നവജാത ശിശുക്കളുടെ കൊലപാതകം: കുഴികളിൽ നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു
Monday, June 30, 2025 2:52 PM IST
തൃശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു. പ്രതി അനീഷ കാണിച്ചുകൊടുത്ത കുഴികൾ തുറന്നുള്ള പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചു. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കായി കൊണ്ടുപോകും.
ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്നത്. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്.
കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നുവെന്നും എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ വീടിന്റെ ഇടതുഭാഗത്തെ മാവിന് ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് പ്രതിയായ അനീഷ നല്കിയ മൊഴി.
2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് മൊഴി മാറ്റി.
യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും അനീഷ പോലീസിനോട് പറഞ്ഞു. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
കാമുകനും കൂട്ടുപ്രതിയുമായ ഭവിന്റെ ഫോൺ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഭവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
ജൂണ്‍ 28ന് രാത്രിയായിരുന്നു ഭവിൻ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.