ജോർജ് കള്ളിവയലിൽ
കേരളത്തിലെ 20 സീറ്റുകൾ ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലെ ഇന്നത്തെ ജനവിധി ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിർണായകം. വികസന, ജനകീയ പ്രശ്നങ്ങളെ പിന്തള്ളി ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മറയില്ലാതെ മതവികാരം ഇളക്കിയതാകും രണ്ടാംഘട്ടത്തിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്.
ധ്രുവീകരണത്തിനുള്ള മോദിയുടെ വൻ പരീക്ഷണം വിജയിക്കുമോ എന്നതിന്റെ ആദ്യ തിരിച്ചറിവാകും ഇന്നു പോളിംഗ് ബൂത്തുകളിൽ അറിയുക. ഹാട്രിക് ജയത്തോടെ മുന്നൂറോളം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തണമെങ്കിൽ മോദിക്ക് ഇന്നോടെ വോട്ടെടുപ്പ് പൂർത്തിയാകുന്ന 191 മണ്ഡലങ്ങളിലെ ജനവിധി അനുകൂലമാകണം. മോദി ഭരണത്തിന് അന്ത്യം കുറിക്കാനും ഇന്ത്യാ സഖ്യത്തിന് അധികാരം പിടിക്കാനും സ്വന്തം ജയം ഉൾപ്പെടെ ഇന്നത്തെ വോട്ടർമാരുടെ തീരുമാനം രാഹുൽ ഗാന്ധിക്കും അനുകൂലമായേ മതിയാകൂ.
മൂന്നു മുതൽ ഏഴു വരെയുള്ള ഘട്ടങ്ങളിലെ പ്രചാരണതന്ത്രങ്ങൾക്ക് മോദിയും രാഹുലും രൂപം നൽകുന്നതുപോലും ഇന്നത്തെ സൂചനകൾ മനസിലാക്കിയശേഷമാകും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ കേരളത്തിൽ രൂക്ഷമായ പോര് തണുക്കാനും വഴിതെളിയും. അമേഠിയിലെ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ വൈകിയതുപോലും വയനാട്ടിലെ ജനവിധി പൂർത്തിയായശേഷം മതിയെന്ന കണക്കുകൂട്ടലിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
2019ലെ തെരഞ്ഞെടുപ്പിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്ന 89 സീറ്റുകളിൽ 56ലും എൻഡിഎ ആണു ജയിച്ചത്. കേരളത്തിലെ 19 സീറ്റുകൾ അടക്കം യുപിഎ 24 സീറ്റുകളാണു കഴിഞ്ഞ തവണ നേടിയത്. ഡീലിമിറ്റേഷന്റെ ഭാഗമായി ഇതിൽ ആറു മണ്ഡലങ്ങൾ പുനഃക്രമീകരിച്ചു.
നീളും ഈ കാത്തിരിപ്പ്
വോട്ടെണ്ണുന്ന ജൂണ്‍ നാലു വരെ നീണ്ട ഒന്നര മാസക്കാലത്തെ ഫലമറിയാനുള്ള കാത്തിരിപ്പാകും ഇനി വിഷമകരം. വോട്ടിംഗ് യന്ത്രങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും അതിലേറെ ശക്തമായ സുരക്ഷാസംവിധാനങ്ങളും സായുധ സേനകളും പോലീസുമുള്ള രാജ്യത്ത് പരമാവധി ഒരു മാസം കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകും. രണ്ടു പതിറ്റാണ്ടു മുന്‍പ് ഇതേ 543 സീറ്റുകളിലേക്ക് ഒരു മാസം കൊണ്ട് വോട്ടെടുപ്പു പൂർത്തിയാക്കിയെങ്കിൽ ഇപ്പോഴത് കുറയുകയാണു വേണ്ടത്. 2004ൽ ഏപ്രിൽ 20 മുതൽ മേയ് 10 വരെയായിരുന്നു പോളിംഗ്. അന്നത്തെ തെരഞ്ഞെടുപ്പിൽ 67 കോടി പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നു.
കേരളത്തിനുപുറമെ കർണാടക, യുപി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ആസാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലും കലാപബാധിത മണിപ്പുരിലെ പട്ടികവർഗ മണ്ഡലമായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന 13 നിയമസഭാ മണ്ഡല പരിധിയിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
കേരളത്തിലെ 20 സീറ്റുകളിലും കർണാടകയിലെ 28ൽ 14, രാജസ്ഥാനിലെ 13, മഹാരാഷ്ട്രയിലും യുപിയിലും എട്ടു വീതം, മധ്യപ്രദേശിലെ ഏഴ്, ഉത്തരാഖണ്ഡിൽ അഞ്ച്, ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്നു വീതം മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് ഇന്ന് വോട്ടർമാർ ബൂത്തുകളിലെത്തി വോട്ട് ചെയ്യുക. തമിഴ്നാടിനു പിന്നാലെ ഈ ഘട്ടത്തോടെ കേരളം, രാജസ്ഥാൻ, മണിപ്പുർ, ത്രിപുര എന്നിവിടങ്ങളിലെ വോട്ടെടുപ്പും അവസാനിക്കും. ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബർ, അരുണാചൽപ്രദേശ്, മേഘാലയ, സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിലും പോളിംഗ് പൂർത്തിയായി.
