ഉത്പത്തി പുസ്തകം 1:29 - 30 വാക്യങ്ങളിലാണ് ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യന്റെ നിലനില്പിന് അനിവാര്യമായ ഊർജസ്രോതസിനെപ്പറ്റി പ്രതിപാദിക്കുന്നത്. ദൈവം അരുളിച്ചെയ്തു:
‘ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു ഭക്ഷണത്തിനായി തരുന്നു. ഭൂമിയിലെ മൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ജീവശ്വാസമുള്ള സകലതിനും ആഹാരമായി ഹരിതസസ്യങ്ങൾ ഞാൻ നൽകിയിരിക്കുന്നു.’
അങ്ങനെ സംഭവിച്ചു. അപ്പോൾ സൃഷ്ടികർമത്തിനുശേഷം ദൈവം മനുഷ്യനിലനില്പിനായി നിയോഗിച്ചത് ശുദ്ധമായ സസ്യാഹാരമാണെന്ന് ഓർക്കണം. അത് സുലഭമായി ഭൂമിയിൽ വിളയിക്കുകയും ചെയ്തു.
ഭക്ഷണശൈലി വികലമായതോടെ
എന്നാൽ, കാലാന്തരത്തിൽ പ്രകൃതിനിയമത്തിനെതിരേ പ്രവർത്തിക്കാൻ വെന്പൽക്കൊണ്ട മനുഷ്യൻ തന്റെ സുഖലോലുപതയ്ക്ക് അടിമപ്പെട്ട് ദൈവനിശ്ചയങ്ങൾക്ക് സ്വന്തം നിർവചനങ്ങൾ നൽകിത്തുടങ്ങി. ശുദ്ധമായ സസ്യാഹാരത്തിൽനിന്ന് വഴുതിമാറി മാംസഭക്ഷണത്തിലേക്കും വികലമായ ഭക്ഷണശൈലിയിലേക്കും കാലെടുത്തുവച്ചു. ശുദ്ധഭക്ഷണമാണ് യഥാർഥ ഒൗഷധമെന്ന ചിന്ത കൈവിട്ടു. ഫലമോ, മനുഷ്യജീവന് ഭീഷണിയായ വിവിധ രോഗങ്ങളുടെ രംഗപ്രവേശവും നടന്നു.
ഉപനിഷത്തുപ്രകാരം ‘ അന്നം ബ്രഹ്മ’മാണ്. ജീവന്റെ സത്ത നിലനിൽക്കുന്നത് ആഹാരത്തിന്റെ ബലത്തിലാണെന്ന് സാരം. ആരോഗ്യപൂർണമായ ശുദ്ധഭക്ഷണമാണ് യഥാർഥ ഔഷധം എന്ന് ആയുർവേദം പറയുന്നു.
വാഗ്ഭടന്റെ അഷ്ടാംഗഹൃദയത്തിലെ സുപ്രധാന ശ്ലോകത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു: ‘നിത്യം നിരാഹാര വിഹാരസേവി’യായ ഒരുവന് രോഗംതന്നെ ഉണ്ടാകില്ല. ‘യുക്താഹാര വിഹാരി’ക്ക് രോഗം പോയിട്ട് ദുഃഖംതന്നെ ഉണ്ടാകില്ലെന്ന് ഭഗവത്ഗീതയിൽ സമർഥിച്ചിരിക്കുന്നു.
മോഡേൺ ഫുഡ്’ വന്നതോടെ...
എന്നാൽ, ഇന്ന് കാലം മാറി. ദൈവനിയോഗത്തെ നെഞ്ചിലേറ്റിയ പിതാമഹന്മാരുടെ നിർദേശങ്ങൾക്ക് പുല്ലുവിലപോലും നൽകാതെ, സ്വാദിഷ്ടമായതെന്തോ അതാണ് യഥാർഥ ‘മോഡേണ് ഫുഡ്’ എന്ന സങ്കല്പം സർവസാധാരണമായിരിക്കുന്നു. അതിന്റെ പരിണിതഫലമായിട്ടാണ് ഇന്ന് ഭക്ഷണ പദാർഥങ്ങളുടെ വിപണനരംഗത്തു കാണുന്ന പല വൈകല്യങ്ങളും സംഭവിക്കുന്നത്.
ഒരു കന്പനിയുടെ നൂഡിൽസിൽ അപകടകാരിയായ ഈയത്തിന്റെ അംശം അമിതമായി ഉൾക്കൊണ്ടതായി കണ്ടെത്തിയതു പത്രമാധ്യമങ്ങളിൽ വാർ ത്തയായിരുന്നു. അതു സ്ഥിരമായി കഴിച്ചിരുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് ആ വാർത്ത ഞെട്ടിച്ചത്. ഈയത്തിന്റെ അംശം അനിയന്ത്രിതമായി ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഏറെയാണ്. അത് കാലക്രമേണ ഹൃദയപേശികൾ, അസ്ഥികൾ, ആമാശയാന്ത്രങ്ങൾ, വൃക്കകൾ, പ്രത്യുത്പാദന അവയവങ്ങൾ, മസ്തിഷ്കം എന്നിവകളുടെ പ്രവർത്തനത്തെ തളർത്തുന്നു.
ഗുണനിലവാര പരിശോധന കർശനമാക്കണം
കൃത്രിമമായി ഉത്പാദിപ്പിക്കപ്പെടുന്ന ആഹാരപദാർഥങ്ങൾ കൃത്യമായ നിർമാണ നിബന്ധനകൾക്കും മാനദണ്ഡങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കാതെ വിപണിയിലെത്തിച്ചേരുന്നതിന്റെ അനന്തരഫലമാണിതെന്നോർക്കണം. ഒരുപക്ഷേ, യാദൃശ്ചികമായി കണ്ടുപിടിക്കപ്പെട്ടതുകൊണ്ടാകാം ഇതൊരു വിവാദമായത്.
ഇങ്ങനെ കണ്ടുപിടിക്കപ്പെടാത്ത വിഷലിപ്തമായ ഭക്ഷണപദാർഥങ്ങൾ ഇന്ത്യൻ വിപണിയിൽ ഇനിയും ധാരാളമുണ്ടെന്നോർക്കണം. അവ എന്തെങ്കിലും കണ്ടുപിടിക്കപ്പെടുന്നതു വരെ നമ്മൾ ആഘോഷപൂർവം ഉപയോഗിച്ചുകൊണ്ടിരിക്കും.
അത്യാഹിതങ്ങളോ കൂട്ടമരണമോ ഉണ്ടാകുന്പോൾ മാത്രം ഉറക്കമുണർന്ന് സജീവമാകുന്ന പരിശോധകരാണ് ഇവിടെയുള്ളത്. അമേരിക്കയിലെ എഫ്ഡിഎ പോലെ കർശനമായ രീതിയിൽ മാനദണ്ഡങ്ങളുപയോഗിച്ച് പരിശോധിച്ച ശേഷം മാത്രം വിപണനാനുമതി നൽകുന്ന സന്പ്രദായം ഇന്ത്യയിലില്ല. ഇവിടെ ആർക്കും എന്തുവേണമെങ്കിലും ഉത്പാദിപ്പിക്കാം. (തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം