ഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
Wednesday, June 18, 2025 3:01 PM IST
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്.
രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്ഹൈമേഴ്സ്.
പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്,
ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവിമൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം എന്നിവ) എന്നിവയും ഉള്‍പ്പെടും.
അകാരണമായ ദേഷ്യം, പേടി
സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്തുനടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗലക്ഷണങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നതിനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഇതിനായി കൊഗ്നിറ്റീവ് ടെസ്റ്റുകൾ, ക്ലിനിക്കൽ ഇവാല്യുവേഷൻ, ന്യൂറോ ഇമേജിംഗ് എന്നിവ ചെയ്യേണ്ടതായിവരും. രോഗനിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി .എസ്
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.