സനു സിറിയക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് പൂർത്തിയായതോടെ പകുതിയിലേറെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രനേതാക്കളും കാടടച്ചു പ്രചാരണം നടത്തിയിട്ടും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ഭരണകക്ഷിയായ ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളനുസരിച്ച് വോട്ടെടുപ്പ് നടന്ന 280 ലോക്സഭാ മണ്ഡലങ്ങളിൽ 65.75 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. 2019 ലെ തെരഞ്ഞെടുപ്പിൽ ഇത് 68.84 ശതമാനമായിരുന്നു. 3.9 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. അവശേഷിക്കുന്ന 259 മണ്ഡലങ്ങളിൽ നാലു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് നടന്ന 26 സംസ്ഥാനങ്ങളിൽ 23 ഇടങ്ങളിലും പോളിംഗ് കുറഞ്ഞു. മുഴുവൻ സീറ്റിലും തെരഞ്ഞെടുപ്പ് പൂർത്തിയായ ഗുജറാത്തിൽ അഞ്ചു ശതമാനം കുറവാണ് ഇക്കുറിയുണ്ടായത്. മുഴുവൻ സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 4.81 ശതമാനം കുറവുണ്ടായി.
29 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ 4.92 ശതമാനം കുറവും 21 സീറ്റിൽ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ 4.88 ശതമാനവും മുഴുവൻ സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിൽ 4.66 ശതമാനവും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയ സംസ്ഥാനങ്ങളാണിവ.
കേരളത്തിൽ 6.57 ശതമാനം പോളിംഗ് കുറഞ്ഞു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് വോട്ടർമാർ വ്യാപകമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച നാഗാലാൻഡിലാണ്. 25.75 ശതമാനമാണ് ഇവിടെ കുറവുണ്ടായത്.
കർണാടക, ഛത്തീസ്ഗഡ്, മേഘാലയ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണു പോളിംഗ് ഉയർന്നിട്ടുള്ളത്. കർണാടകയിൽ 1.15 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ ഛത്തീസ്ഗഡിലും ഗോവയിലും ഒരു ശതമാനത്തിൽ താഴെ വർധനവുണ്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളനുസരിച്ച് വോട്ടെടുപ്പ് നടന്ന 280 മണ്ഡലങ്ങളിൽ 213 ഇടത്തും പോളിംഗ് താരതമ്യേന കുറവാണ്. ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, ലഡാക്ക്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡീഷ, പഞ്ചാബ്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ അവശേഷിക്കുന്ന മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് വരുംഘട്ടങ്ങളിൽ നടക്കും.
പോളിംഗ് അഞ്ചു ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയ 78 മണ്ഡലങ്ങളിൽ 2019 ലെ തെരഞ്ഞെടുപ്പിൽ 53 ഇടത്ത് ബിജെപിയും 17 ഇടത്ത് കോണ്ഗ്രസും ബാക്കിയുള്ളിടത്ത് മറ്റു പാർട്ടികളുമാണ് വിജയിച്ചത്.
പോളിംഗിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിൽ അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ആളുകളെ ബൂത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപിയും ഇതര പാർട്ടികളും. മുഴുവൻ അനുഭാവികളെയും പോളിംഗ് ബൂത്തിലെത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്.
ഹരിയാനയിലെ പ്രതിസന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റും പഞ്ചാബിലെ കർഷക പ്രതിഷേധവും ഇന്ത്യ മുന്നണിക്ക് മുതൽക്കൂട്ടാകാനാണു സാധ്യത. യുപിയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കെതിരേ അണികൾക്കിടയിൽ നിലനിൽക്കുന്ന രോഷം ബിജെപിക്ക് തലവേദനയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.