കൊച്ചി: സംസ്ഥാനത്ത് ഏഴു മാസം മുന്പാരംഭിച്ച, പുതുക്കിയ റേഷൻകാർഡുകളുടെ വിതരണം ഇനിയും പൂർത്തിയായില്ല. പത്തുലക്ഷത്തോളം അപേക്ഷകരാണ് കാർഡിനായി ഇനിയും കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച നടപടിക്രമങ്ങൾ പൂർണമാകണമെങ്കിൽ സമയമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. പല ജില്ലകളിലും കാർഡുവിതരണം ആരംഭിച്ചെങ്കിലും ജീവനക്കാരുടെ കുറവ് തടസമാകുന്നു. പുതിയകാർഡിനൊപ്പം തിരുത്തലിനുള്ള അപേക്ഷയും സ്വീകരിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനായി ഓണ്‍ലൈനായും അപേക്ഷ സ്വീകരിച്ചു.
റേഷൻ കാർഡുമായി ബന്ധപ്പെട്ടു 15,55,107 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ തെറ്റുതിരുത്താനും പുതിയ കാർഡിനുമുള്ള അപേക്ഷകളുണ്ട്. 4,60,874 പേർക്കു മാത്രമാണ് കാർഡുവിതരണം ചെയ്യാൻ സാധിച്ചത്. പത്തു ലക്ഷത്തോളം അപേക്ഷകർ കാത്തിരിക്കുകയാണെന്നു സർക്കാരിന്റെ കണക്കിൽ വ്യക്തമാക്കുന്നു. പുതിയ കാർഡിനുവേണ്ടി മാത്രം 5,52135 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈൻ വഴി 1,26040 അപേക്ഷകളും ഓഫ് ലൈനായി 4,26095 അപേക്ഷകളും ലഭിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ അപേക്ഷകർ. 64205 പേർ. മലപ്പുറം 61595 അപേക്ഷകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് അപേക്ഷകൾ വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നാണ്. വയനാടുനിന്ന് 21686 ഉം കാസർഗോഡു നിന്ന് 22382 ഉം അപേക്ഷകളെത്തി. പുതിയ കാർഡിനുള്ള 2,79851 അപേക്ഷകളിൽ തീർപ്പാക്കാനുണ്ട്. അതായത് കാർഡ് കിട്ടിയത് പകുതിയോളം പേർക്കുമാത്രം.
കഴിഞ്ഞ ജൂണ്‍ 25 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. കാലതാമസം കൂടാതെ റേഷൻകാർഡ് വിതരണം ചെയ്യുന്നതിനു ഡാറ്റാ എൻട്രി നടത്താൻ സി-ഡിറ്റിൽ നിന്നുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ കൂടാതെ അക്ഷയ വഴിയും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയോഗിച്ചിരുന്നു.എന്നിട്ടും മന്ദഗതിയിലാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ 273890 പേരെ അനധികൃതമായി ബിപിഎൽ കാർഡുകൾ കൈവശം വച്ചതിനു പിടികൂടിയിരുന്നു.
കേരളത്തിൽ വിവിധ കാറ്റഗറികളിലായി 81,11102 റേഷൻ കാർഡുകളാണ് നിലവിലുള്ളത്. എഎവൈ 5,95,800, മുൻഗണനാ വിഭാഗം-29,17758, മുൻഗണനേതര വിഭാഗം- സബ്സിഡി 236452, മുൻഗണനാ വിഭാഗം- 1961092.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.