ചണ്ഡീഗഡ്: ഹരിയാനയിലെ മനേസറിലുള്ള സ്വകാര്യ കെട്ടിടത്തിന്റെ പൂട്ടിക്കിടന്ന ശുചിമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മേയ് 21 മുതൽ കാണാതായ രേവാഡി സ്വദേശിനി മധു (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് അങ്കിത് വെടിവച്ചുകൊന്നതാണെന്ന് മധുന്റെ കുടുംബം ആരോപിച്ചു.
ആദ്യവിവാഹവും കുട്ടികളുള്ള വിവരവും അങ്കിത് മറച്ചുവച്ചിരുന്നതായും മധുന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ദിവസങ്ങൾക്ക് മുന്പ് മരണം സംഭവിച്ചതായിരുന്നുവെന്ന് ശരീരത്തിന്റെ അവസ്ഥ സൂചിപ്പിക്കുന്നത്.
യുവതിയുടെ തലയുടെ ഇരുവശങ്ങളിലേക്കും വെടിയുണ്ടകൾ തുളച്ചുകയറിയതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. മധുനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അങ്കിത് മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് അധികൃരെ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇരുവരുടെയും വിവാഹം. അങ്കിത് മൂന്ന് വർഷം മുൻപ് രാജ്നി എന്ന സ്ത്രീയുമായി വിവാഹം കഴിഞ്ഞതായിരുന്നുവെന്നും ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. അങ്കിതിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് രാജ്നി അറിഞ്ഞതാവാം കൊലപാതകത്തിന് കാരണമെന്നാണ് കുടുംബം സംശയിക്കുന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അങ്കിതിന്റെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.