ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടാനായി ’ക്രൗഡ് സോഴ്സിംഗ്’ നടപ്പാക്കാൻ കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയും തീരുമാനിച്ചു. പാലിക്കപ്പെട്ടാലും ഇല്ലെങ്കിലും വാഗ്ദാനങ്ങളുടെ കാര്യത്തിൽ മുന്നിലെത്താനും കൂടുതൽ ജനകീയമാക്കാനും കോണ്‍ഗ്രസും ബിജെപിയും മൽസരിക്കുകയാണ്.
ഡൽഹിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ രാജ്നാഥ് സിംഗ് അടക്കമുള്ള പ്രകടനപത്രികാ സമിതിയുടെ ഇന്നലെ നടന്ന ആദ്യ യോഗത്തിലാണു പൊതുജനങ്ങളിൽ നിന്നു വ്യാപകമായി അഭിപ്രായം തേടാൻ തീരുമാനിച്ചത്. ഓരോ മേഖലയിലെയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിശ്ചയിക്കാൻ 15 ഉപസമിതികളെയും നിയമിക്കാൻ ബിജെപി തീരുമാനിച്ചതായി പാർട്ടിയുടെ 20 അംഗ പ്രകടനപത്രികാസമിതി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിംഗ് അറിയിച്ചു.
ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യങ്ങളിലൂടെ പാർട്ടിയുടെ വിവിധ തലങ്ങളിലൂടെയും അഭിപ്രായങ്ങൾ ആരായാനാണു തീരുമാനമെന്നു സമിതിയംഗമായ മന്ത്രി അൽഫോണ്‍സ് കണ്ണന്താനം ദീപികയോടു പറഞ്ഞു. പാർട്ടി അംഗങ്ങൾ അല്ലാത്തവരുടെയും അഭിപ്രായങ്ങൾ ക്രൗഡ് സോഴ്സിംഗിലൂടെ കണ്ടെ ത്തിയ ശേഷമാകും പ്രകടനപത്രിക തയാറാക്കുക.
ടൂറിസം മേഖലയെ കൂടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ബിജെപി നേതൃത്വയോഗം അംഗീകരിച്ചതായി സമിതിയംഗവും കേന്ദ്ര ടൂറിസം മന്ത്രിയുമായ കണ്ണന്താനം പറഞ്ഞു. എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായ ദർശനരേഖയാകണം ബിജെപിയുടെ പ്രകടനപത്രികയെന്നാണു പൊതുധാരണ.
പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ വ്യാപകമായി സമാഹരിച്ചാകും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയാറാക്കുകയെന്നു പാർട്ടിയുടെ പ്രകടനപത്രികാ സമിതി ചെയർമാനും മുൻ ആഭ്യന്തര, ധന മന്ത്രിയുമായ പി. ചിദംബരം കഴിഞ്ഞ വ്യാഴാഴ്ച അറിയിച്ചിരുന്നു. http:// manifesto.inc.in എന്ന വെബ് വിലാസത്തിലോ, 7292088245 എന്ന വാട്ട്സ്ആപ് നന്പറിലോ ഇതിനായി അഭിപ്രായങ്ങൾ അറിയിക്കണമെന്നും ചിദംബരം അഭ്യർഥിച്ചു.
കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കുന്നതിനായി രൂപം നൽകിയ 20 ഉപസമിതികൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 75 യോഗങ്ങൾ പൂർത്തിയാക്കി. ചിദംബരം അധ്യക്ഷനായ സമിതിയിൽ ആനന്ദ് ശർമ, സൽമാൻ ഖുർഷിദ്, ജയ്റാം രമേശ്, കുമാരി സെൽജ, ശശി തരൂർ, ഭൂപീന്ദർ ഹൂഡ തുടങ്ങിയവർ അംഗങ്ങളാണ്. വിദേശനയം, ദേശസുരക്ഷ, വിദ്യാഭ്യാസം, കല, സംസ്കാരം, പൗരാവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയ്ക്കായുള്ള സമിതികളിൽ തരൂർ അംഗമാണ്.
കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയും ജയ്ഹിന്ദ് ടിവി ജോയിന്റ് മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായി ബി.എസ്. ഷിജുവും ഉപസമിതികളിൽ അംഗങ്ങളാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കെ. രാജുവിനോടും അമോൽ ദേശ്മുഖിനോടും ഒപ്പമാണ് ബിന്ദു കൃഷ്ണയെ ആരോഗ്യം, വെള്ളം, ശുചിത്വം, പോഷകാഹാരം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കായുള്ള സമിതിയിൽ ഉൾപ്പെടുത്തിയത്.
ചിദംബരവും ജയ്റാം രമേശും ഉൾപ്പെട്ട സാന്പത്തികം, നികുതി നയം, ജിഎസ്ടി, ചെറുകിട വ്യവസായം എന്നിവയുടെയും ആനന്ദ് ശർമയും രാജീവ് ഗൗഡയും ഉള്ള വ്യവസായം, വ്യവസായ തൊഴിൽ, ചേംബർ ഓഫ് കൊമേഴ്സുകൾ എന്നിവയുടെയും രണ്ടു പ്രധാന ഉപസമിതികളുടെ കോഓർഡിനേറ്ററായാണു മലയാളി പത്രപ്രവർത്തകനായ ബി.എസ് ഷിജുവിനെ ഹൈക്കമാൻഡ് നിയോഗിച്ചത്.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്കായുള്ള ഉപസമിതിയുടെ പൊതുയോഗങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ശനിയാഴ്ചയാണു സമാപിച്ചത്. മലയാളികളായ ബി.എസ്. ഷിജു, ഡി.കെ. ബ്രിജേഷ് തുടങ്ങിയവർ വാരണാസിയിലെ ദ്വിദിന യോഗത്തിൽ പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.