ഏഷ്യൻ ഗെയിംസിന്റെ ഹാങ്ഝൗ പതിപ്പ് കൊടിയിറങ്ങി. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ അരങ്ങുവാണ ഏഷ്യൻ ഗെയിംസായിരുന്നു ഇത്. കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം നീട്ടിവയ്ക്കേണ്ടിവന്ന 19-ാം ഏഷ്യൻ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും അടക്കം 107 മെഡലാണ് ഇന്ത്യ നേടിയത്.
41 വർഷത്തെ ഇടവേളയ്ക്കുശേഷം പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസിലൂടെ എച്ച്.എസ്. പ്രണോയ് നേടിയ വെങ്കലം ഉൾപ്പെടെ ഇന്ത്യൻ മെഡൽ വേട്ടയിൽ മലയാളികളുടെ നിർണായക സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ നേടിയ 107 മെഡലിൽ 13 എണ്ണം മലയാളി താരങ്ങളിലൂടെ കേരളത്തിലേക്കെത്തി. അതിൽ മുഹമ്മദ് അജ്മൽ (4 x 400 സ്വർണം, 4 x 400 മിക്സഡ് വെള്ളി), എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റണ്‍ ടീം വെള്ളി, പുരുഷ സിംഗിൾസ് വെങ്കലം) എന്നിവർ ഇരട്ട മെഡൽ സ്വന്തമാക്കി.
മിന്നു, ശ്രീജേഷ്, 4 x 400
പുരുഷ 4 x 400 മീറ്റർ, വനിതാ ക്രിക്കറ്റ്, പുരുഷ ഹോക്കി എന്നീ ഇനങ്ങളിലായി അഞ്ച് മലയാളികൾ സ്വർണത്തിളക്കത്തിന്റെ ഭാഗമായി.
വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീം സ്വർണത്തിലെത്തിയപ്പോൾ കിട്ടിയ മെഡലുകളിൽ ഒരെണ്ണം വയനാട് ജില്ലയിലുമെത്തി. കാരണം, വയനാടുകാരിയായ മിന്നു മണി ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വർണത്തിലെത്തിയപ്പോൾ നിർണായക പ്രകടനവുമായി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് കളത്തിലുണ്ടായിരുന്നു. അങ്ങനെ ആ സ്വർണത്തിലും മലയാളി സാന്നിധ്യം.
പുരുഷ വിഭാഗം 4 x 400 മീറ്റർ റിലേയിൽ ഇന്ത്യക്കായി ബാറ്റണ്‍ കൈയിലേന്തിയതിൽ മൂന്നുപേർ മലയാളികളായിരുന്നു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരായിരുന്നു സ്വർണം നേടിയ ഇന്ത്യൻ റിലേ ടീമിലെ മലയാളി സാന്നിധ്യങ്ങൾ.
ആൻസി, ശ്രീശങ്കർ, അഫ്സൽ
ആറു മലയാളികൾ വെള്ളി നേട്ടത്തിനർഹരായി. പുരുഷ ലോംഗ്ജംപിൽ എം. ശ്രീശങ്കർ, വനിതാ ലോംഗ്ജംപിൽ ആൻസി സോജൻ, പുരുഷ 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ എന്നിവരാണ് വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യക്കായി വെള്ളി നേടിയ മലയാളികൾ.
പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ എന്നിവരുണ്ടായിരുന്നു. 4 x 400 മീറ്റർ മിക്സഡ് റിലേയിലുടെ മുഹമ്മദ് അജ്മൽ വെള്ളി നേടി.
പ്രണോയ്, ജിൻസണ്
പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസിൽ വെങ്കലം നേടി എച്ച്.എസ്. പ്രണോയ് ചരിത്രത്തിന്റെ ഭാഗമായി. 41 വർഷത്തിനു ശേഷമാണ് ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ജിൻസണ് ജോണ്‍സനും ഇന്ത്യൻ അക്കൗണ്ടിൽ മെഡലെത്തിച്ചു.
കോട്ടയത്ത് ജനിച്ച ദീപിക പള്ളിക്കലിന്റെ ഇരട്ട മെഡലിലും കേരളച്ചുവയുണ്ട്. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണവും ടീം ഇനത്തിൽ വെങ്കലവുമാണ് ദീപിക പള്ളിക്കൽ ഹാങ്ഝൗവിൽ സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.