കൊച്ചി: പാവകളുടെ ചലനങ്ങളിലും കൈകളുടെ നിഴലുകളിലും വിസ്മയങ്ങൾ കരുതിവച്ച് ഒരു കലാകാരൻ കൈയടി നേടുന്നു. മലയാളികൾ അധികം പരിചയപ്പെട്ടിട്ടില്ലാത്ത വെൻട്രിലോക്വിസം, ഹാൻഡ് ഷാഡോ എന്നീ കലാരൂപങ്ങളിലൂടെയാണു തൃശൂർ പൂങ്കുന്നം സ്വദേശി സത്യൻ അച്ചത് ശ്രദ്ധേയനാവുന്നത്. ഇതിനകം അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും നൂറുകണക്കിനു വേദികളിലും ടെലിവിഷനിലും പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള സത്യൻ നാളെ വൈകുന്നേരം 6.30ന് എറണാകുളം ടിഡിഎം ഹാളിലും പരിപാടി അവതരിപ്പിക്കും.
പാവകളുടെ മുഖ, ശരീര ചലനങ്ങളും അതു നിയന്ത്രിക്കുന്നയാളുടെ ശബ്ദവും സമന്വയിക്കുന്നതാണു വെൻട്രിലോക്വിസം എന്ന കലാരൂപം. വ്യത്യസ്ത രൂപങ്ങളിലും വലിപ്പങ്ങളിലുമുള്ള പാവകളെ വെൻട്രിലോക്വിസ്റ്റ് തന്റെ കൈചലനങ്ങളിലൂടെയാണു നിയന്ത്രിക്കുന്നത്. പാവയും വെൻട്രിലോക്കിസ്റ്റും തമ്മിലുള്ള സംഭാഷണങ്ങൾ, ഇരുവരും സദസിനോടു നടത്തുന്ന ആശയവിനിമയം എന്നിവയെല്ലാം ഈ കലാപരിപാടിയെ സജീവമാക്കുന്നു.
തമാശകളും സന്ദേശങ്ങളും കഥകളും സംഗീതവുമെല്ലാം ഇഴചേർന്ന പരിപാടി സത്യൻ അച്ചത് കഴിഞ്ഞ മുപ്പതു വർഷത്തോളമായി അവതരിപ്പിക്കുന്നുണ്ട്. വാഷിംഗ്ടണിലുള്ള ലോകബാങ്ക് ആസ്ഥാനത്തു പ്രോജക്ട് ഇവാലുവേഷൻ സ്പെഷലിസ്റ്റായ സത്യൻ, അമേരിക്കയിൽനിന്നു തന്നെയാണു വെൻട്രിലോക്വിസം പഠിച്ചതും വേദികളിൽ അവതരിപ്പിക്കാൻ ആരംഭിച്ചതും. ഇദ്ദേഹം വേദിയിൽ പരിചയപ്പെടുത്തുന്ന പാവകൾക്കുമുണ്ടു കൃത്യമായ വിളിപ്പേരുകൾ. കിഷോർ, ശില്പ കുൽക്കർണി, ഡോ. ചാർളി... ഇങ്ങനെ പോകുന്നു പാവനാമങ്ങൾ.
മരത്തിലും തുണിയിലും പ്ലാസ്റ്റിക്കിലുമെല്ലാം നിർമിച്ച പത്തോളം പാവകളാണു സത്യന്റെ വെൻട്രിലോക്വിസം വേദിയിലെത്തുക. പാവകളുമായുള്ള സംഭാഷണത്തോടു ബന്ധപ്പെടുത്തി കാരിക്കേച്ചർ, മാജിക്ക്, സാക്സോഫോണ്, മൗത്ത് ഓർഗൻ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സത്യൻ അവതരിപ്പിക്കുന്നുണ്ട്.
ഇരുകൈകളുടെയും ചലനങ്ങളുടെ നിഴൽരൂപങ്ങളിൽ മഹദ് വ്യക്തിത്വങ്ങളെ ആവിഷ്കരിക്കുന്ന ഹാൻഡ് ഷാഡോ എന്ന കലാരൂപവും സത്യൻ അച്ചത് വിവിധ വേദികളിൽ അവതരിപ്പിച്ചുവരുന്നു. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, മദർ തെരേസ, ഒബാമ, ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ കൈനിഴലുകളിൽ കാണാം. പിതാവ് പി.കെ. മേനോനിൽനിന്നാണു കൈനിഴലുകളിലെ കല പഠിച്ചതെന്നു സത്യൻ പറഞ്ഞു. കേരളത്തിൽ അധികം പ്രചാരം ലഭിക്കാത്ത ഈ കലാരൂപങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളിലാണു സത്യൻ.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.