ദോഹ: നാൽപ്പതു വർഷത്തെ പ്രവാസത്തിനുശേഷം മരക്കാർ മങ്കട നാട്ടിലേക്ക് മടങ്ങുന്നു. 1971 ഫെബ്രുവരിയിൽ ബോംബെ, കറാച്ചി വഴി ഖത്തറിലെത്തി ദോഹ മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ഖത്തറിലെ ഇസ്ലാഹി പ്രബോധന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മരക്കാർ മങ്കടക്കുള്ള ഖത്തർ കേരള ഇസ്ലാഹി സെന്ററിന്റെ ആദരം പണ്ഡിതൻ ഉമർ ഫൈസി അദ്ദേഹത്തിനുള്ള യാത്രയയപ്പു ചടങ്ങിൽ സമ്മാനിച്ചു.
198384 കാലഘട്ടം മുതൽ ഇസ്ലാഹി സെന്ററുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു വരുന്ന മരക്കാർ മലപ്പുറം ജില്ലയിലെ മങ്കട ചേരിയം നിവാസിയാണ്. ഇസ്ലാഹി സെന്ററിന്റെ കേന്ദ്ര എക്സിക്യുട്ടീവ് അംഗമായും സക്കാത്ത് സെൽ, വോളണ്ടിയർ വിംഗ് തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയിലും ദീർഘകാലം പ്രവർത്തിച്ചു. നുഐജ, മുഗളിന, ശാര അസ്മക്ക്, ബിൻ മഹ്മൂദ്, ശാരാ കഹർബ, ദോഹ ജദീദ്, മൻസൂറ തുടങ്ങിയ പ്രദേശങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രങ്ങളായിരുന്നു.
യോഗത്തിൽ കെ.ടി. ഫൈസൽ സലഫി, മുജീബ് റഹ്മാൻ മിശ്കാത്തി, ഉസ്മാൻ വിളയൂർ, ഉമർ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, നൗഷാദ് സ്വലാഹി, ശംസുദ്ധീൻ, അബ്ദുല്ലത്തീഫ്, താജുദ്ധീൻ നാലകത്ത്, അബ്ദുൽ വാഹിദ് ഹംസ എന്നിവർ സംസാരിച്ചു. മരക്കാർ മങ്കട മറുപടി പ്രസംഗം നടത്തി.