കൊപ്രാസംഭരണം കുറച്ച് വെളിച്ചെണ്ണ വിറ്റഴിക്കാൻ മില്ലുകാർ നടത്തിയ നീക്കം വില ത്തകർച്ച രൂക്ഷമാക്കി. ഏലക്ക മികവ് നിലനിർത്തി. വിദേശ കുരുമുളക് ആഭ്യന്തര മാർക്കറ്റിനെ തളർത്തി. പകൽ താപനില ഉയർന്നത് റബർ ടാപ്പിംഗ് രംഗം തളർത്തിയിട്ടും ടയർ ലോബി ഷീറ്റ് വില ഇടിച്ചു. സ്വർണവിലയിൽ ചാഞ്ചാട്ടം.
നാളികേരം
നാളികേരോത്പന്നങ്ങൾക്കു കനത്ത തിരിച്ചടി നേരിട്ടത് ഉത്പാദകരിൽ ആശങ്കപരത്തി. വിപണി പ്രതിസന്ധിയിൽ അകപ്പെടുമെന്ന സൂചന കഴിഞ്ഞവാരം ഇതേ കോളത്തിൽ നൽകിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ കൊപ്രയാട്ട് വ്യവസായികൾക്കും സ്റ്റോക്കിസ്റ്റുകൾക്കുമായില്ല.
കാങ്കയത്ത് കൊപ്രയ്ക്ക് 10,000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടാൽ കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് നേരത്തേ സൂചന നൽകിയിരുന്നു. വ്യാപാരം അവസാനിക്കുന്പോൾ കൊപ്ര 9300 രൂപയിലാണ്. രണ്ടാഴ്ചയ്ക്കിടെ കാങ്കയത്ത് വെളിച്ചെണ്ണയ്ക്ക് 1325 രൂപ കുറഞ്ഞു. ഓണ വില്പന ചുരുങ്ങിയതിനാൽ വൻകിട മില്ലുകളിൽ ടണ് കണക്കിന് എണ്ണ വിറ്റഴിക്കാ നാവാതെ കുരുങ്ങിയത് പലരെയും സാന്പത്തിക ഞെരുക്കത്തിലാക്കി. സ്റ്റോക്ക് വിറ്റാൽ മാത്രമേ പുതിയ കൊപ്ര ശേഖരിക്കാനാവു. വില കുറച്ചും എണ്ണ വിറ്റുമാറ്റാൻ ചില വ്യവസായികൾ തിടുക്കം കാണിച്ചു. ഇത് വെളിച്ചെണ്ണയിൽ വില്പന സമ്മർദമുളവാക്കി.
കൊച്ചിയിൽ 15,900 ൽ നിന്ന് വെളിച്ചെണ്ണ 15,300 ലേക്കു താഴ്ന്നു. ഗ്രാമീണ മേഖലകളിൽ കൊപ്രയ്ക്ക് ഡിമാൻഡ് മങ്ങിയതിനൊപ്പം ചെറുകിട മില്ലുകാർ സംഭരണം കുറച്ചതോടെ 450 രൂപ കുറഞ്ഞ് കൊപ്ര 10,140 രൂപയായി.
കുരുമുളക്
കുരുമുളകിനെ ബാധിച്ച തകർച്ച തുടരുന്നു. ആഭ്യന്തരവിദേശ വിപണികളിൽനിന്ന് അന്വേഷണങ്ങളില്ല. ടെർമിനൽ മാർക്കറ്റിൽ കാര്യമായി മുളകുവില്പനയ്ക്ക് ഇറങ്ങുന്നില്ല. വിദേശകുരുമുളകു വ്യവസായികൾ താഴ്ന്ന വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. വ്യവസായികളുടെ കിടമത്സരം മൂലം അണ്ഗാർബിൾഡ് മുളക് വില 38,100 ൽ നിന്ന് 37,200 ലേക്കു താഴ്ന്നു.
