വിശാഖപട്ടണം: ആദ്യ ദിനം മുതൽ ലഭിച്ച മേൽകൈ അഞ്ചാം ദിനവും തുടർന്ന ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 203 റണ്‍സിന്റെ ആധികാരിക ജയം. ആദ്യ ഇന്നിംഗ്സിൽ 400+ സ്കോർ നേടിയശേഷം ദക്ഷിണാഫ്രിക്ക വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ഇന്ത്യ മുന്നോട്ടുവച്ച 395 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 191ൽ ഇന്ത്യ അവസാനിച്ചു. ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയിൽ അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് കൂടി ചേർക്കുന്നതിനിടെ ഒന്‍പത് വിക്കറ്റും നഷ്ടപ്പെട്ടു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷാമിയും നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ഒടിച്ചുമടക്കിയത്. പത്താം നന്പറായി ക്രീസിലെത്തിയ പീഡ്റ്റ് (56 റണ്‍സ്) ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഓപ്പണറുടെ റോളിൽ ആദ്യമായെത്തി രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്.
ഷാമി തരംഗം
രണ്ടാം ഇന്നിംഗ്സിൽ സമീപനാളിൽ ലോകത്തിൽ ഏറ്റവും അപകടകാരിയായ ബൗളറാണ് മുഹമ്മദ് ഷാമി. സെക്കൻഡ് ഇന്നിംഗ്സ് സ്പെഷലിസ്റ്റ് എന്നാണ് ഷാമിയെ ഉപമിക്കുന്നത്. ആ അപാരത ഇന്നലെയും അദ്ദേഹം തുടർന്നു. 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് ഷാമി സ്വന്തമാക്കി. അതിൽ ബൗമ, ഡുപ്ലസി, ഡി കോക്ക്, പീഡ്റ്റ് എന്നിവരെ ബൗൾഡാക്കിയാണ് ഷാമി പറഞ്ഞയച്ചത്. അവസാന വിക്കറ്റായ റബാദയെ വിക്കറ്റിനു പിന്നിൽ സാഹയുടെ കൈകളിലുമെത്തിച്ചു.
1996ൽ ജവഗൽ ശ്രീനാഥ് ആണ് അവസാനമായി ഹോം ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ. 23 വർഷങ്ങൾക്കുശേഷം ഷാമിയും ആ നേട്ടം സ്വന്തമാക്കി. കർസൻ ഖാവ്രി, കപിൽദേവ്, മദൻ ലാൽ എന്നിവരും മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
2018നുശേഷം രണ്ടാം ഇന്നിംഗ്സിൽ ഷാമി മൂന്നാം തവണയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ലോകത്തിൽ ഈ നേട്ടം നിലവിൽ ആർക്കും കൈവരിക്കാനായിട്ടില്ല. 17.70 ആണ് രണ്ടാം ഇന്നിംഗ്സിൽ ഷാമിയുടെ ശരാശരി.
അശ്വിൻ @ 350
ഇന്നലെ ഡി ബ്യൂയിനെ (10 റണ്‍സ്) ബൗൾഡാക്കിയതിലൂടെ സ്പിന്നർ ആർ. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിൽ 350 വിക്കറ്റ് എന്ന റിക്കാർഡിൽ ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരന്റെ ഒപ്പമെത്തി. 66 ടെസ്റ്റിൽനിന്നാണ് ഇരുവരും 350 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. എന്നാൽ, അശ്വിൻ 18 ഇന്നിംഗ്സ് മുരളീധരനേക്കാൾ കൂടുതൽ എടുത്തു. അതേസമയം, 3000 പന്ത് കുറവാണ് ചെയ്തത്. ഏഴ് വർഷവും 332 ദിവസവുംകൊണ്ടാണ് അശ്വിൻ ഈ നേട്ടത്തിലെത്തിയതെങ്കിൽ മുരളീധരൻ ഒന്‍പത് വർഷവും ഒന്‍പത് ദിവസവും എടുത്തു.
മുത്തുസാമി തിളങ്ങി
ദക്ഷിണാഫ്രിക്കയുടെ രണ്ട് ഇന്നിംഗ്സിലും പുറത്താകാതെനിന്നത് അരങ്ങേറ്റക്കാരനായ മുത്തുസാമി മാത്രം, ആദ്യ ഇന്നിംഗ്സിൽ 106 പന്തിൽ 33ഉം രണ്ടാം ഇന്നിംഗ്സിൽ 108 പന്തിൽ 49ഉം. ഏഴോ അതിൽ താഴെയോ ആയി ക്രീസിലെത്തി രണ്ട് ഇന്നിംഗ്സിലും 100+ പന്ത് നേരിട്ട ചരിത്രത്തിലെ മൂന്നാമത്തെ കളിക്കാരനുമായി മുത്തുസാമി. ആദ്യ ഇന്നിംഗ്സിൽ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയതും മുത്തുസാമിയാണ്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ഏഴിന് 502 ഡിക്ലയേർഡ് / ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 431/ ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: നാലിന് 323 ഡിക്ലയേർഡ്
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്: മാർക്രം സി ആൻഡ് ബി ജഡേജ 39, എൽഗർ എൽബിഡബ്ല്യു ബി ജഡേജ 2, ഡി ബ്യൂയിൻ ബി അശ്വിൻ 10, ബൗമ ബി ഷാമി 0, ഡുപ്ലസി ബി ഷാമി 13, ഡി കോക്ക് ബി ഷാമി 0, മുത്തുസാമി നോട്ടൗട്ട് 49, ഫിലാൻഡർ എൽബിഡബ്ല്യു ബി ജഡേജ 0, മഹാരാജ് എൽബിഡബ്ല്യു ബി ജഡേജ 0, ഡെയ്ൻ പീഡ്റ്റ് ബി ഷാമി 56, റബാദ സി സാഹ ബി ഷാമി 18, എക്സ്ട്രാസ് 4, ആകെ 63.5 ഓവറിൽ 191.
ബൗളിംഗ്: അശ്വിൻ 20-5-44-1, ജഡേജ 25-6-87-4, ഷാമി 10.5-2-35-5, ഇഷാന്ത് 7-2-18-0, രോഹിത് 1-0-3-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.