ലക്നോ: യുപിയിൽ മൂന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന പത്തു മണ്ഡലങ്ങൾ സമാജ്വാദി പാർട്ടിക്ക് നിർണായകം. മുസ്ലിം-യാദവ വോട്ടർമാർ നിർണായകമായ മണ്ഡലങ്ങളാണിത്. ഫിറോസാബാദ്, മെയിൻപുരി, ഇറ്റ, ബദാവൂൻ, ഓൻല, മൊറാദാബാദ്, സാംഭൽ, രാംപുർ, പിലിഭിത്, ബറേലി മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.
യാദവ ശക്തികേന്ദ്രങ്ങളാണ് ഫിറോസാബാദ്(21 % ), മെയിൻപുരി(21%), ഇറ്റ(14%), ബദാവൂൻ(20 %), ഓൻല(26%) എന്നീ മണ്ഡലങ്ങൾ. മൊറാദാബാദ്(45%), സാംഭൽ, രാംപുർ(44%), പിലിഭിത്(25%), ബറേലി(31%) എന്നീ മണ്ഡലങ്ങൾ മുസ്ലിം വോട്ട് നിർണായകമായവയാണ്. ഈ പത്തു മണ്ഡലങ്ങളിൽ 11 മുതൽ 18 വരെ ശതമാനം ദളിത് വോട്ടുണ്ട്. എസ്പി-ബിഎസ്പി സഖ്യത്തിനു പിന്നിൽ ഉറച്ചുനിൽക്കുകയാണു ദളിത് വിഭാഗങ്ങൾ.
2014ൽ ഫിറോസാബാദ്, മെയിൻപുരി, ബദാവൂൻ മണ്ഡലങ്ങൾ സമാജ്വാദി പാർട്ടി ജയിച്ചു. മറ്റുള്ള ഏഴു മണ്ഡലങ്ങളിൽ ബിജെപിയാണു വിജയിച്ചത്. സമാജ്വാദി പാർട്ടി സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മെയിൻപുരിയിൽ ജനവിധി തേടുന്നു.
ഫിറോസാബാദിൽ മുലായത്തിന്റെ സഹോദരൻ ശിവ്പാൽ യാദവ് പ്രഗതിശീൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നു. പിലഭിത്തിൽ വരുൺഗാന്ധിയാണു ബിജെപി സ്ഥാനാർഥി.
യുപിയിൽ ബിജെപിക്ക് ഇതുവരെ വിജയിക്കാൻ സാധിക്കാത്ത മണ്ഡലമാണു മെയിൻപുരി. വൻ വിജയം നേടിയ 1991, 1996, 1998, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും മെയിൻപുരിയിൽ വെന്നിക്കൊടി പാറിക്കാൻ ബിജെപിക്കായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.