റിച്ചാർഡ് ജോസഫ്
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ഇന്ന് ഇന്ത്യയിൽ നിരവധി ഡിഅഡിക്ഷൻ (ഡിജിറ്റൽ ഡിറ്റോക്സ് സെന്ററുകൾ) കേന്ദ്രങ്ങളുണ്ട്. ബംഗളൂരിൽ പ്രവർത്തിക്കുന്ന ഷട്ട് ക്ലിനിക്ക് ഇതിൽ പ്രധാനമാണ്. കഴിഞ്ഞ ജൂലൈയിൽ പഞ്ചാബിലെ അമൃതസറിൽ ആരംഭിച്ച ഭാട്ടിയ ന്യൂറോ സൈക്യാട്രിക് സെന്ററിൽ ദിവസേന എത്തുന്നത് 15-20 ‘’രോഗി’’കളാണ്. സേവനങ്ങൾക്കായി സൈക്യാട്രിസ്റ്റുമാർ, ഫാർമസിസ്റ്റുകൾ, കൗണ്സിലർമാർ എന്നിവരാണ് ഇവിടെയുള്ളത്. ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോ സിറ്റികളിൽ അടുത്തിടെ നിരവധി പുതിയ മൊബൈൽ ഡിഅഡിക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസിലുമെല്ലാം സ്ക്രീൻ ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു.
നിംഹാൻസിലെ ഷട്ട് ക്ലിനിക്
സ്ക്രീൻ അഡിക്ഷൻ ഉൾപ്പെടെയുള്ള ടെക്നോളജി അടിസ്ഥാനമാക്കിയുള്ള അഡിക്ഷനുകൾ ചികിത്സിക്കുന്നതിനായി ബംഗളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോസയൻസിൽ(നിംഹാൻസ്) ആരംഭിച്ചതാണ് ഷട്ട്(സർവീസ് ഫോർ ഹെൽതി യൂസ് ഓഫ് ടെക്നോളജി) ക്ലിനിക്. 2014-ൽ ആണ് ഇതു പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തെ പ്രധാന ടെക്നോളജി ഡിഅഡിക്ഷൻ കേന്ദ്രങ്ങളിലൊന്നാണിത്. പ്രധാനമായും ഇവിടെയുള്ളതു മൊബൈൽ ഫോണ്, ഇന്റർനെറ്റ് അഡിക്ഷൻ ഉള്ളവർക്കുള്ള ചികിത്സയാണ് . നിരവധി മാതാപിതാക്കളാണ് കുട്ടികളുമായി ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. സൈക്കോളജി, സൈക്യാട്രി, സൈക്ക്യാട്രിക് സോഷ്യൽ വർക്ക്, എപ്പിഡെമിയോളജി എന്നിവയിൽ സ്പെഷലൈസേഷനുള്ളവരാണ് ഈ ക്ലിനിക്കിൽ പ്രവർത്തിക്കുന്നത്. 11 വർഷമായി നിംഹാൻസിൽ സേവനമനുഷ്ഠിക്കുന്ന ഡോ.മനോജ് കുമാർ ശർമയാണ് ഇതിന്റെ അമരക്കാരൻ. സ്ക്രീനിന്റെ ഉപയോഗം നിയന്ത്രിക്കാനും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുമാണ് ഷട്ട് ക്ലിനിക് പ്രേരിപ്പിക്കുന്നത്.
മാതാപിതാക്കൾ സ്ക്രീൻ അഡിക്ഷനുള്ള കുട്ടിയുമായി ക്ലിനിക്കിലെത്തിയാൽ കുട്ടിയുടെ പ്രശ്നങ്ങൾ ആഴത്തിൽ വിലയിരുത്തുകയും പരിശോധന നടത്തുകയും ചെയ്യുന്നു. വിവിധ തലങ്ങളിലുള്ള ക്ലിനിക്കൽ അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടും. സ്ക്രീൻ ഉപയോഗത്തിന്റെ സമയം, എത്രതവണ, എപ്പോൾ, എവിടെ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടും. അഡിക്ഷനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ. കൗണ്സലിംഗ് മുഖേന വളരെയധികം സമയം സംസാരിച്ചാണ് ആസക്തിയുടെ അളവ് കണക്കാക്കുക.
