാധ്യമങ്ങളുടെ പിടിയിലമർന്നതോടെ മുറിയുടെ ചുവരുകൾ അവരവരുടെ അതിർത്തികളായി. പ്രശ്നങ്ങൾ പറയാനും സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കാനുമുള്ള സാഹചര്യം കുടും ബങ്ങളിലില്ലാതായതോടു കൂടി അവരെല്ലാം ഒറ്റപ്പെട്ടതുരുത്തുകളും ആ തുരുത്തുകളിൽ രാജാക്കന്മാരുമായി. തിരുത്താനോ തിരുത്തപ്പെടാനോ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവിശേഷത്തിലേക്ക് ഇതുവരെ നയിച്ചുവെന്നു പറയുന്നതാണ് കൂടുതൽ ശരി.
മക്കളോ വിദ്യാർഥികളോ ഏതെങ്കിലും തരത്തിലുള്ള ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെട്ടാൽ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യാതെ, അതിന്റെ അടിമത്വത്തിൽ നിന്നവരെ അകറ്റുന്നതിനുള്ള കൗൺസലിംഗുൾപ്പെടെയുള്ള സംവിധാനങ്ങളും മറ്റു ചികിത്സകളും ലഭ്യമാക്കുകയും അവരെ ഹൃദയത്തോട് ചേർത്തു നിർത്താനും സാധിക്കണം. ഇവിടെ മാനസികമായി വളരേണ്ടത് വിദ്യാർഥികളേക്കാളുപരി മാതാപിതാക്കളാണ്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ, തൃശൂർ