എണ്ണക്കുരു ഉത്പാദകരെ കാത്തിരിക്കുന്നു നേട്ടത്തിന്റെ നാളുകൾ. യുക്രെയ്നും റഷ്യയും ഇന്തോനേഷ്യയും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ബ്രസീലിയൻ സഹായം തേടി ഇന്ത്യ. നാളികേര കർഷകർക്കു സുവർണ കാലം വരവായി. ഏഷ്യൻ രാജ്യങ്ങൾ റബർ സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്നു. അവധി വ്യാപാരത്തിൽ ഊഹക്കച്ചവടക്കാർ വിൽപ്പനയിൽ പിടിമുറുക്കാം. ആഭ്യന്തര-വിദേശ വ്യാപാരികൾ ഏലക്ക സംഭരണം ശക്തമാക്കി. രാജ്യാന്തര കുരുമുളകു വിപണി തളർച്ചയിലേയ്ക്ക്.
സൂര്യകാന്തിയെണ്ണ ലഭ്യത കുറഞ്ഞതിനു പിന്നാലെ പാം ഓയിൽ ക്ഷാമവും രുക്ഷമാകുന്നതു രാജ്യത്തെ എണ്ണക്കുരു കർഷകർക്ക് നേട്ടത്തിന് അവസരം ഒരുക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം സൂര്യകാന്തിയെണ്ണ വരവിന് തടസം ഉളവാക്കിയതിനു പിന്നാലെയാണ് ഇന്തോനേഷ്യ ക്രൂഡ് പാം ഓയിൽ കയറ്റുമതി നിരോധിച്ച് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ശുദ്ധീകരിച്ച പാം ഓയിൽ കയറ്റുമതി തുടരുമെന്ന ജക്കാർത്തയുടെ വെളിപ്പെടുത്തൽ താത്കാലിക ആശ്വാസത്തിനു വക നൽകാമെങ്കിലും ശാശ്വത പരിഹാരത്തിനു കാത്തിരിക്കേണ്ടി വരും.
ഇതിനിടെ ബ്രസീലിൽനിന്നു സോയാ ഓയിൽ ഇറക്കുമതി ഉയർത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജനുവരി-മാർച്ച് കാലയളവിൽ മൂന്നര ലക്ഷം ടൺ സോയാ ഓയിൽ ഇറക്കുമതി നടത്തി. തൊട്ടു മുൻവർഷം ഇതേ കാലയളവിൽ ഇറക്കുമതി 78,485 ടൺ മാത്രമായിരുന്നു. പുതിയ സാഹചര്യത്തിൽ രണ്ടാം പാദത്തിൽ വരവ് അഞ്ചു ലക്ഷം ടണ്ണിനു മുകളിലെത്താം.
എന്തായാലും ഭക്ഷ്യയെണ്ണ ക്ഷാമം വരും മാസങ്ങളിൽ രൂക്ഷമാകുമെന്നതു വിലക്കയറ്റത്തിന് വഴിതെളിക്കും. എങ്കിലും പാചകത്തിന് എണ്ണതന്നെ വേണമെന്നതിനാൽ വിലക്കയറ്റം തുടരും. ഈ അവസരത്തിൽ നിലക്കടലയെണ്ണ, കടുകെണ്ണ, വെളിച്ചെണ്ണ വിലകളിലും മുന്നേറ്റം പ്രതീക്ഷിക്കാം.
കൊച്ചിയിൽ വെളിച്ചെണ്ണ 14,800ലും കൊപ്ര 9000 രൂപയിലും സ്റ്റെഡിയാണ്. കാങ്കയത്ത് കൊപ്ര 8700 ലേയ്ക്ക് താഴ്ന്നു. തമിഴ്നാട്ടിൽ പച്ചത്തേങ്ങ, കൊപ്ര ലഭ്യത ഉയർന്നതിനാൽ നിരക്ക് താഴ്ത്തിയാണ് മില്ലുകാർ ചരക്ക് സംഭരിക്കുന്നത്.
ജനുവരിയിൽ ടണ്ണിന് 1600 ഡോളറിൽ വ്യാപാരം നടന്ന പാം ഓയിൽ ഇതിനകം 1825 ഡോളറായി. സൂര്യാന്തിയെണ്ണ വില 1500 ഡോളറിൽ നിന്നും ഏകദേശം 40 ശതമാനം ഉയർന്ന് 2150 ഡോളറിലെത്തി. നാലു ലക്ഷം ടൺ പാം ഓയിൽ ഇന്തോനേഷ്യയിൽനിന്ന് ഇറക്കുമതി നടത്തിയിരുന്നു. പ്രതിവർഷം എട്ടു ലക്ഷം ടൺ പാം ഓയിൽ ഇറക്കുമതി നടത്തുന്നതിൽ ശേഷിക്കുന്ന ഭാഗം മലേഷ്യയിൽ നിന്നാണ്.
പുതിയ സാഹചര്യത്തിൽ പാം ഓയിലിന് മലേഷ്യയെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. പാം ഓയിൽ ക്ഷാമമാണ് ഇന്തോനീഷ്യയെ കയറ്റുമതിയിൽനിന്നു പിന്തിരിപ്പിച്ചത്. ഇന്തോനീഷ്യ ആഗോള വിപണിയിലേയ്ക്ക് പ്രതിമാസം 20 ലക്ഷം ടൺ പാം ഓയിൽ ഷിപ്പ്മെന്റ് നടത്തിയിരുന്നു.
