മുംബൈ/സൂറത്ത്: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ ഭാവി തുലാസിൽ. ശിവസേനക്കാരനായ മന്ത്രി ഏക്നാഥ് ഷിൻഡെയും 21 പാർട്ടി എംഎൽഎമാരും ഗുജറാത്തിലെ സൂറത്തിൽ ക്യാന്പ് ചെയ്യുകയാണ്.
ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബദൽ സർക്കാർ രൂപവത്കരിക്കാൻ ബിജെപി നീക്കം തുടങ്ങി. അതേസമയം, സർക്കാരിനെ രക്ഷപ്പെടുത്താൻ മഹാവികാസ് അഗാഡിയിലെ സഖ്യകക്ഷികളായ ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവ ഊർജിതനീക്കമാരംഭിച്ചു.
288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിനു വേണ്ടത് 145 പേരുടെ പിന്തുണയാണ്. കൂടുതൽ ശിവസേന എംഎൽഎമാർ മറുകണ്ടം ചാടിയാൽ സർക്കാർ വീഴുമെന്നുറപ്പാണ്. സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ പതിനഞ്ചോളം എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പം ക്യാന്പ് ചെയ്യുന്നുണ്ടെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു. ഹോട്ടലിലുണ്ടായിരുന്ന നിതിൻ ദേശ്മുഖ് ഉൾപ്പെടെ രണ്ട് എംഎൽഎമാർക്കു മർദനമേറ്റതായും ദേശ്മുഖിനു ഹൃദയാഘാതമുണ്ടായതായും റൗത് ആരോപിച്ചു. ഹോട്ടലിനു വെളിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇന്നലെ വൈകുന്നേരം മഹാ വികാസ്അഗാഡി നേതാക്കൾ ചർച്ച നടത്തി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തോറാട്ട്, അശോക് ചവാൻ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണു മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ ചർച്ച നടത്തിയത്.
ഡൽഹിയിലായിരുന്ന എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇന്നലെ മുംബൈയിലെത്തി. ശിവസേനാ നേതാക്കളായ മിലിന്ദ് നർവേക്കർ, രവീന്ദ്ര ഫാടക് എന്നിവർ ഇന്നലെ സൂറത്തിലെത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സന്ദേശം ഷിൻഡെയ്ക്കു കൈമാറി. ഷിൻഡെയുമായി താക്കറെ പത്തു മിനിറ്റോളം സംസാരിച്ചെന്നാണു റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ചേരും. ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ശിവസേനാ എംഎൽഎമാരെ ഇന്നലെ രാത്രി മുംബൈയിലെ ഹോട്ടലിലേക്കു മാറ്റി.
ഷിൻഡെയും എംഎൽഎമാരും അപ്രത്യക്ഷമായതിനെത്തുടർന്ന് ഇന്നലെ ശിവസേന എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്തു. 55 എംഎൽഎമാരിൽ 35 പേർ പങ്കെടുത്തെന്നാണു വിവരം. ഏക്നാഥ് ഷിൻഡെയെ ഇന്നലെ ശിവസേനാ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നു നീക്കി. അജയ് ചൗധരിയാണു പുതിയ നേതാവ്.
തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷമാണു നാടകീയ രാഷ്ട്രീയനീക്കങ്ങളുണ്ടായത്. തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്കു തിരിച്ചടി നേരിട്ടിരുന്നു.
ബിജെപിയുടെ അഞ്ചു സ്ഥാനാർഥികളും വിജയിച്ചപ്പോൾ ഭരണപക്ഷത്തിന്റെ ഒരു സ്ഥാനാർഥി തോറ്റു. കോൺഗ്രസ് അംഗമാണു തോറ്റത്. ഭരണപക്ഷത്തെ ഇരുപതോളം എംഎൽഎമാർ ബിജെപിക്കു വോട്ട് ചെയ്തെന്നാണു നിഗമനം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുവരെ ഏക്നാഥ് ഷിൻഡെ നിയമസഭയിലുണ്ടായിരുന്നു.
മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത് കുറ്റപ്പെടുത്തി.
എന്നാൽ, നിലവിലെ സ്ഥിതിഗതികളിൽ ബിജെപിക്കു പങ്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. അതേസമയം, സർക്കാർ രൂപവത്കരണം സംബന്ധിച്ച് ഷിൻഡെയിൽനിന്ന് നിർദേശം വന്നാൽ ഗൗരവമായി പരിഗണിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
കക്ഷിനില
ആകെ സീറ്റ് -288
ഒഴിവ് -1
ബിജെപി-106
ശിവസേന-55
എൻസിപി-53
കോൺഗ്രസ്-44
സ്വതന്ത്രരും ചെറുകക്ഷികളും-29
29 എംഎൽഎമാർ; ചെറുപാർട്ടികൾ നിർണായകം
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ചെറുപാർട്ടികളുടെ നിലപാട് നിർണായകമാകും. സ്വതന്ത്രരും ചെറുപാർട്ടികളും 16 എംഎൽഎമാരുണ്ട്. ഇതുകൂടാതെ 13 സ്വതന്ത്രരുണ്ട്. സ്വതന്ത്രരിൽ ആറു പേർ ബിജെപിയെ പിന്തുണയ്ക്കുന്നു. ശിവസേനയ്ക്ക് അഞ്ചു പേരുടെയും കോൺഗ്രസ്, എൻസിപി കക്ഷികൾക്ക് ഓരോ സ്വതന്ത്രരുടെയും പിന്തുണയുണ്ട്.
ക്രാന്തികാരി ഷേത്കാരി പക്ഷ, പ്രഹർ ജൻശക്തി പാർട്ടി എന്നിവ ശിവസേനയെ പിന്തുണയ്ക്കുന്നവരാണ്. ജൻസുരാജ്യ ശക്തി പാർട്ടി, രാഷ്ട്രീയ സമാജ് പക്ഷ എന്നീ പാർട്ടികളുടെ ബിജെപിക്കാണ്. സ്വാഭിമാനി പക്ഷ, പിഡബ്ല്യുപി എന്നിവ എൻസിപിക്കു പിന്തുണ നല്കുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം, സമാജ്വാദി പാർട്ടി എന്നിവർ കോൺഗ്രസിനു വോട്ട് ചെയ്തു. മൂന്ന് എംഎൽഎമാരുള്ള ബഹുജൻ വികാസ് അഗാഡി(ബിവിഎ) ബിജെപിയെ പിന്തുണച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.