ലോക്സഭാ തെരഞ്ഞെടുപ്പ് നടപടിക്രമവുമായി ബന്ധപ്പെട്ട കാലതാമസമാണു മറുപടി വൈകുന്നതിനു കാരണമെന്നാണു ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 5,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നു കേരളം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3,000 കോടി കടം എടുക്കാനുള്ള താത്കാലിക അനുമതിയാണു കേന്ദ്രം നൽകിയത്. രണ്ടു തവണയായി 3,000 കോടി കേരളം കടമെടുത്തു.
ഇതുകൂടാതെ കഴിഞ്ഞ വർഷത്തെ 20,000 കോടിയോളം രൂപ കരാറുകാർക്കു കൊടുക്കാനുണ്ട്. ക്ഷേമപെൻഷൻ ആറു മാസം കുടിശികയാണ്. ഇതു കൊടുത്തുതീർക്കാൻ 5,400 കോടി വേണം. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണമാണു സർക്കാർ ആലോചിക്കുന്നത്. വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനും വേണം 10,000 കോടിയോളം രൂപ.
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശന്പളവിതരണത്തിന് 3,000 കോടിയോളം രൂപയും പെൻഷന് 2,300 കോടിയും വേണ്ടിവരും. ശന്പള നിയന്ത്രണങ്ങൾ തുടർന്നാലും ഒരു മാസം ശന്പളവും പെൻഷനും നൽകാൻ ആദ്യ 10 ദിവസങ്ങളിൽ 3,000 കോടിയെങ്കിലും വേണ്ടിവരുമെന്നാണു കരുതുന്നത്. കടമെടുപ്പ് അനുമതി അടുത്തയാഴ്ച ലഭിക്കുമെന്നാണു ധനവകുപ്പിന്റെ പ്രതീക്ഷ. റിസർവ് ബാങ്കിന്റെ ഇ-കുബേർ അഥവാ കോർ ബാങ്കിംഗ് സൊലൂഷൻ സംവിധാനം വഴി കടപ്പത്രം ഇറക്കിയാണു സംസ്ഥാന സർക്കാരുകൾ കടമെടുക്കുന്നത്.