ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ വെറും 1.86 ലക്ഷം കോടി രൂപ മാത്രമാണു സർക്കാർ ആകെ ചെലവഴിക്കുന്നതെന്നു മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. വലിയ പ്രതിസന്ധിയെ മറികടക്കാൻ തീർത്തും അപര്യാപ്തമാണ് ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയുള്ള (0.91%)ഈ പാക്കേജ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ആത്മനിർഭർ ഭാരത് അഭിയാൻ’ സാന്പത്തിക ഉത്തേജക പാക്കേജിൽ കേന്ദ്രസർക്കാരിന്റെ മുതൽമുടക്ക് 1.65 ലക്ഷം കോടി മുതൽ പരമാവധി 2.43 ലക്ഷം കോടി രൂപ വരെ മാത്രമാണെന്ന് ഓണ്ലൈൻ വാർത്താ പോർട്ടൽ "ദ വയർ' റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ 90,000 കോടി രൂപ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുന്പേയുള്ളതാണ്.
ഇതേസമയം, 20 ലക്ഷം കോടി രൂപയുടെ പൊളിവാക്കിലൂടെ മോദി ആത്മനിർവൃതി കൊള്ളുകയല്ല, മറിച്ചു പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. 20 ലക്ഷം കോടി രൂപയെന്നതു കണക്കുകൾ കൊണ്ടുള്ള കളി ആണെന്നതിനാലാണ് ഓഹരിവിപണി പോലും ഉണരാതിരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചങ്ങാത്തമുതലാളിമാരെ സഹായിക്കാനായി രാജ്യത്തെ വിഭവങ്ങളും സന്പത്തും സ്വകാര്യ കുത്തകകൾക്കു കൊടുക്കുന്നതിലൂടെ സന്പദ്ഘടനയെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയിലും ചരിത്രത്തിലെ ഏറ്റവും കഠിനമായ 55 ദിവസത്തെ ലോക്ക് ഡൗണിലും തളർന്ന ജനതയ്ക്കും സന്പദ്ഘടനയ്ക്കും ഉടൻ നേരിട്ട് സാന്പത്തിക സഹായം നൽകാനുള്ള പദ്ധതികളാണു വേണ്ടതെന്നാണു പ്രധാന പരാതി. പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, ചെറുകിട- ഇടത്തരം കച്ചവടക്കാർ, വ്യവസായികൾ തുടങ്ങിയവർക്കുള്ള ആശ്വാസമാണു വേണ്ടതെന്നു സാന്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
റോഡിൽ മരിച്ചുവീഴുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കും ദരിദ്രർക്കും സാന്പത്തിക സഹായം നൽകാനോ, ജോലിയും കൂലിയും ഭക്ഷണവും ഉറപ്പുവരുത്താനോ സർക്കാർ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്.
കേന്ദ്ര മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ കണക്ക് (കോടി രൂപയിൽ)
കേന്ദ്രബജറ്റിലെ ചെലവുകൾക്കുള്ള 30,42,230 കോടി രൂപയ്ക്കു പുറമേ പുതുതായി ഉത്തേജന പാക്കേജിന് ചെലവഴിക്കുന്നത് 1.86 ലക്ഷം കോടി രൂപയാണെന്ന് ചിദംബരം കണക്കു നിരത്തുന്നു.
മാർച്ച് 22ലെ നികുതി ഇളവുകൾ 7,500
പ്രധാനമന്ത്രി ഗരീബ് കല്യാണ് 33,000
സൗജന്യ റേഷൻ 60,000
മെഡിക്കൽ സൗകര്യങ്ങൾ 15,000
ഇപിഎഫ് സഹായം 2,800
ഇപിഎഫ് നിരക്ക് ഇളവ് 6,750
ഇതരസംസ്ഥാന തൊഴിലാളിക്ക്
സൗജന്യ അരിയും ധാന്യങ്ങളും 3,500
മുദ്ര വായ്പ പലിശ 1,500
കാർഷിക വായ്പാ സബ്സിഡി 8,000
ഓപ്പറേഷൻ ഗ്രീൻസ് 500
ഒൗഷധസസ്യ കൃഷി(2 വർഷം) 4,000
വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് 8,100
തൊഴിലുറപ്പ് അധികം തുക 40,000
കേന്ദ്രത്തിന്റെ മൊത്തം
അധികച്ചെലവ് 1,86,650
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.