കൊച്ചി: മെഡിക്കല്‍ കോളജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കിയ അമ്മയുടെ മൃതദേഹം, മക്കളുടെ ആവശ്യപ്രകാരം മടക്കി നല്‍കാനാകില്ലെന്ന് ഹൈക്കോടതി.
മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴു മക്കളില്‍ മൂന്നു പേര് നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് ഏഴ് മക്കളുള്ള മേരിയെന്ന സ്ത്രീ മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങള്‍ ചേര്‍ന്ന് അമ്മയുടെ മൃതദേഹം കളമശേരി ഗവ. മെഡിക്കല്‍ കോളജിന് കൈമാറിയെന്നായിരുന്നു ഹര്‍ജിക്കാരായ ഗ്രീനി, ഫ്രാന്‍സിസ്, ഫിലോമിന എന്നീ മക്കളുടെ പരാതി.
മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഞാറയ്ക്കല്‍ പോലീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനല്‍കാന്‍ അമ്മ നേരത്തേതന്നെ സമ്മതപത്രം നല്‍കിയിരുന്നതായി മറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. പരേതയോടുള്ള അനാദരവാണ് ഹര്‍ജിക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വാദിച്ചു.
1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാള്‍ തന്റെ ശരീരം പഠനാവശ്യത്തിന് നല്കാന് ആഗ്രഹിച്ചാല്‍ അത് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറാവുന്നതാണ്. ഹര്‍ജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Tags : Kerala High Court body study