പകൽ താപനില പതിവിലും ഉയർന്നത് വരൾച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. പല തോട്ടങ്ങളിലും പകൽച്ചൂട് താങ്ങാനാവാതെ കുരുമുളക് കൊടികൾ വാടി. ഇടുക്കിയെ അപേക്ഷിച്ച് വയനാട്ടിലെ തോട്ടങ്ങളാണ് പ്രതിസന്ധിയിലായത്. എന്നാൽ തുലാവർഷം സജീവമായാൽ സ്ഥിതിഗതികളിൽ മാറ്റം പ്രതീക്ഷിക്കാം.
അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില താഴ്ന്നങ്കിലും ഇതര ഉത്പാദനരാജ്യങ്ങളായ വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വിലയേക്കാൾ നമ്മുടെ വില ഉയർന്നുനിൽക്കുകയാണ്.
ഏലം
റിക്കാർഡ് പ്രകടനത്തിന്റെ തിളക്കത്തിലാണ് ഏലക്ക. അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലുകൾ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി. ലേലത്തിന് എത്തുന്ന ചരക്ക് കൈക്കലാക്കാൻ ഇടപാടുകാർ മത്സരിച്ചു. ഉത്തരേന്ത്യകാർക്കൊപ്പം കയറ്റുമതിക്കാരും പ്രമുഖ ലേലങ്ങളിൽ സജീവമാണ്. വാരമധ്യം കിലോ 1982 രൂപയിൽ നീങ്ങിയ മികച്ചയിനം ഏലക്ക ശനിയാഴ്ച 1488 രൂപയിലാണ്.
ചുക്ക്
ചുക്കുവില സ്റ്റെഡി. ഇഞ്ചിക്ക് വ്യാപകമായി കൃഷിനാശം സംഭവിച്ചതിനാൽ ചുക്ക് ക്ഷാമം രൂക്ഷമാകാനിടയുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. മീഡിയം ചുക്ക് 17,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,500 രൂപയിലുമാണ്.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ മാറ്റമില്ല. ആഭ്യന്തര വിദേശ വ്യാപാരികൾ രംഗത്തുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 175200 രൂപയിലും ജാതിക്ക തൊണ്ടില്ലാത്തത് 350385 രൂപയിലും ജാതിപത്രി 460650 രൂപയിലും വ്യാപാരം നടന്നു.
റബർ
ടയർ ലോബി വീണ്ടും റബർ വിപണിയെ അമ്മാനമാടി. പകൽ താപനില വർധിച്ചതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ ടാപ്പിംഗ് നിർത്താൻ നിർബന്ധിതരായി. അന്തരീക്ഷ താപനില ഉയർന്നതോടെ റബർ മരങ്ങളിൽനിന്നുള്ള യീൽഡ് ചുരുങ്ങി. തുലാവർഷം ആരംഭിച്ച ശേഷം റബർവെട്ട് പുനരാരംഭിക്കാമെന്ന നിലപാടിലാണ് പലരും. ഉത്പാദന രംഗത്തെ ശോഷിപ്പുമൂലം റബർ ഷീറ്റും ലാറ്റക്സും കാര്യമായി വില്പനയ്ക്ക് ഇറങ്ങിയില്ല. ഇതിനിടെ ടയർ നിർമാതാക്കൾ ആർഎസ് എസ് നാലാം ഗ്രേഡ് ഷീറ്റ് വില 13,100 ൽ നിന്ന് 12,900 ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബർ വാരാന്ത്യം 12,650 രൂപയിലാണ്. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികളെ ഷീറ്റ് ക്ഷാമം ബാധിച്ചു. പല ചെറുകിട വ്യവസായികളും അവരുടെ ഉത്പാദനത്തിൽ കുറവുവരുത്തുന്നുണ്ട്.
സ്വർണം
സ്വർണവിലയിൽ ചാഞ്ചാട്ടം. 22,680 രൂപയിൽ വില്പന തുടങ്ങിയ പവൻ രൂപയുടെ മൂല്യ ത്തകർച്ച മൂലം 22,840 ലേക്ക് കയറിയെങ്കിലും ശനിയാഴ്ച 22,600 രൂപയിലാണ്. ഗ്രാമിന് വില 2825 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1192 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.