സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ; റിപ്പോർട്ടിൽ വ്യക്തത തേടി വിസി
Sunday, June 29, 2025 6:20 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിൽ നടത്തിയ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ച സംഭവത്തിൽ രജിസ്ട്രാറുടെ റിപ്പോർട്ടിൽ വ്യക്തത തേടി വിസി. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചത്.
ആര്‍എസ്എസ് അനുകൂല സംഘടന നടത്തിയ പരിപാടിയെക്കുറിച്ച് രജിസ്ട്രാര്‍ പ്രഫ.കെ.എസ്.അനില്‍കുമാര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വിസി മോഹനന് കുന്നുമ്മേല്‍ കൂടുതല്‍ വ്യക്തത തേടിയത്. പരിപാടിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായ വിശദീകരണം വേണമെന്നാണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടിയില്‍ ഏത് മതചിഹ്നമാണ് ഉപയോഗിച്ചതെന്ന് രജിസ്ട്രാര്‍ വിശദീകരിക്കണം. പിആര്‍ഒ നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാനും വിസി നിര്‍ദേശിച്ചിട്ടുണ്ട്. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്.
കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.