ന്യൂഡൽഹി: മോദിപ്രഭാവം മങ്ങിയതായി തെരഞ്ഞെടുപ്പു പഠനത്തിൽ കണ്ടെത്തൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണം നടത്തിയ മേഖലകളിൽ 70 ശതമാനം സീറ്റുകളിലും ബിജെപി തോറ്റതായി പഠനറിപ്പോർട്ട് പുറത്തുവന്നു.
മോദിയും ബിജെപിയുടെ തീപ്പൊരി ഹിന്ദുത്വ മുഖമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസംഗിച്ച മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപി തോറ്റതായി ഇന്ത്യ സ്പെൻഡ് എന്ന ഓണ്‍ലൈൻ പോർട്ടൽ നടത്തിയ സ്വതന്ത്രപഠനം വിലയിരുത്തി. മോദിയും യോഗിയും ഹിന്ദുത്വ വിഷയം ഉയർത്തി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വോട്ടുകൾ നേടുന്നതിൽ ഇരുവരും പരാജയപ്പെട്ടതായാണ് കണ്ടെത്തൽ.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് വീശിയടിച്ച മോദിതരംഗം ഹിന്ദി ഹൃദയഭൂമിയിൽ പോലും ഇത്തവണ ശോഭിച്ചില്ല. സംഘപരിവാറിന് വലിയ സ്വാധീനമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പോലും മോദിയും യോഗിയും പ്രസംഗിച്ച മേഖലകളിലെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി തോറ്റു. എന്നാൽ, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ മേഖലകളിൽ കൂടുതൽ സീറ്റ് നേടാൻ കോണ്‍ഗ്രസിനു കഴിയുകയും ചെയ്തു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ 80 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന 30 റാലികളിലാണ് മോദി പ്രസംഗിച്ചത്. ഇതിൽ 57 മണ്ഡലങ്ങളിലും ബിജെപി തോറ്റു. നേരത്തെ 49 സിറ്റിംഗ് എംഎൽഎമാരുണ്ടായിരുന്ന ഈ മേഖലയിൽ മോദിയുടെയും യോഗിയുടെയും പ്രചാരണത്തിനു ശേഷം ബിജെപിക്കു കിട്ടിയത് വെറും 15 സീറ്റുകൾ. തെലുങ്കാന, മിസോറം എന്നിവിടങ്ങളിൽ എട്ട് റാലികളിലായി മോദി പ്രചാരണം നടത്തിയ 26 മണ്ഡലങ്ങളിൽ 25 ഇടങ്ങളിലും ബിജെപി തോറ്റന്പി. ഈ മേഖലകളിലെ ഒരേയൊരു സീറ്റിലാണ് ബിജെപിക്ക് ജയിക്കാനായത്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന 1.3 കോടി ജനങ്ങളുള്ള ഹിന്ദി ഹൃദയമേഖലകളിൽ നടന്ന തെരഞ്ഞടുപ്പിലെ ബിജെപിയുടെ പരാജയവും കോണ്‍ഗ്രസ് സർക്കാരുകളുടെ തിരിച്ചുവരവും മോദിയുടെ ഉറക്കം കെടുത്തുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരും പൊതുവേ ഗ്രാമവാസികളും ബിജെപിക്കെതിരേയാണ് വോട്ട് ചെയ്തതെന്നാണു വിലയിരുത്തൽ. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയും ഉള്ള കോണ്‍ഗ്രസ് ജയമാണ് ബിജെപിക്ക് ഏറ്റവും ആഘാതമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.