ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന്റെ പ്രായോഗികത പഠിക്കാനായി സമിതിയെ നിയോഗിക്കാൻ തീരുമാനം.
കോണ്‍ഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാർട്ടികളിൽ പലരും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി നേതൃയോഗത്തിനു ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യമറിയിച്ചത്.ജനാധിപത്യ വിരുദ്ധവും പ്രായോഗികമായി തടസങ്ങളുമുള്ള ഇത്തരമൊരു ആശയത്തിന് കൂടുതൽ വിശദമായ ചർച്ച ആവശ്യമാണെന്നു യോഗം ബഹിഷ്കരിച്ച കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണു സർക്കാരിന്റെ ശ്രമം. അതിനാലാണ് യോഗം ബഹിഷ്കരിക്കുന്നത്. ഭരണഘടനയിൽ ഭേദഗതി വരുത്താതെ ഒറ്റ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ് ഓർമിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, പ്രഹ്ലാദ് ജോഷി തുടങ്ങിയ മന്ത്രിമാരും ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയും പങ്കെടുത്തു. എന്നാൽ, രാഹുൽ ഗാന്ധി, മമത ബാനർജി, ഉദ്ധവ് താക്കറെ, അരവിന്ദ് കേജരിവാൾ, മായാവതി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ അഭാവം കൊണ്ടാണു ശ്രദ്ധ നേടിയത്. എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും എഡിഎംകെയും പ്രതിപക്ഷകക്ഷികളാ യ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്പി, ഡിഎംകെ തുടങ്ങിയ പാർട്ടികളും പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്കരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി തുടങ്ങിയവയുടെ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തില്ല. പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രിമാരായ ജെഡിയു നേതാവ് നിതീഷ് കുമാർ, വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, ബിജെഡി നേതാവ് നവീൻ പട്നായിക്ക് എന്നിവരും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരത് പവാർ, നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി, അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, എൽജെപി നേതാവും മന്ത്രിയുമായ രാംവിലാസ് പാസ്വാൻ, സിപിഐ നേതാവ് ഡി. രാജ, ആം ആദ്മി പാർട്ടി വക്താവ് രാഘവ് ഛദ്ദ, ടിആർഎസ് നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി. രാമറാവു, തെലുങ്കുദേശം പ്രതിനിധി ജയദേവ് ഗല്ല എന്നിവരും യോഗത്തിനെത്തി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.