പത്തനംതിട്ട: പത്തനംതിട്ട പണ്ടേ വ്യത്യസ്തയാണ്. ഭൂപ്രകൃതിയിലും സ്വഭാവത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഇതു പ്രകടമാണ്.
2009ലെ പുനർവിഭജനവേളയിൽ രൂപീകരിക്കപ്പെട്ടതാണ് ഈ ലോക്സഭാ മണ്ഡലം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ഇതിന്റെ പരിധിയിലുണ്ട്. നിലവിലെ കണക്കിൽ 14.08 ലക്ഷം വോട്ടർമാരുണ്ട്. കേരളത്തിൽത്തന്നെ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലുമൊക്കെ മുന്നിൽ നിൽക്കുന്ന നിയമസഭാ മണ്ഡലങ്ങൾ ഈ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുണ്ട്.
2009നു മുന്പുവരെ പഴയ മാവേലിക്കര, ഇടുക്കി, അടൂർ, മൂവാറ്റുപുഴ ലോക്സഭ മണ്ഡലങ്ങളുടെ പരിധിയിൽപെടുന്നതായിരുന്നു ഈ സ്ഥലങ്ങളൊക്കെ. പുതിയ മണ്ഡലമായി പത്തനംതിട്ട വന്നതിനു പിന്നാലെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കാറ്റ് വലതുവശത്തേക്കു മാത്രമേ വീശിയിട്ടുള്ളൂ. അതും ഒരു എംപി. ഹാട്രിക് നേട്ടവുമായി ലോക്സഭയിലേക്കു പോയി 15 വർഷം തികച്ച ആന്റോ ആന്റണി നാലാം അങ്കത്തിനു കളത്തിലിറങ്ങിയിരിക്കുന്നു.
കാറ്റല്ല, കൊടുങ്കാറ്റ്
ലോക്സഭയിലേക്കു കാറ്റ് വലതുവശത്തായിരുന്നെങ്കിലും രണ്ടു വർഷത്തിനുള്ളിൽ അതിനെ കൊടുങ്കാറ്റാക്കി മാറ്റി മണ്ഡലപരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചതിന്റെ നേട്ടവുമായാണ് എൽഡിഎഫ് കളത്തിലുള്ളത്. ഡോ.ടി.എം. തോമസ് ഐസക്കിനെത്തന്നെ ഇത്തവണ പത്തനംതിട്ടയിൽ കളത്തിലിറക്കിയതിനു പിന്നിൽ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ.
ബിജെപി ദേശീയ നേതൃത്വം നേരിട്ടു നിർദേശിച്ച സ്ഥാനാർഥിയാണ് ഇത്തവണ പത്തനംതിട്ടയിൽ മത്സരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയെ ബിജെപി കളത്തിലിറക്കിയതിനു പിന്നിൽ ലക്ഷ്യങ്ങൾ പലതാണ്. 2019ൽ ശക്തമായ വെല്ലുവിളി ഉയർത്തി നേരത്തേയുണ്ടായിരുന്നതിൽനിന്ന് 13.50 ശതമാനം വോട്ട് അധികമായി ബിജെപി സ്വന്തമാക്കിയ മണ്ഡലമാണിത്. എന്തുകൊണ്ട് പത്തനംതിട്ടയിൽ ജയിച്ചുകൂടാ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതകൂടി ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് വന്നിരിക്കുന്നു.
