തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം. ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതെങ്കിലും ഇന്നലെ മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന ഉൗർജിതമാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരിക്കുന്നത്.
കളക്ടർമാർ, സബ് കളക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പിലാക്കാനുള്ള ചുമതല.
ആദ്യ നിയമലംഘനത്തിന് 10000 രൂപയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50000 രൂപയും പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ നിർമാണ അനുമതിയും പ്രവർത്തനാനുമതിയും റദ്ദാക്കും.
സംസ്ഥാനത്ത് 11 ൽപരം ഇനങ്ങളിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗ്(കനം നോക്കാതെ), മേശവിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, തെർമോക്കോൾ-സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണ്‍, ഫോർക്ക്, സ്ട്രോ തുടങ്ങിയവയും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവയും നോണ്‍ വൂവണ്‍ ബാഗുകളും പ്ലാസ്റ്റിക് കൊടികളും നിരോധിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകളും, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് നിർമിത ജ്യൂസ് പാക്കറ്റുകൾ, 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ, പിവിസി ഫ്ളക്സ് ഉത്പന്നങ്ങൾ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നിർമാതാവിന്റെ ഉത്തരവാദിത്തത്തിൽ നീക്കം ചെയ്യുന്നതും സംസ്കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകരോ വിതരണക്കാരോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഇവ നീക്കം ചെയ്തു സംസ്കരിക്കണം എന്നാണു വ്യവസ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.