റബർ
ഏഷ്യൻ റബർ ഉത്പാദക രാജ്യങ്ങൾ ടാപ്പിംഗ് സീസണിന് ഒരുങ്ങുന്നു. തായ്ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും പുതിയ ചരക്കു വൈകാതെ വിൽപ്പനയ്ക്ക് ഒരുക്കുമെന്നതു വ്യവസായികൾക്ക് ആശ്വാസം പകരും. അതേ സമയം പുതിയ ചരക്കു വരവ് ഒരു പരിധിവരെ നിലവാരം കയറിഇറങ്ങാൻ കാരണമാവും. ടോക്കോമിലും സിക്കോമിലും മാത്രമല്ല, ചൈനീസ് മാർക്കറ്റിലും ഊഹക്കച്ചവടക്കാർ റബറിനെ ഉഴുതു മറിക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് ഭീതിയിൽ ഇടപാടുകളുടെ വ്യാപ്തി ഓപ്പറേറ്റർമാർ കുറച്ചിരുന്നു. നിലവിൽ സ്ഥിതിഗതി അനുകൂലമായതിനാൽ ഓപ്പറേറ്റർമാർ സർവശക്തിയും പ്രയോഗിച്ചു രംഗത്ത് ഇറങ്ങുമെന്നതു റബർ വിലയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിക്കാം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ ടാപ്പിംഗ് പുനരാരംഭിച്ചതിൽ മേയ് രണ്ടാം വാരത്തിനുമുന്നേ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങാം. ഇതു മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ അടുത്ത വാരം ചരക്ക് ഇറക്കിയാൽ അതും വിലയെ ചെറിയ അളവിൽ ബാധിക്കാം. എന്നാൽ നിരക്കു കൂടുതൽ തകർക്കാൻ ടയർ ലോബി ശ്രമിച്ചാൽ മുൻ മാസങ്ങളിലെപ്പോലെ കാർഷിക മേഖല വിൽപ്പനയിൽനിന്നു പിൻമാറി വിപണിക്കു താങ്ങു പകരാം. ആർഎസ്എസ് നാലാം ഗ്രേഡ് റബർ 16,900ലും അഞ്ചാം ഗ്രേഡ് റബർ 16,200‐16,700 രൂപയിലും വിപണനം നടന്നു. ഒട്ടുപാൽ 12,000 ലും ലാറ്റക്സിന് 300 രൂപ താഴ്ന്ന് 10,700 രൂപയിലും ക്ലോസിംഗ് നടന്നു.
കുരുമുളക്
അന്താരാഷ്ട്ര മാർക്കറ്റിൽ മുഖ്യ കുരുമുളക് ഉത്പാദക രാജ്യങ്ങൾ നിരക്കു താഴ്ത്തി ബയ്യർമാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ്. സീസൺ മുൻ നിർത്തി ആദ്യവെടി മുഴക്കിയതു വിയറ്റ്നാമാണ്. അവർ 500 ലിറ്റർ വൈറ്റ് മുളക് ടണ്ണിന് 3990 ഡോളറിന് വാഗ്ദാനം ചെയ്തു, 550 ലിറ്റർ വൈറ്റിന് 4190 ഡോളറിനും ക്വട്ടേഷൻ ഇറക്കിയ ശേഷം വാരാന്ത്യം നിരക്ക് 4240 ഡോളറാക്കി.
വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ ചുവടു പിടിച്ച് ഇന്ത്യൻ നിരക്ക് ടണ്ണിന് 7100 ഡോളറിൽ നിന്ന് 6800 ലേക്കു താഴ്ന്നു. ഇന്തോനേഷ്യ 4100 ഡോളറായും ബ്രസീൽ 3900 ഡോളറായും നിരക്ക് താഴ്ത്തി. മലേഷ്യ 5900 ഡോളറിനും വൈറ്റ് പെപ്പർ 7600 ഡോളറിനും കയറ്റുമതിക്ക് താത്പര്യം കാണിച്ചു.
ചരക്കു സംഭരണം കുറച്ച് നിരക്കു താഴ്ത്താനുള്ള ഉത്തരേന്ത്യൻ ലോബിയുടെ നീക്കം ചെറിയ അളവിൽ മുളകു വിലയിൽ പ്രതിഫലിച്ചു. എന്നാൽ അവർ ഉദ്ദേശിച്ച രീതിയിൽ കാർഷിക മേഖലകളിൽ വിൽപ്പന സമ്മർദമില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് വില 51,500 രൂപയിൽനിന്നു 51,100 രൂപയായി. ഗാർബിൾഡ് മുളക് 53,100 രൂപ.
ഏലം
ഓഫ് സീസണിലും മുഖ്യ ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവിൽ കുറവ് കണ്ടില്ല. അവസരം തക്കമാക്കി ആഭ്യന്തര-വിദേശ ഇടപാടുകാർ കിട്ടാവുന്ന ചരക്കത്രയും ശേഖരിക്കാൻ മത്സരിച്ചെങ്കിലും നിരക്കു ഉയർത്തുന്ന കാര്യത്തിൽ വാങ്ങലുകാർ തണുപ്പൻ മനോഭാവം സ്വീകരിച്ചു. ശരാശരി ഇനം ഏലക്ക പിന്നിട്ട വാരം കിലോയ്ക്ക് 846‐896 രൂപ റേഞ്ചിൽ നീങ്ങി. മികച്ചയിനങ്ങൾക്കു കിലോയ്ക്കു 1519 രൂപവരെ ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.