രാഷ്ട്രീയ സാഹചര്യം
പത്തനംതിട്ടയുടെ മനസ് തങ്ങൾക്ക് അനുകൂലമെന്ന് യുഡിഎഫ് പറയുന്നതിനു കാരണം പലതുണ്ട്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു പത്തനംതിട്ട. കേരളം മൊത്തം ഇടതുതരംഗമുണ്ടാകുന്പോഴും പത്തനംതിട്ടയുടെ മനസ് മാറില്ലായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊതുവെ കോൺഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടാറുണ്ട്. 2009ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 1,11, 206 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ൽ ഇത് 56,191 വോട്ടായും 2019ൽ എത്തിയപ്പോഴേക്കും ഭൂരിപക്ഷം 44,243 വോട്ടായും കുറഞ്ഞു. ആന്റോതന്നെ വീണ്ടും സ്ഥാനാർഥിയായപ്പോൾ ഭൂരിപക്ഷത്തിലെ ഈ കുറവുതന്നെയാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
മണ്ഡലപരിധിയിലെ ഏഴ് എംഎൽഎമാരും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും തങ്ങൾക്കൊപ്പമാണെന്ന നേട്ടവും എൽഡിഎഫിനുണ്ട്.
പത്തനംതിട്ട ചുവന്നുവെന്ന് എൽഡിഎഫ് അവകാശപ്പെടുന്നതിനു കാരണവും അതാണ്. കേരള കോൺഗ്രസ് -എമ്മിന്റെ മുന്നണി മാറ്റം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. പാർട്ടിക്ക് മൂന്ന് എംഎൽഎമാരാണ് ലോക്സഭ മണ്ഡല പരിധിയിലുള്ളത്. 2019ൽ ശബരിമല യുവതീപ്രവേശന വിഷയം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മണ്ണാണ് പത്തനംതിട്ട. ഒരുഘട്ടത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ എന്ന ഘട്ടം വരെയെത്തി.
അവസാന ലാപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തരം 39,849 വോട്ടിലെത്തി. അടൂർ നിയമസഭാ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ഒന്നാമതും ബിജെപി രണ്ടാമതുമായിരുന്നു.
2021 നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ട് നില
ആറന്മുള
വീണാ ജോർജ് -സിപിഎം: 74,950
കെ.ശിവദാസൻ നായർ-
കോൺഗ്രസ് :59,947
ബിജു മാത്യു -ബിജെപി: 29,099.
റാന്നി
പ്രമോദ് നാരായൺ-
കേരള കോൺ -എം: 52,669
റിങ്കു ചെറിയാൻ -
കോൺഗ്രസ്: 51,384
കെ. പത്മകുമാർ
-ബിഡിജെഎസ്: 19,587.
തിരുവല്ല
മാത്യു ടി. തോമസ്
-ജനതാദൾ -എസ്: 62,178
കുഞ്ഞുകോശി പോൾ-
കേരള കോൺഗ്രസ്: 50,757
അശോകൻ കുളനട
-ബിജെപി: 22,674.
അടൂർ
ചിറ്റയം ഗോപകുമാർ-
സിപിഐ: 66,569
എം.ജി. കണ്ണൻ-കോൺഗ്രസ്: 63,650
കെ. പ്രതാപൻ-ബിജെപി: 22, 980.
കോന്നി
കെ.യു. ജനീഷ് കുമാർ
-സിപിഎം:62,318
റോബിൻ പീറ്റർ
-കോൺഗ്രസ്: 53,810
കെ. സുരേന്ദ്രൻ
-ബിജെപി: 32,811.
കാഞ്ഞിരപ്പള്ളി
ഡോ.എൻ. ജയരാജ് -
കേരള കോൺഗ്രസ് -എം: 60,299
ജോസഫ് വാഴയ്ക്കൻ-
കോൺഗ്രസ്: 46,596
അൽഫോൻസ് കണ്ണന്താനം
-ബിജെപി: 29,157.
പൂഞ്ഞാർ
സെബാസ്റ്റ്യൻ കുളത്തുങ്കൽ
-കേരള കോൺഗ്രസ് - എം: 58,668
പി.സി. ജോർജ്
-കേരള ജനപക്ഷം: 41,851
ടോമി കല്ലാനി -കോൺഗ്രസ്: 34,633
എം.പി. സെൻ-ബിഡിജെഎസ്: 2965
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.