ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്ന പതിമ്മൂന്നു പേരും മരിച്ചതായി വ്യോമസേന. എയർഫോഴ്സ് വിമാനം എഎൻ-32 തകർന്ന സ്ഥലത്തു പരിശോധന നടത്തിയ വ്യോമസേനയുടെ തെരച്ചിൽ സംഘം അപകടത്തിൽ പെട്ട ആരുംതന്നെ രക്ഷപ്പെട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചു.
അപകടത്തിൽപെട്ട എല്ലാവരും മരിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന പതിമ്മൂന്നു പേരുടെയും കുടുംബത്തെ വ്യോമസേന ഒൗദ്യോഗികമായി അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തി.
കഴിഞ്ഞ മൂന്നിനാണ് വ്യോമസേനയുടെ എഎൻ-32 വിമാനും അരുണാചലിൽ തകർന്നു വീണത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ മൂന്നു മലയാളികൾ അടക്കം 13 പേരാണുണ്ടായിരുന്നത്. വിംഗ് കമാൻഡർ ജി.എം ചാൾസ്, സ്ക്വാഡ്രൻ ലീഡർ എച്ച്. വിനോദ്, ഫ്ളൈറ്റ് ലെഫ്റ്റനന്റ്മാരായ ആർ. ഥാപ്പ, എ. തൻവർ, എസ്. മൊഹന്തി, എം.കെ ഗാർഗ്, വാറന്റ് ഓഫീസർ കെ.കെ മിശ്ര, സാർജന്റ് അനൂപ് കുമാർ, കോർപറൽ ഷെറിൻ, ലീഡിംഗ് എയർക്രാഫ്റ്റ്സ്മാൻ എസ്.കെ സിംഗ്, പങ്കജ്, പുതാലി, രാജേഷ് കുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. കോർപറൽ, എൻ.കെ ഷെറിൽ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയാണ്. സാർജന്റ് അനൂപ് കുമാർ അഞ്ചൽ സ്വദേശിയാണ്. വടക്കാഞ്ചേരി സ്വദേശിയാണ് സ്ക്വാഡ്രൻ ലീഡർ എച്ച്. വിനോദ്.
ജൂണ്‍ മൂന്നിന് ആസാമിലെ ജോർഹാട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അരുണാചലിലെ മിലിട്ടറി ലാൻഡിംഗ് സ്ട്രിപ്പായ മെച്ചുക്കയായിരുന്നു ലക്ഷ്യം. 12,000 അടി ഉയരത്തിലുള്ള അരുണാചലിലെ പർവതത്തിലാണ് തകർന്നു വീണത്.
ഇന്നലെ രാവിലെയാണ് വ്യോമസേനയുടെ എട്ടംഗ തെരച്ചിൽ സംഘം അപകട സ്ഥലത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.