ചോദ്യാവലിയോടുള്ള പ്രതികരണങ്ങളും പരിശോധിക്കും. ഇതിനുശേഷമാകും ചികിത്സ ആരംഭിക്കുക. ഘട്ടം ഘട്ടമായി അഡിക്ഷൻ കുറയ്ക്കുന്ന തരത്തിലാണ് ചികിത്സ. കൗണ്സിലിംഗിനൊപ്പം ആരോഗ്യകരമായ ശീലങ്ങളിലേക്കു മടങ്ങുന്നതിനായി ലളിതമായ പ്രവർത്തനങ്ങളും ഹോബികളും നിർദേശിക്കപ്പെടും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഫോണ് വിളികളും ഇ-മെയിലുകളും ക്ലിനിക്കിന് സ്ഥിരമായി ലഭിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന പറയുന്നത്
ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) 2018 ജൂണിലാണ് വീഡിയോ ഗെയിമിനെ ഒരു തകരാറായി(ഗെയിമിംഗ് ഡിസോർഡർ) അംഗീകരിച്ചത്. ഇത് ഒരു മാനസികാരോഗ്യ അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് വീഡിയോ ഗെയിമിംഗ് ഒരു വ്യക്തിയുടെ ദൈനംദിന കാര്യങ്ങളെ തടസപ്പെടുത്തുന്ന അവസ്ഥയിലെത്തിയാൽ അതൊരു രോഗാവസ്ഥയായി കണക്കാക്കും. സംഘടന അടുത്തിടെ സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ടു ചില മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഇലക്ട്രോണിക് സ്ക്രീനുകൾ ഉപയോഗിക്കരുത്. നാലു വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള സ്ക്രീൻ ടൈം എല്ലാ ദിവസവും ഒരു മണിക്കൂറോ അതിൽ താഴെയോ മാത്രമായി പരിമിതപ്പെടുത്തണം. മാതാപിതാക്കൾ ശ്രദ്ധിച്ചു വേണം പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാൻ. ഇത് മാതാപിതാക്കളുടെ കർശന മേൽനോട്ടത്തിലുമാകണം. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ഉപദേശത്തിന് സമാനമാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ. എന്നാൽ കുട്ടികൾക്ക് മിതമായ സ്ക്രീൻ ഉപയോഗത്തിനുള്ള അനുയോജ്യമായ പ്രായം 11 വയസാണെന്നാണ് ആരോഗ്യ രംഗത്തെ ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോകാരോഗ്യ സംഘടന വീഡിയോ ഗെയിമിനെ ഡിസോർഡർ ഗണത്തിൽപ്പെടുത്തിയതിനെതിരേ അമേരിക്കയിലെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയിട്ടുമുണ്ട്.
രോഗമുണ്ടെന്നു രോഗിയെ ബോധ്യപ്പെടുത്തണം
തനിക്ക് ഇത്തരത്തിൽ ഒരു അഡിക്ഷനുണ്ടെന്നു “രോഗി” ആദ്യം അംഗീകരിക്കുകയാണ് ചികിത്സയുടെ നല്ല തുടക്കമെന്നു നിംഹാൻസ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രഫസറും ഷട്ട് ക്ലിനിക്ക് മേധാവിയുമായ ഡോ. മനോജ്കുമാർ ശർമ പറഞ്ഞു. എന്നാൽ സാധാരണ ഒരു രോഗി ഇത് അംഗീകരിക്കാറില്ല. ഇത് ചികിത്സയെ ബാധിക്കും. സ്ക്രീൻ അഡിക്ഷൻ കേസുകളിൽ അധികവും ഓണ്ലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ടതാണ്. ഇവിടെയെത്തുന്ന മിക്കവർക്കും ഡിജിറ്റൽ ലോകത്തിന് പുറത്ത് നാലോ അഞ്ചോ സുഹൃത്തുക്കൾ മാത്രമേ ഉണ്ടാകൂ. എന്നാൽ സ്ക്രീൻ തുറന്നാൽ അയാൾക്ക് കുറഞ്ഞത് 1000 സുഹൃത്തുക്കളെങ്കിലും ഉണ്ടാകും - ഡോ. മനോജ്കുമാർ ശർമ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പോസ്റ്റുചെയ്യാൻ നിരന്തരം സമ്മർദം അനുഭവിക്കുന്നവരാണ് ഇന്നു മിക്ക കൗമാരക്കാരും. ജീവിതത്തിൽ മറ്റേതൊരു വസ്തുവും പോലെ സ്ക്രീനും മിതമായി ഉപയോഗിക്കണമെന്നാണ് ഡോ. മനോജ് ശർമയ്ക്ക് ഉപദേശിക്കാനുള്ളത്. എന്തും അമിതമായാൽ ജീവിതത്തെ ദോഷകരമായി ബാധിക്കും. കുട്ടികൾക്കു സ്മാർട്ട്ഫോണ് മുഖേനയുള്ള സോഷ്യൽ മീഡിയയുടെയും ആപ്പുകളുടെയും ഗെയിമുകളുടെയും ഉപയോഗം തീർച്ചയായും പരിമിതപ്പെടുത്തണം. സ്ക്രീൻ അഡിക്ഷൻ എല്ലാ പ്രായക്കാർക്കും ഇടയിൽ സമ്മർദം വർധിപ്പിക്കുന്നതായാണ് ഡോ.മനോജ്കുമാറിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഗുരുതരമായ അവസ്ഥ
കുട്ടികൾ സ്ക്രീനുകളുമായി ഇടപഴകുന്നത് പതിവായാൽ പിന്നീട് അവരുടെ സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിക്കുന്നത് പ്രകോപനപരമായ പെരുമാറ്റം, ദേഷ്യം, വാശി, ആത്മഹത്യാ പ്രവണത, അനുസരണക്കേട് തുടങ്ങിയ പ്രശ്നങ്ങളിലേക്കു വഴി തെളിക്കുമെന്നും ഡോ.മനോജ്കുമാർ ശർമ പറയുന്നു. ആരോഗ്യകരമായ സ്ക്രീൻ സമയശീലങ്ങൾ പരിശീലിപ്പിക്കുന്നതിന് മാതാപിതാക്കൾ തന്നെയാണ് മാതൃക കാട്ടേണ്ടത്. എന്നാൽ, മുതിർന്നവരിൽ നല്ലൊരു ശതമാനം ആളുകളിലും ഇന്ന് സ്ക്രീൻ അഡിക്ഷൻ ഗുരുതരമായ അവസ്ഥയിലാണ്.
