പെര്‍ള (കാസർഗോഡ്): ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് ഒത്താശ നല്‍കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ തൂവല്‍പക്ഷികളാണെന്നും കെപിസിസി മുന്‍ പ്രസിഡന്റ് എം.എം. ഹസന്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ പ്രചാരണജാഥ പെര്‍ളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബാന ബാനു കേസിൽ സുപ്രീംകോടതി വിധി മറികടക്കാൻവേണ്ടി പാർലമെന്റിൽ നിയമംകൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ മാതൃക പിന്തുടരാൻ നരേന്ദ്രമോദി തയാറാകണം. വിശ്വാസസംരക്ഷണത്തിനാണ് അന്ന് നിയമം കൊണ്ടുവന്നത്. സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ട കേരളത്തിലെ ബിജെപി നടത്തുന്ന സമരാഭാസം വിശ്വാസികളെ വഞ്ചിക്കാനും രാഷ്ട്രീയനേട്ടത്തിനും വേണ്ടിയുള്ളതാണ്. ശ്രീധരൻപിള്ള രഥയാത്ര നടത്തേണ്ടത് ശബരിമലയിലേക്കല്ല, ഡൽഹിയിലേക്കാണ്. ബിജെപിയുടെ സമരപ്രഹസനങ്ങൾക്ക് ഒത്താശചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് അധഃപതിച്ചിരിക്കുകയാണെന്നും ഹസൻ ആരോപിച്ചു.
വൈരുദ്ധ്യവും വൈവിധ്യവുമുള്ള ഇന്ത്യാ മഹാരാജ്യത്ത് സമന്വയത്തിലൂടെ വിശ്വാസം ഹനിക്കാതെ ഭരണം നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ സാധ്യമാകൂ എന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന വിശ്വാസധ്വംസനവും വിശ്വാസികളെ വഞ്ചിച്ചുകൊണ്ടുള്ള രാഷ്ട്രീയമുതലെടുപ്പുമെന്ന് കെ.സുധാകരന് പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, സമീപഭാവിയില്‍ തമ്മിലടിച്ചു നശിക്കും എന്ന മുന്‍വിധിയോടെയാണ് ലോകം ഇന്ത്യയെ കണ്ടത്. എന്നാല്‍ അറുപതു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണംകൊണ്ട് ലോകത്തിലെ ഒന്നാംതര രാഷ്ടങ്ങളില് ഒന്നായി ഇന്ത്യയെ മാറ്റി. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന, എന്നാല്‍ ഇന്ന് ഒരു സംസ്ഥാനത്ത് മാത്രമുള്ള സിപിഎമ്മിന് ജനങ്ങളുടെ വിശ്വാസം ഹനിച്ച ചരിത്രം മാത്രം ഉള്ളപ്പോള്‍, 29 സംസ്ഥാനത്തും നിറഞ്ഞുനില്ക്കുന്ന കോണ്‍ഗ്രസിന് എന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ച പാരമ്പര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബിജെപിയും ആര്‍എസ്എസും സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. കേസിനെക്കുറിച്ച് പഠിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അമിക്കസ് ക്യൂറി ശബരിമല ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ അവര്‍ വിശ്വാസികള്‍ക്കൊപ്പമെന്നു നടിച്ച് വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് , ടി.സിദ്ദീഖ്, കെ.സി.ജോസഫ്, കെ.പി.അനില്‍കുമാര്‍, ലതിക സുഭാഷ്, കെ.പി.കുഞ്ഞിക്കണ്ണന്, പി.എം.സുരേഷ് ബാബു, സജീവ് ജോസഫ്, വി.എസ്.ജോയ്, ആര്യാടന് ഷൗക്കത്ത്, എ.പി.അബ്ദുള്ളക്കുട്ടി, പി.ടി. ജോസ്, കെ. നീലകണ്ഠന്, പ്രവീണ്‍കുമാര്‍, സുമ ബാലകൃഷ്ണന്, പി.സുബ്രഹ്മണ്യന്, കെ. സുരേന്ദ്രന്, കെ.സി. അബു, ഫാത്തിമ റോഷൻ, ഹരീഷ്കുമാര്‍, സാജിദ് മൗവ്വല്‍, എം.സി. ഖമറുദ്ദീന്, ജെ.എസ്. സോമശേഖര എന്നിവർ സംബന്ധിച്ചു. ജാഥയ്ക്ക് ഇന്നു രാവിലെ പത്തിന് പെരിയയിലും വൈകുന്നേരം മൂന്നിന് തൃക്കരിപ്പൂരിലും സ്വീകരണം നൽകും. ജാഥ 14ന് മലപ്പുറത്ത് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.