കേരളവും കർണാടകവും പോലെ ശക്തവും വിപുലമായ പ്രചാരണം ഉത്തരേന്ത്യയിലില്ല. പ്രധാന നേതാക്കളുടെ റാലികളാണ് പ്രധാന പ്രചാരണം. എങ്കിലും 2019ലേതിൽനിന്നു വ്യത്യസ്തമായി നല്ല മത്സരമാണ് ഇന്നു പോളിംഗ് നടക്കുന്ന യുപിയിലെ അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, മാത്തൂർ, അലിഗഡ് എന്നീ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേതെന്നതും പ്രത്യേകതയാണ്. പ്രധാനമന്ത്രി മോദിയുടെ പ്രകോപന പ്രസംഗം കൊണ്ടും രജപുത്ര, ജാട്ട് സമൂഹങ്ങളിൽ ബിജെപിക്കെതിരേയുള്ള രോഷം കൊണ്ടും ശ്രദ്ധേയമായ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപുർ, അജ്മീർ, പാലി, ജോധ്പുർ, ബാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിത്തോർഗഡ്, രാജ്സമന്ദ്, ഭിൽവാര, കോട്ട, ജലവാർ-ബറാൻ എന്നീ മണ്ഡലങ്ങളിലെ പോളിംഗും രാഷ്ട്രീയനിരീക്ഷകർ കൗതുകത്തോടെ ഉറ്റുനോക്കുകയാണ്.
നേതാക്കൾക്ക് ഇക്കുറി കടുപ്പം
കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രധാന നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പിന് പതിവില്ലാത്ത വീറും വാശിയും പ്രകടമാണ്. യുഡിഎഫ് കോട്ടയായ വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കുക എളുപ്പമല്ലെങ്കിലും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയും എൽഡിഎഫ് സ്ഥാനാർഥിയുമായ ആനി രാജയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരം കടുത്തതാക്കി.
ആഗോള ശ്രദ്ധ നേടിയ ശശി തരൂർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സിനിമാതാരം സുരേഷ് ഗോപി എന്നിവർ മുതൽ കെ. മുരളീധരനും സുനിൽകുമാറും തോമസ് ഐസക്കും അനിൽ ആന്റണിയും വരെയുള്ളവർ ദേശീയ വാർത്തകളിലുണ്ട്.
ലോക്സഭാ സ്പീക്കർ ഓം ബിർല (കോട്ട, രാജസ്ഥാൻ), ഹേമമാലിനി (മഥുര, യുപി), കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് (ബംഗളൂരു റൂറൽ), കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി (മാണ്ഡ്യ), സ്വതന്ത്ര സ്ഥാനാർഥി പപ്പു യാദവ് (പൂർണിയ), അരുണ്‍ ഗോവിൽ (മീററ്റ്), തേജസ്വി സൂര്യ (ബംഗളൂരു സൗത്ത്), ഡാനിഷ് അലി (അംറോഹ, യുപി), കേന്ദ്രമന്ത്രി കൈലാഷ് ചൗധരി (ബാർമർ, രാജസ്ഥാൻ), രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് (ജാലോർ), സി.പി. ജോഷി (ഭിൽവാര, രാജസ്ഥാൻ), നവനീത് കൗർ (അമരാവതി, മഹാരാഷ്ട്ര), മഹേഷ് ശർമ (ഗൗതം ബുദ്ധ നഗർ) തുടങ്ങി നിരവധി ശ്രദ്ധേയ നേതാക്കൾ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
വർഗീയതയിലെ തീക്കളികൾ
കഴിഞ്ഞ വെള്ളിയാഴ്ച 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ചെറിയതോതിലെങ്കിലും ഭയപ്പാടുള്ളതിനാലാണ് രണ്ടാം ഘട്ട പ്രചാരണത്തിൽ മോദി അടക്കമുള്ള നേതാക്കൾ തീവ്രവികാരങ്ങൾ ഇളക്കിവിട്ട് വോട്ട് നേടാൻ ശ്രമിച്ചതെന്നാണു വിലയിരുത്തൽ.
കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങളെ വളച്ചൊടിച്ചു മുസ്ലിംകൾക്കെതിരേ വിദ്വേഷം പരത്താൻ സഹായിക്കുന്ന പ്രസ്താവന നടത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നതാണ് ആപത്കരം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം നേതാവായ സാം പിത്രോഡയുടെയും സദുദ്ദേശത്തോടെയുള്ള പരാമർശങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് കള്ളക്കളി നടത്തിയതും പ്രധാനമന്ത്രിയുടെ പദവിക്കും മാന്യതയ്ക്കും ചേരാത്തതായി.