കൂടുതൽസമയം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന 73 ശതമാനം കൗമാരക്കാരും ദൈനംദിന ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി ഡോ. മനേജ്കുമാർ ശർമയുടെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സാങ്കേതിക ഉപകരണങ്ങളോടുള്ള ആസക്തി പുതിയതല്ല. എന്നാൽ അനിയന്ത്രിത ഉപയോഗം പാടില്ല. വെർച്വൽ സുഹൃത്തുക്കളിൽനിന്നും സ്ക്രീൻ അഡിക്ടുകളുടെ ഏകാന്തതയുടെ യാഥാർഥ്യം മനസിലാക്കിക്കൊടുക്കുകയാണ് ചികിത്സയിൽ പ്രധാനം. ക്രമരഹിതമായ ഭക്ഷണശീലങ്ങളുടെയും ശാരീരിക പ്രശ്നങ്ങളുടെയും രൂപത്തിലാണ് സ്ക്രീനിന്റെ ഉപയോഗം പ്രതികൂല ഫലമുണ്ടാക്കിത്തുടങ്ങുക. കുറച്ചു വർഷങ്ങൾക്കു മുൻപുവരെ അമിതമായ സ്ക്രീൻ ഉപയോഗത്തിനു ഡി അഡിക്ഷൻ കേന്ദ്രങ്ങൾ ആവശ്യമായി വരുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ആസക്തിയുടെ ഒരു പുതിയ യുഗത്തിനു തുടക്കമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കുന്ന 30 ശതമാനം കുട്ടികളിലും കൗമാരക്കാരിലും സ്ക്രീൻ ഡിപ്പൻഡസി ഡിസോർഡർ (എസ്ഡിഡി) ഉണ്ടെ ന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതെന്നു ബാംഗളൂർ അപ്പോളോ ഹോസ്പിറ്റലിലെ കണ്സൾട്ടന്റ് ന്യൂറോളജിസ്റ്റും എപ്പിലെപ്റ്റോളജിസ്റ്റുമായ ഡോ.സുജിത് കുമാർ പറയുന്നു. ഈ തകരാറിനെ മനഃശാസ്ത്രപരമായ പഠനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എസ്ഡിഡിയിൽ ധാരാളം ന്യൂറോളജിക്കൽ ഇഫക്റ്റുകൾ ഉണ്ട്. കുട്ടിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിനെ സംബന്ധിച്ചിടത്തോളം എസ്ഡിഡി ഉള്ളത് ദീർഘകാല പ്രത്യാഘാതങ്ങൾക്കു കാരണമാകും. എസ്ഡിഡി അളക്കുന്നതിനും കണ്ടെത്തുന്നതിനുമായി സൈക്യാട്രിയിൽ സ്ഥാപിതമായ രോഗനിർണയ രീതി തന്നെയുണ്ട്. ശ്രദ്ധയുടെ അപര്യാപ്തത, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, വിഷാദം, ശത്രുത, സാമൂഹിക ഉത്കണ്ഠ എന്നിവ പോലുള്ള മാനസിക പ്രശ്നങ്ങൾക്കു മാത്രമല്ല ശരീരത്തിലെ നാഡികളുടെ പ്രവർത്തനങ്ങളെയും ഇതു ദോഷകരമായി ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ കണ്ടെ ത്തിയിട്ടുണ്ട്. തീരുമാനമെടുക്കൽ, വൈകാരിക ചിന്തകൾ എന്നിവ ഉൾപ്പെടുന്ന മസ്തിഷ്ക മേഖലയിലെ ഘടനാപരവും പ്രവർത്തനപരവുമായ കാര്യങ്ങളെ ഇതു തകരാറിലാക്കും. സ്ക്രീൻ അഡിക്ഷൻ മോശം പ്രവർത്തികളിലേക്കും ജീവിത നിലവാരത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറയുന്നു.